kerala

കേരളത്തില്‍ വാക്‌സിന്‍ നിര്‍മാണം; സാധ്യതകള്‍ പഠിക്കാന്‍ സമിതി- ഡോ. ജേക്കബ് ജോണ്‍ അധ്യക്ഷന്‍

By Test User

November 30, 2020

തിരുവനന്തപുരം: കേരളത്തില്‍ ആദ്യ ഘട്ടത്തില്‍ കൊവിഡ് വാക്‌സിന്‍ നല്‍കാനായേക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകന യോഗ ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്‌സിന്‍ നിര്‍മാണത്തിനായി വിദഗ്ധ സമിതി രൂപീകരിക്കുമെന്നും മുഖ്യമന്തി വ്യക്തമാക്കി.

നിപ, ചിക്കുന്‍ഗുനിയ തുടങ്ങിയ രോഗങ്ങള്‍ പടര്‍ന്നുപിടിച്ച സംസ്ഥാനമാണ് കേരളമെന്നിരിക്കെ നമ്മുടെ സ്വന്തം നിലയ്ക്ക് വാക്‌സിനുകളുടെ ഗവേഷണവും നിര്‍മാണവും നടത്താനുള്ള ശ്രമങ്ങള്‍ ഭാവിയിലേക്കുള്ള കരുതലാണ്. സംസ്ഥാനത്ത് അടുത്തിടെ ആരംഭിച്ച വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി വാക്‌സിന്‍ നിര്‍മാണത്തിന്റെ സാധ്യതകള്‍ പഠിക്കുന്നതിനായി സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. പ്രശസ്ത വൈറോളജിസ്റ്റും, വെല്ലൂര്‍ മെഡിക്കല്‍ കോളജിലെ പ്രൊഫസറുമായിരുന്ന ഡോ.ജേക്കബ് ജോണാണ് വിദഗ്ധ സമിതിയുടെ അധ്യക്ഷന്‍- മുഖ്യമ്ന്ത്രി വ്യക്തമാക്കി.

ലോകത്തിന്റെ പലഭാഗങ്ങളിലായി നടന്നുവരുന്ന വാക്‌സിന്‍ പരീക്ഷണങ്ങള്‍ ശുഭസൂചന നല്‍കുന്നുണ്ട്. ഈ വര്‍ഷം അവസാനം ചില വാക്‌സിനുകള്‍ക്ക് അംഗീകാരം ലഭിക്കുകയും, പരിമിത അളവില്‍ വിതരണം ചെയ്യുമെന്നുമാണ് റിപ്പോര്‍ട്ട്. ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, പിന്നാലെ മറ്റുള്ളവര്‍ക്കും ലഭ്യമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം- മുഖ്യമന്ത്രി വെളിപ്പെടുത്തി.