മലപ്പുറം: കേരളത്തിൽ ആഞ്ഞടിക്കുന്ന യുഡിഎഫ് തരംഗത്തിൽ എൽഡിഎഫും ബിജെപിയും പേടിച്ചിരിക്കുകയാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാജയഭീതി പൂണ്ടത് കൊണ്ടാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും സിപിഎം നേതാവ് എ. വിജയരാഘവനും ഒരേ പ്രസ്താവനയുമായി രംഗത്തിറങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലുടനീളം യുഡിഎഫിന് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളത്. മാധ്യമങ്ങളുടെ വിശകലനങ്ങൾ പരിശോധിച്ചാൽ പോലും യുഡിഎഫിന്റെ വിജയം സുനിശ്ചിതമാണെന്ന് വ്യക്തമാകും. ഈ സാഹചര്യം കണ്ട് വിരണ്ടത് കൊണ്ടാണ് മുസ്ലിം ലീഗ് കോൺഗ്രസിനെ നിയന്ത്രിക്കുന്നു എന്ന തരത്തിൽ ഇരു പാർട്ടികളും ഒരേപോലെ പ്രചാരണം നടത്തുന്നത്. യുഡിഎഫിന്റെ ഭാഗമായി പതിറ്റാണ്ടുകളായി കേരളത്തിന്റെ മതേതര രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന തങ്ങളെ വിരട്ടാൻ നോക്കേണ്ട. പാലക്കാട് വലിയൊരു അനുകൂല കാറ്റ് വീശുന്നുണ്ട്. അവിടെ യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കും. ശബരിമല വിഷയത്തിൽ സർക്കാർ നടത്തിയ തരംതാണ കളികൾക്ക് അയ്യപ്പഭക്തർ വോട്ടിലൂടെ മറുപടി നൽകും. പ്രളയകാലത്ത് തോട്ടപ്പള്ളി സ്പിൽവേ തുറക്കാതിരുന്നത് ഒരു സ്വകാര്യ കൽക്കരി കമ്പനിയെ സഹായിക്കാനാണെന്ന മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖ ഞെട്ടിക്കുന്നതാണ്.
വയനാട്ടിലെ പുനരധിവാസത്തിന്റെ കാര്യത്തിൽ സർക്കാർ പൂർണ്ണ പരാജയമാണ്. ആയിരക്കണക്കിന് കോടി രൂപ കൈവശമുണ്ടായിട്ടും താമസിക്കാൻ കൊള്ളാവുന്ന ഒരു വീട് പോലും പാവപ്പെട്ടവർക്ക് നൽകാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. നിർമ്മാണം പൂർത്തിയാകാത്ത കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്ത് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.