പിഎം ശ്രീയ പദ്ധതിയിൽ MoUവിൽ നിന്ന് ഏത് നിമിഷവും പിന്മാറാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പിന്മാറണമെങ്കില്‍ ഇരുപക്ഷവും തമ്മില്‍ ആലോചിച്ചിട്ട് വേണം പിന്മാറേണ്ടത്. അങ്ങനെ ഒരു അവകാശം രണ്ട് കക്ഷികള്‍ക്കും ഉണ്ടെന്ന് മന്ത്രി പറഞ്ഞു. 47 ലക്ഷത്തോളം വരുന്ന വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന വിഷയമാണെന്നും ഇതിനാല്‍ ഫണ്ട് വാങ്ങാതിരിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
എന്‍ഇപിയില്‍ പറയുന്ന എട്ട് കാര്യങ്ങള്‍ കേരളത്തില്‍ നടപ്പാക്കി. കേരളത്തിലെ വിദ്യാഭ്യാസ നയം അടിയറവ് വെക്കില്ലെന്നും ആര്‍എസ്എസ് നിര്‍ദേശം ഇവിടെ പഠിപ്പിക്കുമെന്നത് കെ സുരേന്ദ്രന്റെ സ്വപ്നമാണെന്നും മന്ത്രി കെ സുരേന്ദ്രന് മറുപടി നല്‍കി. അത് ഒരിക്കലും ഇവിടെ നടപ്പാക്കില്ലെന്ന് മന്ത്രി പറഞ്ഞു.
പി എം ശ്രീ പദ്ധതി കേരളത്തിന് ആവശ്യം ഇല്ല. എസ്എസ്‌കെ ഫണ്ട് മതി. അത് നഷ്ടപ്പെടുത്തുന്നത് എന്തിനാണെന്ന് മന്ത്രി പറഞ്ഞു. വിഷയത്തില്‍ നിയമോപദേശം തേടിയിരുന്നു. അതിന്റെ വിശദാംശങ്ങളിലേക്ക് പോകേണ്ടതില്ല. എം ഒ യു ഒപ്പിട്ടാല്‍ തന്നെ ബാക്കി ഫണ്ട് കിട്ടും. കേരളത്തില്‍ ഒന്നു മുതല്‍ പത്ത് വരെയുള്ള പാഠ പുസ്തകങ്ങള്‍ പ്രിന്റ് ചെയ്ത് കഴിഞ്ഞുവെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. അതേസമയം, പാര്‍ട്ടിക്ക് അകത്ത് നിന്ന് തന്നെ ഉണ്ടായ സമ്മര്‍ദ്ദത്തിലാണ് ഇപ്പോള്‍ ഇങ്ങനെ ഒരു പ്രസ്താവന നടത്തിയതെന്നും ആക്ഷേപമുണ്ട്.
പി.എം ശ്രീയില്‍ സിപിഎം എടുത്ത നിലപാടില്‍ കടുത്ത അതൃപ്തിയാണ് സിപിഐ അടക്കം പ്രകടിപ്പിച്ചത്. ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. കേരളത്തില്‍ ഉടനീളം സംഘപരിവാറിന്റെ അജണ്ടകള്‍ നടപ്പാക്കുന്നതിനായി കൊണ്ടുവന്ന ഈ പദ്ധതിയെ എതിര്‍ത്തെങ്കിലും സിപിഎമ്മിനും വിദ്യാഭ്യാസ മന്ത്രിക്കും ഇതൊന്നും പ്രശ്‌നമായി തോന്നിയിട്ടില്ല.