Culture

എസ്.എഫ്.യുടേത് സ്റ്റാലിനിസ്റ്റ് രീതി; ക്യാമ്പസുകളിലെ കഠാര രാഷ്ട്രീയം അവസാനിപ്പിക്കണം: കെ.പി.എ മജീദ്

By chandrika

July 13, 2019

കോഴിക്കോട്: ക്യാമ്പസുകളെ എസ്.എഫ്.ഐ കഠാര രാഷ്ട്രീയത്തില്‍ നിന്ന് മോചിപ്പിച്ച് അക്രമ മുക്ത ജനാധിപത്യ കേന്ദ്രങ്ങളാക്കാന്‍ അടിയന്തര നടപടികള്‍ കൈകൊളളണമെന്നു മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു. യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐയുടെ ഫാഷിസ്റ്റ് പ്രവര്‍ത്തന രീതി അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ക്രിയാത്മക നടപടി കൈകൊള്ളണം. മറ്റുള്ള സംഘടനകളെയും ആശയ ധാരകളെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ കയ്യൂക്കും അക്രമവും നടത്തുന്നതാണ് എസ്.എഫ്.ഐയുടെ രീതി. തലസ്ഥാനത്തെ ഏതാണ്ട് എല്ലാ സംഘര്‍ഷങ്ങശളുടെയും പ്രഭവ കേന്ദ്രം യൂണിവേഴ്സിറ്റി കോളജാണ്. എസ്.എഫ്.ഐയുടെ കുപ്രസിദ്ധമായ ഈ പ്രവര്‍ത്തന രീതിക്ക് കടിഞ്ഞാണിടാനാണ് മുമ്പ് കരുണാകരന്‍ സര്‍ക്കാര്‍ ക്യാമ്പസ് മാറ്റിയതുള്‍പ്പെടെ പരീക്ഷിച്ചത്. എന്നാല്‍, എസ്.എഫ്.ഐ സ്റ്റാലിനിസ്റ്റ് രീതിയിലൂടെ ഗ്വാണ്ടാനാമോ ജയിലുകളെപോലെ ക്യാമ്പിനെ മാറ്റിയെടുക്കുകയായിരുന്നു. ഇതിനു സമാനമാണ് എസ്.എഫ്.ഐ പല ക്യാമ്പസുകളിലും നടപ്പാക്കുന്ന കിരാത വാഴ്ച. തിരു കൊച്ചിയില്‍ മാത്രമല്ല, മലബാറില്‍ പോലും കത്തിയും കഠാരയും ഉപയോഗിച്ച് എതിര്‍ ചേരിയിലുള്ളവരെ ഭീഷണിപ്പെടുത്തുന്നതും അക്രമിക്കുന്നതും ഒറ്റപ്പെട്ട സംഭവമല്ല. കോഴിക്കോട് മടപ്പള്ളി കോളജിലും കൊയിലാണ്ടി ബാഫഖി തങ്ങള്‍ കോളജിലും പെരിന്തല്‍മണ്ണ പോളിടെക്നിക് കോളജിലുമെല്ലാം എസ്.എഫ്.ഐ നടത്തുന്ന ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വലിയ ചര്‍ച്ചയായതാണ്. സംവാദാത്മകവും സര്‍ഗാത്മകവുമാവേണ്ട കാമ്പസുകളെ ഹിംസയിലൂടെ അടക്കി ഭരിക്കാന്‍ എസ്.എഫ്.ഐ നടത്തുന്ന ശ്രമങ്ങള്‍ക്ക് സി.പി.എമ്മും സംസ്ഥാന ഭരണകൂടവുമെല്ലാം വലിയ പിന്തുണയാണ് നല്‍കുന്നത്. ക്യാമ്പസില്‍ പാട്ടുപാടിയതിന് കുത്തിക്കൊല്ലാന്‍ ശ്രമിച്ച എസ്.എഫ്.ഐ നേതാക്കള്‍ ഉയര്‍ത്തുന്ന രാഷ്ട്രീയവും ആദര്‍ശവും എത്രമാത്രം പിന്തിരിപ്പനും ഭീകരവുമാണെന്ന് സമൂഹം തിരിച്ചറിഞ്ഞിരിക്കുന്നു. എസ്.എഫ്.ഐക്കാര്‍ തമ്മില്‍ കുത്തി മരിക്കുന്നു എന്ന ചെറുസമവാക്യത്തിലേക്ക് ഇതിനെ ചുരുട്ടിക്കെട്ടരുത്. എറണാകുളത്ത് അഭിമന്യു എന്ന എസ്.എഫ്.ഐക്കാരന്‍ കൊല്ലപ്പെട്ടിട്ട് വര്‍ഷം ഒന്ന് പിന്നിട്ടിട്ടും മുഖ്യ പ്രതികളെ പിടികൂടാന്‍ പിണറായി പൊലീസ് ഭയക്കുന്നത് ജനാധിപത്യ സമൂഹം ഗൗരവത്തോടെ കാണണം. ഇതിനു പിന്നില്‍ വലിയ ദുരൂഹതയുണ്ട്. സി.പി.എമ്മിന്റെയും പോഷക ഘടകങ്ങളുടെയും അക്രമ രാഷ്ട്രീയത്തിന് ജനങ്ങള്‍ കനത്ത തിരിച്ചടി നല്‍കിയ തെരഞ്ഞെടുപ്പ് പാഠം ഉള്‍ക്കൊള്ളുന്നതിന് പകരം കൂടുതല്‍ അക്രമോത്സുകമാകാനും ജനാധിപത്യ വിരുദ്ധ ഫാഷിസ്റ്റ് രീതി കൈക്കൊള്ളാനുമാണ് അവരുടെ ശ്രമം. ഇതിനെതിരെ ജനാധിപത്യ സമൂഹം ജാഗ്രതയോടെയും സക്രിയമായും പ്രതികരിക്കണമെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.