News

കേരളം കുറിച്ചു; 78:27%

By Manya

April 10, 2026

കേരളത്തിന്റെ രാഷ്ട്രീയഭാവി നിര്‍ണയിക്കുന്ന സുപ്രധാന തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ്. സമീപകാല ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിംഗിനാണ് കേരളം ഇന്നലെ സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 76 ശതമാനം പേരായിരുന്നു വോട്ട് രേഖപ്പെടുത്തിയത്. അന്തിമ കണക്കുകള്‍ പുറത്തുവരുമ്പോള്‍ പോളിംഗ് ശതമാനം 80 കടന്നേക്കും. 1987ലാണ് (80.54 ശതമാനം) ഇതിന് മുമ്പ് പോളിംഗ് 80 കടന്നത്. ഏറ്റവും കൂടുതല്‍ പോളിങ് കോഴിക്കോട് ജില്ലയിലാണ്, 81.36 ശതമാനം. ഏറ്റവും കുറവ് പത്തതനംതിട്ട ജില്ലയിലും, 70.76 ശതമാനം. വോട്ട് പെട്ടിയിലായെങ്കിലും ഫലമറിയാന്‍ ഒരു മാസത്തോളം കാത്തിരിക്കണം. മെയ് നാലിനാണ് വോട്ടെണ്ണല്‍. അതുവരെ കൂട്ടിയും കിഴിച്ചും അവസാന വട്ട സാധ്യതകള്‍ കൂടി വിലയിരുത്തുന്ന തിരക്കിലാകും ഇനിയുള്ള ദിവസങ്ങളില്‍ മുന്നണികളും നേതാക്കളും. നൂറിലെറെ സീറ്റു നേടി യു.ഡി.എഫ് അധികാരത്തലേറുമെന്ന് നേതാക്കള്‍ ഇന്നലെയും ആവര്‍ത്തിച്ച് ആത്മവിശ്വാസം പ്രകടിപ്പിച്ചു. അഭിപ്രായ സര്‍വേകളും യു.ഡി.എഫിനാണ് മേല്‍ക്കൈ പ്രവചിക്കുന്നത്. ഭരണം പിടിക്കാന്‍ യു.ഡി.എഫും ഭരണം നിലനിര്‍ത്താന്‍ എല്‍.ഡി.എഫും അരയുംതലയും മുറിക്കി ഇറങ്ങിയതോടെ പോളിംഗ് ബൂത്തുകളിലേക്ക് രാവിലെ മുതല്‍ വോട്ടര്‍മാര്‍ ഒഴുകി എത്തി. കനത്ത വെയിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ എത്തിയ മഴയും വോട്ടര്‍മാരുടെ ആവേശത്തിന് തടസമായില്ല. 50 ഓളം ബൂത്തുകളില്‍ വോട്ടിംഗ് മെഷീന്‍ തകരാറിനെ തുടര്‍ന്ന് പോളിംഗ് ആദ്യമണിക്കൂറില്‍ തടസപ്പെട്ടു. ഒരു മണിക്കൂറിനുള്ളില്‍ തന്നെ തകരാര്‍ പരിഹരിച്ചതോടെ വോട്ടെടുപ്പ് സുഗമമായി.

തുടര്‍ഭരണം ലക്ഷ്യമിട്ട് ഇടത് പ്രവര്‍ത്തകര്‍ പലയിടത്തും കള്ളവോട്ടിന് ശ്രമിച്ചത് സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കി. യു.ഡി.എഫ് ബൂത്ത് ഏജന്റുമാര്‍ക്കെതിരെയും സംഘടിത അക്രമമുണ്ടായി. കണ്ണൂരിലായിരുന്നു ഏറെയും അക്രമണങ്ങള്‍. പേരാവൂര്‍ നിയോജകമണ്ഡലത്തിലെ 85-ാം നമ്പര്‍ ബൂത്തായ മുഴക്കുന്ന് ഗവ. യുപി സ്‌കൂളില്‍ യു.ഡി.എഫ് ബൂത്ത് ഏജന്റ് സജിത മോഹനന്റെ ദേഹത്തേക്ക് സി.പി.എം പ്രവര്‍ത്തകര്‍ നായ്ക്കുരണ പൊടി വിതറി. ബി.ജെ.പി-സി.പി.എം ഡീല്‍ വോട്ടെടുപ്പ് ദിനത്തില്‍ തെളിവുകളോടെ പുറത്തുവന്നു. ചിറ്റൂര്‍ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് ബി.ജെ.പി സ്ഥാനാര്‍ഥിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഏവരെയും ഞെട്ടിച്ചു.

പുനലൂരില്‍ പോളിംഗ് ബൂത്തിന് സമീപം വോട്ട് പിടിക്കാന്‍ ഇടത് മുന്നണി പ്രവര്‍ത്തകര്‍ ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചു. വിളക്കുവെട്ടം എല്‍.പി സ്‌കൂള്‍ ബൂത്തിന് മുന്നിലായിരുന്നു സംഭവം. സംഘര്‍ഷത്തില്‍ യു.ഡി.എഫിന്റെ വനിതാ കൗണ്‍സിലര്‍ ഷെമി അസീസിന് പരിക്കേറ്റു. വയനാട് മാനന്തവാടി ചെറുകാട്ടൂരില്‍ താമര ചിഹ്നത്തില്‍ വോട്ട് ചെയ്യാന്‍ വോട്ടര്‍മാരെ പ്രേരിപ്പിച്ച പോളിങ് ഓഫീസറെ മാറ്റി. ചെറുകാട്ടൂര്‍ സെന്റ് ജോസഫ് സ്‌കൂളിലെ 199 നമ്പര്‍ ബൂത്തിലായിരുന്നു സംഭവം. കണ്ണൂര്‍ അഴിക്കോട് സെന്‍ട്രല്‍ എല്‍പി സ്‌കൂളില്‍ ബൂത്ത് 32ല്‍ വോട്ടറുടെ അനുമതിയില്ലാതെ എല്‍.ഡി.എഫ് പ്രതിനിധി ഓപ്പണ്‍ വോട്ട് ചെയ്തെന്ന പരാതിയില്‍ പ്രിസൈഡിങ് ഓഫിസറെ മാറ്റി പകരം ആളെ നിയമിച്ചു.

തൃക്കരിപ്പൂര്‍ പിലിക്കോട് പുത്തിലോട് 137-ാം ബൂത്തില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകന്റെ കള്ളവോട്ട് തടയാന്‍ ശ്രമിച്ചതിന് യു.ഡി.എഫിന്റെ ബൂത്ത് ഏജന്റിന് മര്‍ദ്ദനമേറ്റു. ഇവിടെ റീപോളിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് കമ്മീഷന് പരാതി നല്‍കി. വോട്ടിങ് മെഷീനില്‍ മന്ത്രി വീണാ ജോര്‍ജ്ജിന്റെ ഫോട്ടോയ്ക്ക് മാത്രം വ്യക്തത ഉണ്ടായിരുന്നത് പരാതിക്കിടയാക്കി. തൃശ്ശൂര്‍ വാണിയംപാറയില്‍ വോട്ട് ചെയ്ത് പുറത്തിറങ്ങിയ കൊമ്പഴ രാമന്‍ചിറ സ്വദേശി വിനോദ് (ഉണ്ണി ചെക്കന്‍-63) കുഴഞ്ഞുവീണു മരിച്ചു.