kerala

പിണറായി ആര്‍എസ്എസ് ബന്ധത്തിലെ പാലമായി ശ്രീ.എം; സര്‍ക്കാര്‍ 4 ഏക്കര്‍ സൗജന്യ ഭൂമിയടക്കം നല്‍കിയത് പുതിയ വിവാദത്തിലേക്ക്

By web desk 1

February 28, 2021

ഇടതു സര്‍ക്കാരിന്റെ ബിജെപി ആര്‍എസ്എസുമായുള്ള രഹസ്യ ബന്ധം പുറത്തുവിട്ട് മലയാളി മാധ്യമ പ്രവര്‍ത്തകന്‍. ഇക്കണോമിക് ടൈംസ് ഡല്‍ഹി ലേഖകനും മലയാളിയുമായ ദിനേഷ് നാരായണ്‍ രചിച്ച ‘ദി ആര്‍എസ്എസ് ആന്റ് ദി മെയ്കിങ് ഓഫ് ദി ഡീപ് നാഷന്‍’ എന്ന പുസ്തകത്തിലാണ് സര്‍ക്കാരിന്റെ ബിജെപി ബന്ധത്തിന്റെ ഉള്ളറകളെ കുറിച്ച് വ്യക്തമാക്കുന്നത്.

അവസാന മന്ത്രിസഭാ യോഗത്തില്‍ സര്‍ക്കാര്‍ തിരുവനന്തപുരം നഗരത്തില്‍ നാലേക്കര്‍ നല്‍കിയ ശ്രീ എം, പിണറായി ആര്‍എസ്എസ് ചര്‍ച്ചയുടെ ഇടനിലക്കാരനാണെന്ന് പുസ്തകത്തില്‍ പറയുന്നു. സിപിഎമ്മിനും ആര്‍എസ്എസിനും ഇടയിലുള്ള പാലമായിട്ടായിരുന്നു ശ്രീ എമ്മിനെ സര്‍ക്കാര്‍ കണക്കാക്കിയിരുന്നത്. പിണറായിയും കൊടിയേരി ബാലകൃഷ്ണനും ചേര്‍ന്ന് ആര്‍എസ്എസ് നേതാക്കളായ വത്സന്‍ തില്ലങ്കേരി, ഗോപാലന്‍ മാസ്റ്റര്‍ എന്നിവരുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ചക്ക് മധ്യസ്ഥം വഹിച്ചത് ശ്രീ എമ്മാണെന്നും പുസ്തകം വ്യക്തമാക്കുന്നു.

ഇടതു സര്‍ക്കാരിന്റെ ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ ഇഷ്ടം പോലെ തെളിവുകള്‍ നിരത്തുന്നുണ്ട് 350 പേജുള്ള പുസ്തകത്തില്‍. 2014 ല്‍ കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കായി ശ്രീഎം നടത്തിയ യോഗ ക്യാമ്പ്, ക്യാമ്പില്‍ പിണറായി വിജയനടക്കം പങ്കെടുത്തത്, 2016 ല്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ സന്ദര്‍ശിച്ച് ഇരുവിഭാഗവും തമ്മിലുള്ള സമാധാനത്തിന്റെ സാധ്യതകള്‍ തേടിയത്, അനന്തരം ഇരുവരും കൈകൊടുത്ത് പിരിഞ്ഞത്, പിണറായി വിജയനുമായി പലവട്ടം സമാധാന സാധ്യതകള്‍ തേടിയതും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായ അനുഭാവപൂര്‍ണമായ സമീപനങ്ങളും… അങ്ങനെ തുടങ്ങി ആര്‍എസ്എസുമായുള്ള പിണറായി കൂട്ടുകെട്ടിന്റെ നിരവധി സംഭവങ്ങളാണ് പുസ്തകം കോറിയിടുന്നത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ പുസ്തകം ശ്രീ എമ്മിന് കേരള സര്‍ക്കാര്‍ സൗജന്യ ഭൂമി നല്‍കിയതോടെ കേരളത്തില്‍ ചര്‍ച്ചയാവുകയായിരുന്നു.