Culture

അമേരിക്കയുടെ ആണവ ഭീകരതയുടെ രഹസ്യമാക്കിവെച്ചിരുന്ന 250 വീഡിയോകള്‍ പുറത്ത്

By chandrika

July 08, 2018

കാലിഫോര്‍ണിയ: അമേരിക്ക നടത്തിയ ആണവായുധ പരീക്ഷണങ്ങളുടെ 250ലേറെ വീഡിയോ ദൃശ്യങ്ങള്‍ യു.എസ് പുറത്തുവിട്ടു. 1945നും 1962നുമിടക്ക് നടത്തിയ പരീക്ഷണങ്ങളുടെ വീഡിയോകള്‍ അമേരിക്ക രഹസ്യമാക്കിവെച്ചിരിക്കുകയായിരുന്നു. കാലിഫോര്‍ണിയയിലെ ലോറന്‍സ് ലിവര്‍മോര്‍ നാഷണല്‍ ലബോറട്ടറിയാണ് യൂട്യൂബ് വഴി ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

ഭാവിയില്‍ ആണവായുധങ്ങള്‍ ഉപയോഗിക്കുന്നതില്‍നിന്ന് മനുഷ്യരാശിയെ പിന്തിരിപ്പിക്കാന്‍ ഇത് ഉപകരിക്കുമെന്ന് ലബോറട്ടറി പറയുന്നു. എന്നാല്‍ അമേരിക്കയുടെ ഭീകരമായ ആണവായുധ പദ്ധതിയിലേക്കാണ് ദൃശ്യം വെളിച്ചം വീശുന്നത്. ജപ്പാനിലെ ഹിരോഷിമയേയും നാഗസാക്കിയേയും ആറ്റംബോംബിട്ട് ചുട്ടെരിച്ച അമേരിക്കക്ക് വിപുലമായ ആണവായുധ പദ്ധതികളാണുള്ളതെന്ന് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. 1962ലെ 31 ആണവായുധ പരീക്ഷണങ്ങള്‍ അടങ്ങുന്ന ഓപ്പറേഷന്‍ ഡൊമിനിക്കിന്റെ ദൃശ്യങ്ങളും പുറത്തുവിട്ട വീഡിയോകളുടെ കൂട്ടത്തിലുണ്ട്. 1955ല്‍ 14 ബോംബുകളാണ് നവാഡയില്‍ യു.എസ് പരീക്ഷിച്ചത്. ആണവാക്രമണത്തിന്റെ ഭീകരത നേരില്‍ ബോധ്യമായിട്ടും അമേരിക്ക പിന്തിരിയാന്‍ തയാറായിരുന്നില്ലെന്ന് ദൃശ്യശ്യങ്ങള്‍ വ്യക്തമാക്കുന്നു.