Culture

പ്രളയം വിഴുങ്ങിയിട്ടും ആഡംബരത്തിനു കുറവില്ല, ഓണത്തിനു സര്‍ക്കാര്‍ പൊടിക്കുന്നത് ആറു കോടി, ആയിരം ദിവസം ആഘോഷിച്ചത് 3.19 കോടിക്ക്

By web desk 1

September 07, 2019

തിരുവനന്തപുരം: രണ്ടുവര്‍ഷം പ്രളയം വിഴുങ്ങിയ കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് പണമില്ലെന്ന് പറയുന്ന സര്‍ക്കാര്‍ ഓണാഘോഷത്തിനുള്ള ചെലവില്‍ കുറവൊന്നും വരുത്തിയിട്ടില്ല. ആറുകോടിക്കാണ് ഓണം ആഘോഷിക്കാന്‍ സര്‍ക്കാര്‍ ചെലവാക്കുന്നത്. മന്ത്രിസഭ ആയിരം ദിവസം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നതിനു ചെലവഴിച്ചത് 3.19 കോടി രൂപ. എക്‌സിബിഷനും കലാപരിപാടികള്‍ സംഘടിപ്പിച്ചതിനുമാണ് ഈ തുക. ഇതിനായി ജില്ലാ കലക്ടര്‍മാര്‍ക്ക് തുക അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി.

എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നതിന് 30 ലക്ഷവും കലാപരിപാടികള്‍ സംഘടിപ്പിക്കുന്നതിന് 5 ലക്ഷം രൂപയും ചെലവാക്കാമെന്നാണ് ജില്ലാ കലക്ടര്‍മാര്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍, 44 ലക്ഷംവരെ ചെലവാക്കിയ ജില്ലകളുണ്ട്.

തിരുവനന്തപുരം 10,72,500 കൊല്ലം 28,02,267 ആലപ്പുഴ 35,20,140 പത്തനംതിട്ട 25,00,000 ഇടുക്കി 34,61,204 എറണാകുളം 34,36,967 മലപ്പുറം 24,00,530 പാലക്കാട് 29,73,764 വയനാട് 3,31,458 കോഴിക്കോട് 44,57,033 കണ്ണൂര്‍ 24,07,311 കാസര്‍ഗോഡ് 26,13,927.

ആകെ ചെലവായത് 3,19,73,544.

തിരുവനന്തപുരത്ത് സെപ്റ്റംബര്‍ 10 മുതല്‍ 16 വരെ നടത്തുന്ന ഓണാഘോഷത്തിന് ടൂറിസം വകുപ്പിന് നാലുകോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇത് കൂടാതെ തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ എന്നീ ഡി.ടി.പി.സികള്‍ക്ക് 20 ലക്ഷം രൂപയും കോഴിക്കോട്, എറണാകുളം ഡി.ടി.പി.സികള്‍ക്ക് 30 ലക്ഷം രൂപയും, തൃശൂര്‍ ഡി.ടി.പി.സിക്ക് 26 ലക്ഷം രൂപയും മറ്റ് ജില്ലകളിലെ ഡി.ടി.പി.സികള്‍ക്ക് ആറ് ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളും തദ്ദേശസ്ഥാപനങ്ങളും തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നത് രണ്ടുലക്ഷം രൂപവീതമാണ്.