Connect with us

kerala

‘എയിംസ് വേണമെന്ന കേരളത്തിന്റെ ആവശ്യം നിസാരമായി കാണരുത്’; കേന്ദ്രത്തിനോട് ഹൈക്കോടതി

വിഷയത്തില്‍ പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചു.

Published

on

കൊച്ചി: കേരളത്തില്‍ എയിംസ് സ്ഥാപിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം നിസ്സാരമായി കാണരുതെന്ന് ഹൈക്കോടതി. വിഷയത്തില്‍ പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. അതേസമയം മറുപടി നല്‍കാന്‍ നാലാഴ്ചത്തെ സമയം വേണമെന്ന കേന്ദ്രത്തിന്റെ ആവശ്യം കോടതി തള്ളി.

കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ഇതുസംബന്ധിച്ച് കൃത്യമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു. എയിംസ് കേരളത്തില്‍ സ്ഥാപിക്കാന്‍ തീരുമാനമെടുത്തിട്ടും എന്തുകൊണ്ടാണ് അന്തിമ തീരുമാനം ഇത്രയധികം നീണ്ടുപോകുന്നതെന്ന് കോടതി കേന്ദ്രത്തോട് ചോദിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ മെല്ലെപ്പോക്ക് നയത്തില്‍ കോടതി കടുത്ത അതൃപ്തി അറിയിച്ചു. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കിയില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരാകേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

കോഴിക്കോട് കിനാലൂരില്‍ കണ്ടെത്തിയ സ്ഥലം എയിംസിന് വേണ്ടിയുള്ള കേന്ദ്ര മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കേരളം ഉന്നയിക്കുന്ന ആവശ്യമാണിത്. എന്നാല്‍ കേന്ദ്ര ബജറ്റുകളില്‍ കേരളത്തെ പരിഗണിക്കാത്തതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

kerala

പ്ലസ് ടു വിദ്യാര്‍ത്ഥിയെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

Published

on

By

ആലപ്പുഴ: ആലപ്പുഴ ചമ്പക്കുളത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചമ്പക്കുളം പതിനൊന്നാം വാര്‍ഡില്‍ താമസിക്കുന്ന ആന്‍ മരിയ (18) ആണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി വണ്ടാനം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം കൊയിലാണ്ടിയില്‍ 21കാരിയെയും വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

പൊയില്‍ക്കാവ് സ്വദേശി അനിയുടെ മകള്‍ ശ്രീനന്ദയാണ് മരിച്ചത്. കൊയിലാണ്ടിയിലെ ശ്രീനാരായണ ഗുരു കോളേജ്,വിദ്യാര്‍ത്ഥിനിയായിരുന്നു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുന്നു. ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. മാനസിക സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ പ്രയാസമുണ്ടെങ്കില്‍ വിദഗ്ധരുടെ സഹായം തേടുക. 1056 ഹെല്‍പ്ലൈന്‍ നമ്പറില്‍ വിളിച്ച് ആശങ്കകള്‍ പങ്കുവെയ്ക്കാം.

Continue Reading

kerala

വലിയങ്ങാടിയില്‍ വീണ്ടും കെട്ടിട ഭാഗം തകര്‍ന്നുവീണ് അപകടം; ആശങ്ക ഉയര്‍ത്തി നാട്ടുകാര്‍

അപകടങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ അടിയന്തര പരിശോധനയും സുരക്ഷാ നടപടികളും വേണമെന്ന ആവശ്യം ശക്തമാകുന്നു.

Published

on

By

കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയില്‍ വീണ്ടും കെട്ടിടത്തിന്റെ ഭാഗം തകര്‍ന്നുവീണ് അപകടം. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ സണ്‍ഷെയ്ഡ് തകര്‍ന്ന് വീണതാണ് സംഭവം. കെട്ടിടത്തിന്റെ മുകളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്നുവെങ്കിലും അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. വലിയങ്ങാടിയില്‍ കാലപ്പഴക്കമുള്ള നിരവധി കെട്ടിടങ്ങള്‍ നിലനില്‍ക്കുന്നതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

അപകടങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ അടിയന്തര പരിശോധനയും സുരക്ഷാ നടപടികളും വേണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ ദിവസം ഇതേ പ്രദേശത്ത് കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള ഏകദേശം 60 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണ് നാല് പേര്‍ മരിച്ചിരുന്നു. കെട്ടിടത്തിന് സമീപം വിശ്രമിക്കുകയായിരുന്ന ചുമട്ടുതൊഴിലാളികളായ കിണാശ്ശേരി സ്വദേശി അഷ്‌റഫ്, ജബ്ബാര്‍, അത്തോളി സ്വദേശി ബഷീര്‍, തിരുവങ്ങൂര്‍ സ്വദേശി വിനോദ് എന്നിവരാണ് ദുരന്തത്തില്‍ മരിച്ചത്. സംഭവങ്ങളെ തുടര്‍ന്ന് പ്രദേശത്തെ പഴക്കമുള്ള കെട്ടിടങ്ങളുടെ സുരക്ഷാ പരിശോധന ഉടന്‍ നടത്തണമെന്ന് വ്യാപകമായ ആവശ്യം ഉയര്‍ന്നിരിക്കുകയാണ്.

Continue Reading

kerala

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; ഗ്രാമിന് 10 കൂടി

സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണവിലയില്‍ ഇന്നും നേരിയ വര്‍ധനവ് രേഖപ്പെടുത്തി.

Published

on

By

തിരുവനന്തപുരം: സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണവിലയില്‍ ഇന്നും നേരിയ വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് രാവിലെ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. ഇതോടെ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 14,840 രൂപയായി. പവന്‍ വില 80 രൂപ കയറി 1,18,720 രൂപയിലെത്തി. അതേസമയം, വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല.

ഒരു ഗ്രാമിന് 285 രൂപയും 10 ഗ്രാമിന് 2,850 രൂപയുമാണ് ഇന്നത്തെ നിരക്ക്. കേരളത്തില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില 2026 ജനുവരി 29-നായിരുന്നു. അന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു. ആഗോള രാഷ്ട്രീയ പ്രതിസന്ധികളും യുദ്ധ സാഹചര്യങ്ങളും മൂലം ഓഹരി വിപണികളില്‍ നിന്ന് നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് മാറിയതാണ് വില വര്‍ധനയ്ക്ക് പ്രധാന കാരണം. കൂടാതെ, ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങുന്നത് കൂടി വിപണിയെ ബാധിച്ചുവെന്നതാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

 

Continue Reading

Trending