kerala

കഴക്കൂട്ടം നാലുവയസുകാരന്റെ കൊലപാതകം: മാതാവിന്റെ സുഹൃത്ത് കുറ്റം സമ്മതിച്ചു

By sreenitha

December 30, 2025

തിരുവനന്തപുരം: കഴക്കൂട്ടത്ത് നാലുവയസുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ മാതാവിന്റെ സുഹൃത്ത് കുറ്റം സമ്മതിച്ചു. മഹാരാഷ്ട്ര സ്വദേശി തൻബീർ ആലം (22) ആണ് കുട്ടിയെ കൊലപ്പെടുത്തിയതായി പൊലീസിന് മുന്നിൽ മൊഴി നൽകിയത്. കുട്ടിയുടെ മാതാവുമായി ഉണ്ടായ തർക്കത്തിനൊടുവിൽ ടവൽ ഉപയോഗിച്ച് കഴുത്ത് മുറുക്കിയാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതിയുടെ വെളിപ്പെടുത്തൽ.

കഴക്കൂട്ടത്തെ ലോഡ്ജിൽ താമസിച്ചിരുന്ന പശ്ചിമബംഗാൾ സ്വദേശിനി മുന്നി ബീഗത്തിന്റെ (23) മകൻ ഗിൽദർ (4) ആണ് കൊല്ലപ്പെട്ടത്. കഴുത്തിലേറ്റ പരുക്കുകളാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി.

സംഭവവുമായി ബന്ധപ്പെട്ട് മുന്നി ബീഗത്തെയും തൻബീർ ആലത്തെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ആദ്യം ഇരുവരും കൊലപാതകത്തെക്കുറിച്ച് അറിവില്ലെന്ന നിലപാടെടുത്തെങ്കിലും വിശദമായ ചോദ്യം ചെയ്യലിലാണ് തൻബീർ കുറ്റം സമ്മതിച്ചത്. അസ്വാഭാവിക മരണത്തിന് എടുത്ത കേസിൽ ഇനി കൊലപാതക വകുപ്പുകൾ കൂടി ചേർക്കുമെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെ വൈകുന്നേരം ആറുമണിയോടെ കുട്ടിയെ മാതാവും സുഹൃത്തും ചേർന്ന് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം നൽകി ഉറക്കിയ കുട്ടി വൈകുന്നേരം അനക്കമില്ലാതെ കിടക്കുന്നത് കണ്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെന്നായിരുന്നു മാതാവ് ഡോക്ടറോട് പറഞ്ഞത്. എന്നാൽ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും കുട്ടി മരിച്ചിരുന്നുവെന്നും ശരീരം തണുത്ത നിലയിലായിരുന്നുവെന്നും ഡോക്ടർമാർ വ്യക്തമാക്കി.

കുട്ടിയുടെ കഴുത്തിൽ മുറുകിയ രണ്ട് പാടുകൾ കണ്ടെത്തിയതോടെ ഡോക്ടർക്ക് സംശയം തോന്നുകയും ഉടൻ പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. കയറോ തുണിയോ ഉപയോഗിച്ച് കഴുത്ത് മുറുക്കിയതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം.

കൊലപാതകത്തിൽ മാതാവിന് പങ്കുണ്ടോയെന്ന കാര്യത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്. ഭർത്താവുമായി പിണങ്ങി ആലുവയിൽ നിന്ന് എത്തിയ മുന്നി ബീഗം, രണ്ടാഴ്ച മുമ്പാണ് ഒന്നര വയസ്സുള്ള രണ്ടാമത്തെ കുഞ്ഞിനെയും ഗിൽദറിനെയും കൂട്ടി കഴക്കൂട്ടത്തെ ലോഡ്ജിൽ താമസത്തിനെത്തിയത്.