kerala

കൊച്ചി-ധനുഷ്‌കോടി ദേശീയപാത വികസനം: സര്‍ക്കാര്‍ നിലപാട് മാറ്റത്തില്‍ ഹൈക്കോടതിയുടെ കടുത്ത അതൃപ്തി

By webdesk18

October 24, 2025

കൊച്ചി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള ഭാഗത്തെ നിര്‍മ്മാണപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് മാറ്റത്തില്‍ ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി.

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ സര്‍ക്കാര്‍ പ്രദേശം വനഭൂമിയാണെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും, സെപ്റ്റംബറില്‍ വനഭൂമിയല്ല എന്ന് വ്യക്തമാക്കുന്ന പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുകയാണ്.

ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങിയ ബെഞ്ച്, ”വനപ്രദേശമാണെങ്കില്‍ അതു സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്, അതേസമയം റോഡ് വികസനം പൊതുജനങ്ങള്‍ക്കു ആവശ്യകവുമാണ്” എന്ന് നിരീക്ഷിച്ച്, സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ നടപടി സ്വീകരിക്കണം എന്നും നിര്‍ദേശിച്ചു.

ഹൈക്കോടതിയുടെ നിര്‍ദേശങ്ങള്‍:

ദേശീയപാത കടന്നുപോകുന്ന ഭൂമി റവന്യൂ ഭൂമിയാണോ എന്നതില്‍ വ്യക്തത വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കണം,  സംരക്ഷിത വനഭൂമിയല്ലെങ്കില്‍ മാത്രമേ എന്‍എച്ച്എഐക്ക് നിര്‍മാണം തുടരാന്‍ പാടുള്ളൂ, വനം, റവന്യൂ വകുപ്പുകള്‍ സംയുക്തമായി അതിവേഗം തീരുമാനം എടുക്കണം, നേര്യമംഗലം മുതല്‍ വാളര്‍ വരെ റോഡ് വീതി കൂട്ടുന്നതിന്റെ വിശദവിവരങ്ങള്‍ എന്‍എച്ച്എഐ ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിക്കണം.

പ്രദേശം വനഭൂമിയല്ലെന്ന് കണ്ടെത്തിയാല്‍, മുറിക്കേണ്ട മരങ്ങള്‍ രേഖപ്പെടുത്തുകയും, പരിസ്ഥിതി സംരക്ഷണത്തിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും വേണം, സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള ജോലികള്‍ മാത്രം ഇവിടെ നടത്താന്‍ പാടുള്ളൂ എന്നും ഹൈക്കോടതി വ്യക്തമാക്കി.

വിഷയം ഡിസംബര്‍ ഒന്നിന് വീണ്ടും പരിഗണിക്കും. പ്രദേശത്തിന്റെ സ്വഭാവത്തെ കുറിച്ചുള്ള സര്‍ക്കാര്‍ നിലപാട് മാറ്റമാണ് ഇപ്പോള്‍ വിവാദത്തിനിടയാക്കിയിരിക്കുന്നത്.