india

കാവഡ് തീര്‍ഥാടകര്‍ പൊലീസ് ജീപ്പ് തകര്‍ത്ത് മറിച്ചിട്ടു; ഗാസിയാബാദില്‍ സംഘര്‍ഷാവസ്ഥ, കനത്ത സുരക്ഷ

By webdesk14

July 29, 2024

കാവഡ് തീര്‍ഥാടകന്റെ പാത്രം കാര്‍ തട്ടി തകര്‍ന്നുവെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ അക്രമാസക്തരായ തീര്‍ഥാടകര്‍ പൊലീസ് ജീപ്പ് തകര്‍ത്ത് മറിച്ചിട്ടു. സംഘര്‍ഷാവസ്ഥ മൂര്‍ച്ഛിച്ചതോടെ പ്രദേശത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.

ശനിയാഴ്ച ഡല്‍ഹി-മീററ്റ് എക്സ്പ്രസ് വേയില്‍ മുറാദ്നഗറിലെ റാവലി റോഡിന് സമീപമാണ് സംഭവം. വിജിലന്‍സ് വാഹനം തീര്‍ഥാടകനെ ഇടിച്ചുവെന്നും കൈയിലുണ്ടായിരുന്ന കന്‍വാര്‍ പാത്രം തകര്‍ന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് കാവടി യാത്രികര്‍ ആക്രമണം തുടങ്ങിയത്. പ്രകോപിതരായ തീര്‍ഥാടകര്‍ ഡ്രൈവറെ വാഹനത്തില്‍ നിന്ന് വലിച്ചിറക്കി മര്‍ദിക്കുകയും മരക്കഷ്ണം ഉപയോഗിച്ച് കാര്‍ അടിച്ചുതകര്‍ക്കുകയുമായിരുന്നു.

റോഡ് തടഞ്ഞ് ബഹളമുണ്ടാക്കിയതോടെ കടുത്ത ഗതാഗതക്കുരുക്കിനും കാരണമായി. ഡ്രൈവറെ സ്ഥലത്തുണ്ടായിരുന്ന പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമത്തെ തുടര്‍ന്ന് ഗാസിയാബാദ് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ പൊലീസ് സുരക്ഷ ശക്തമാക്കുകയും ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. മുറാദ്നഗര്‍ ടൗണിലെ ഗംഗാ കനാല്‍ പാലത്തില്‍ രണ്ട് കമ്പനി സായുധ സേനയെ വിന്യസിച്ചതായി ഗാസിയാബാദ് പൊലീസ് കമീഷഷണര്‍ അജയ് കുമാര്‍ മിശ്ര പറഞ്ഞു.