gulf

കോവിഡ്;സഊദി അറേബ്യ കടുത്ത നിയന്ത്രണങ്ങളിലേക്ക്

By Test User

December 24, 2021

സഊദി അറേബ്യയില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന. 287 പേര്‍ക്കാണ് ഇന്നലെ രോഗബാധ കണ്ടെത്തിയത്. നേരത്തെ പ്രതിദിന കേസുകള്‍ 24 വരെ ആയി കുറഞ്ഞിരുന്നു. തലസ്ഥാന നഗരിയായ റിയാദില്‍ 116 പേര്‍ക്കാണ് ഇന്നലെ രോഗബാധയുള്ളത് . ജിദ്ദ, 47, മക്ക 36 , ദമാം 12 , മദീന 9 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളില്‍ രോഗം സ്ഥി രീകരിച്ചത്. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. എല്ലാവരും ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്കിയിട്ടുണ്ട് .

രോഗ്യവ്യാപനം കൂടിയതോടെ മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി പള്ളികളില്‍ നിര്‍ബന്ധമായും സാമൂഹിക അകലം പാലിക്കാനും മാസ്‌ക് ധരിക്കാനും ഇസ്‌ലാമിക കാര്യ മന്ത്രാലയം നിര്‍ദേശം നല്‍കി. സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി. കോവിഡിന്റെ എണ്ണം കുറഞ്ഞതോടെ പള്ളികളിലും അകലം കുറച്ചു കൊണ്ടുവന്നിരുന്നു. ചിലയിടങ്ങളില്‍ തീരെ അകലം പാലിക്കുന്നില്ലെന്നും അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. നേരത്തെ ആരോഗ്യ മന്ത്രാലയത്തിന്റെയും വിവിധ മന്ത്രാലയങ്ങളുടെയും സംയുക്തമായ നീക്കങ്ങളുടെ ഭാഗമായി പൊതുജനങ്ങളുടെ സഹകരണത്തോടെ രാജ്യത്ത് കോവിഡ് വ്യാപനം കൃത്യമായി നിയന്ത്രിക്കാന്‍ സാധിച്ചിരുന്നു. കേസുകള്‍ വര്‍ധിക്കുന്നതോടെ ഒഴിവാക്കിയ നിയന്ത്രണങ്ങള്‍ തിരിച്ചു വരുമോയെന്ന ആശങ്കയിലാണ് രാജ്യത്തെ പ്രവാസികള്‍.

കോവിഡുമായി ബന്ധപ്പെട്ട് കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് സഊദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൊതുസമൂഹത്തില്‍ ഭീതി പരത്തുന്ന വിധം സാമൂഹിക മാധ്യമങ്ങളിലും മറ്റും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പത്ത് ലക്ഷം റിയാല്‍ വരെ പിഴയും ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ ജയില്‍ ശിക്ഷയും ലഭിക്കും.