Culture

‘മലപ്പുറത്ത് കടലേ ഇല്ല. ഉള്ള കടലാണെങ്കില്‍ ബിന്‍ലാദന്റെ വംശത്തില്‍പെട്ട അറബികടലാണ്’; ജയരാജനെ ട്രോളി കെ.എം ഷാജി എം.എല്‍.എ

By chandrika

January 15, 2019

കോഴിക്കോട്: മന്ത്രി ഇ.പി ജയരാജന്റെ മലപ്പുറം പരാമര്‍ശത്തെ ട്രോളി കെ.എം ഷാജി എം.എല്‍.എ. നമുക്ക് അജ്ഞാതമായ ചരിത്രങ്ങള്‍ കൊണ്ട് മലപ്പുറത്ത് കടലേ ഇല്ല. ‘ഉള്ള കടലാണെങ്കില്‍ ബിന്‍ലാദന്റെ വംശത്തില്‍ പെട്ട അറബികടലാണ്. എന്നു വെച്ചാല്‍ അറബികടലിന്റെ വല്യപ്പയാണ് ബിന്‍ലാദന്‍ എന്നര്‍ത്ഥം. ചരിത്രത്തെ വിജ്രംഭിപ്പിച്ച കേരള രാഷ്ട്രീയത്തിലെ മഹാന്‍മാരില്‍ ഒരാളാണ് ഇ പി ജയരാജനെന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും ഡൗട്ട് ഉണ്ടാകുമെന്ന് തോന്നുന്നില്ല.’-കെ. എം ഷാജി ഫേസ്ബുക്കില്‍ കുറിച്ചു. ആലപ്പാട്ടെ ഖനത്തിനെതിരെയുള്ള സമരത്തിനു പിന്നില്‍ മലപ്പുറത്തുകാരാണെന്നായിരുന്നു ഇ.പി ജയരാജന്റെ പരാമര്‍ശം. പരാമര്‍ശത്തിനെതിരെ വ്യാപകമായ രീതിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ബ്രസീലില്‍ പ്രസിഡന്റ് ജെയ്ര്‍ ബൊല്‍സൊനൊരോ ഉഷ്ണമേഖലയിലെ ട്രംപ് എന്നാണ് വംശവെറിയുടെ കാര്യത്തില്‍ അറിയപ്പെടുന്നത്. മൂപ്പര്‍ക്ക് അങ്ങനെ അറിയപ്പെടാമെങ്കില്‍ മിതോഷ്ണ മേഖലയിലെ സംഘാക്കളുടെ മോദിയായി എന്ത് കൊണ്ട് തനിക്ക് അറിയപ്പെട്ടു കൂടാ എന്നാണ് ജയരാജന്‍ ചോദിക്കുന്നത്. മുണ്ടുടുത്ത മോദി കൂടെയുള്ളപ്പോള്‍ ശക്തമായ കോംപറ്റീഷന്‍ നേരിടേണ്ടി വരുമെന്ന് ജയരാജനും അറിയാം. പക്ഷേ വയര്‍ നിറച്ചും വിവരമുള്ള ജയരാജന്‍ വിടുമോ?

ആലപ്പാട്ടെ ജനങ്ങളുടെ സമരം ജീവിക്കാന്‍ വേണ്ടിയുള്ളതാണ്. ആ സമരം വിജയിച്ചാല്‍ പ്രദേശത്തെ ജനങ്ങളുടെ ജീവിതം സുരക്ഷിതമാകും. പക്ഷേ ഖനനം വിജയിക്കാതിരുന്നാല്‍ ജയരാജന്റെ കാപ്പി കുടി മുട്ടും. അതു കൊണ്ട് തുട്ട് കിട്ടാന്‍ അഭംഗുരം/അനുസ്യൂതം ഖനനം തുടര്‍ന്നു കൊണ്ടേയിരിക്കും. നോ കോംപര്‍മൈസ്.അത് ഒരു ചെറിയ ടാസ്‌ക്കാണ്. സമരത്തിന് പിന്നില്‍ മലപ്പുറത്തുകാരെന്ന് അങ്ങ് വിളിച്ചു കൂവുക. മലപ്പുറത്ത് കടലേ ഇല്ല. ഉള്ള കടലാണെങ്കില്‍ ബിന്‍ലാദന്റെ വംശത്തില്‍ പെട്ട അറബികടലാണ്. എന്നു വെച്ചാല്‍ അറബികടലിന്റെ വല്യപ്പയാണ് ബിന്‍ലാദന്‍ എന്നര്‍ത്ഥം. നമുക്ക് അജ്ഞാതമായ ചരിത്രങ്ങള്‍ കൊണ്ട് ചരിത്രത്തെ വിജ്രംഭിപ്പിച്ച കേരള രാഷ്ട്രീയത്തിലെ മഹാന്‍മാരില്‍ ഒരാളാണ് ഇ പി ജയരാജനെന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും ഡൗട്ട് ഉണ്ടാകുമെന്ന് തോന്നുന്നില്ല.

മലപ്പുറമെന്നത്, മാപ്പിളയെന്നത്, വര്‍ണാശ്രമധര്‍മത്തില്‍ ശൂദ്രനെക്കാള്‍ താഴ്ന്നു നില്‍ക്കുന്ന സംജ്ഞയാണ് ഇപ്പോഴും മേലാള വെറിയുടെ വികൃതമായ മനസ്സ് പേറുന്ന ജയരാജ, വിജയരാഘവനെ പോലുള്ള ശിഖണ്ഡികള്‍ക്ക്. ഇന്ത്യയിലെ മാര്‍ക്കിസ്റ്റ് പാര്‍ട്ടി കാലാകാലങ്ങളിലായി തുടര്‍ന്നു വന്ന രീതിയും നീതിയും മറ്റൊന്നല്ല.അംബേദ്ക്കര്‍ എന്ത് കൊണ്ട് കമ്മ്യൂണിസ്റ്റായില്ല എന്ന ചോദ്യത്തിന്റെ ഉത്തരം മാത്രം മതിയാകും, തരാതരം വര്‍ഗ്ഗീയത വിളമ്പുന്ന സി പി എം, സംഘ് പരിവാറിന്റെ സഹോദര സ്ഥാപനമാണെന്ന് ബോധ്യപ്പെടാന്‍.

ഏതായാലും മലപ്പുറത്തെ കടലൊക്കെ ജയരാജന്‍ തീരുമാനമാക്കിയ സ്ഥിതിക്ക് സെക്രട്ടറിയേറ്റിലെ ചെകുത്താന്മാരെ ജനങ്ങള്‍ കൂടി തീരുമാനമാക്കിയാല്‍ ആലപ്പാട്ടുകാര്‍ക്കൊപ്പം കേരളവും രക്ഷപ്പെടാന്‍ സാധ്യതയുണ്ടായിരുന്നു.