india

അഴിമതിയുടെ രാജാക്കന്‍മാര്‍; ബി.ജെ.പിക്കെതിരെ ഡി.കെ ശിവകുമാര്‍

By webdesk13

July 19, 2024

കോൺഗ്രസ് ഭരണത്തിൽ ഒരു അഴിമതിയും നടന്നിട്ടില്ലെന്നും അധികാരത്തിലിരിക്കുമ്പോൾ ബി.ജെ.പിയാണ് അഴിമതി നടത്തിയതെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. വൻ അഴിമതി ആരോപിച്ച് സർക്കാരിനെതിരെ തിങ്കളാഴ്ച മുതല്‍ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ച പശ്ചാത്തലത്തിലാണ് ഡി.കെയുടെ പരാമര്‍ശം.

” 300 കോടിയിലധികം രൂപയുടെ അഴിമതിയാണ് ബിജെപി സർക്കാരിന് കീഴിൽ നടന്നത്. ഇക്കാര്യം ഞങ്ങൾ നിയമസഭയിൽ പറയുകയും രേഖപ്പെടുത്തുകയും ചെയ്യും. അവർ അഴിമതിയുടെ രാജാക്കന്മാരാണ്. ചില അന്വേഷണങ്ങൾ നടക്കുന്നുണ്ട്. കുറ്റവാളികളെ ഉടൻ കണ്ടെത്തും” ശിവകുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) ഭൂമി കുംഭകോണത്തിൽ ഏതാണ്ട് 4000 കോടി രൂപയുടെ അഴിമതി നടന്നു എന്നാണ് ബി.ജെ.പിയുടെ ആരോപണം. അഴിമതി നടന്നുവെന്ന് തെളിയിക്കുന്ന രേഖകൾ അടക്കം പുറത്തുവിട്ടായിരുന്നു ബി.ജെ.പി രംഗത്തെത്തിയത്. ‘പാവപ്പെട്ട കുടുംബങ്ങളിൽനിന്നുള്ള 85000 പേരാണ് പകരം ഭൂമിക്കായി അപേക്ഷ സാമർപ്പിച്ചത്. എന്നാൽ ഇവരെയെല്ലാം തഴഞ്ഞ് സിദ്ദരാമയ്യയുടെ കുടുംബത്തിനാണ് ഭൂമി നൽകിയത്’ ബി.ജെ.പി നേതാക്കള്‍ ആരോപിക്കുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.