വനിതാ ഏഷ്യാ കപ്പിൽ ഇന്തോനേഷ്യയ്‌ക്കെതിരെ ശ്രീലങ്കൻ നായിക ചമാരി അത്തപ്പത്തു രചിച്ച ചരിത്രനേട്ടം ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. മത്സരത്തിൽ 3.3 ഓവർ പന്തെറിഞ്ഞ് വെറും അഞ്ച് റൺസ് മാത്രം വിട്ടുകൊടുത്ത് ഏഴ് വിക്കറ്റുകൾ വീഴ്ത്തിയ താരം, ഹാട്രിക് നേട്ടത്തോടെ ലങ്കൻ ക്രിക്കറ്റിന്റെ റെക്കോർഡ് ബുക്കിൽ പുതിയ ചരിത്രമെഴുതി.
എന്നാൽ ഇത്രയും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും അന്താരാഷ്ട്ര വനിതാ ടി20 ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബൗളിങ് പ്രകടനങ്ങളുടെ പട്ടികയിൽ ആദ്യ മൂന്നിൽ പോലും ഇടംപിടിക്കാൻ ചമാരിക്ക് സാധിച്ചിട്ടില്ല. ഈ റെക്കോർഡ് പട്ടികയിൽ നാലാമതാണ് ശ്രീലങ്കൻ ഇതിഹാസത്തിന്റെ സ്ഥാനം.
അന്താരാഷ്ട്ര വനിതാ ടി20 ക്രിക്കറ്റ് ചരിറ്റത്തിലെ എക്കാലത്തെയും മികച്ച ബൗളിങ് ഫിഗറിന്റെ റെക്കോർഡ് ബ്രസീലിയൻ താരം ലോറ കാര്‍ഡോസോയുടെ പേരിലാണ്. ഈ വർഷം ഏപ്രിലിൽ ലെസോത്തോയ്‌ക്കെതിരായ മത്സരത്തിൽ വെറും മൂന്ന് ഓവറിൽ നാല് റൺസ് മാത്രം വഴങ്ങി ഒമ്പത് വിക്കറ്റുകളാണ് താരം പിഴുതെറിഞ്ഞത്. ബ്രസീൽ ഉയർത്തിയ 203 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ലെസോത്തോ വെറും 13 റൺസിന് പുറത്താവുകയായിരുന്നു. മത്സരത്തിൽ ബ്രസീൽ 189 റൺസിന്റെ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്.
അതേസമയം, വനിതാ ഏഷ്യാ കപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ അടുത്ത മത്സരത്തിന് തയ്യാറെടുക്കുകയാണ് ഡിഫൻഡിങ് ചാമ്പ്യന്മാരായ ശ്രീലങ്ക. നാളെ നടക്കുന്ന മത്സരത്തിൽ ബംഗ്ലാദേശാണ് ലങ്കയുടെ എതിരാളികൾ. ഇതിനോടകം തന്നെ ടൂർണമെന്റിന്റെ സെമിഫൈനലിൽ സ്ഥാനം ഉറപ്പിച്ചിട്ടുള്ള ചമാരിയും സംഘവും, സെപ്റ്റംബർ എട്ടിന് നടക്കുന്ന സെമി പോരാട്ടത്തിൽ മലേഷ്യയെ നേരിടും.