kerala

‘കേസിനെ നേരിടാനുള്ള എല്ലാ നിയമസഹായവും യുഡിഎഫില്‍നിന്നുണ്ടാകും’; പാരഡി പാട്ടിന്റെ ശില്പിയുമായി സംസാരിച്ച് കെ.സി വേണുഗോപാല്‍ എംപി

By webdesk17

December 18, 2025

കേരളം മുഴുവന്‍ ഏറ്റുപാടുന്ന പോറ്റിയെ കേറ്റിയെ പാരഡി ഗാനം എഴുതിയ ജി.പി കുഞ്ഞബ്ദുള്ളയുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി ഫോണില്‍ സംസാരിച്ചു. കേസിനെ നേരിടാനുള്ള എല്ലാ നിയമസഹായവും കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ നിന്നുണ്ടാകുമെന്ന് കെ.സി വേണുഗോപാല്‍ എംപി ഉറപ്പ് നല്‍കി.

ശാസ്താവിന്റെ സ്വര്‍ണ്ണം കൊള്ളയടിച്ചവര്‍ ഇന്നും പാര്‍ട്ടിക്കുള്ളില്‍ എല്ലാ പദവികളും നിലനിര്‍ത്തിക്കൊണ്ട് അധികാരം ആസ്വദിക്കുകയാണെന്നും വിശ്വാസത്തെ മുറിവേല്‍പ്പിച്ചുകൊണ്ട് അവര്‍ നടത്തിയ കൊള്ളയാണ് കുറ്റകരമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ആ കൊള്ളയെ’പാട്ടാക്കിയവര്‍’ ഇന്ന് വിശ്വാസത്തെ വൃണപ്പെടുത്തിയവരാകുന്ന കാഴ്ച, ഭരണകൂട ഭീകരതയുടെ നേര്‍ച്ചിത്രമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം അസഹിഷ്ണുതയുടെ വക്താക്കളായി മാറിയെന്നതിന് കുഞ്ഞബ്ദുള്ളയടക്കമുള്ളവര്‍ ഒരുക്കിയ ഗാനം ഏറ്റവും മികച്ച ഉദാഹരണമാവുകയാണെന്നും വേണുഗോപാല്‍ പറഞ്ഞു.

തദ്ദേശതെരഞ്ഞെടുപ്പില്‍ സിപിഎമ്മിനും എല്‍.ഡി.എഫിനും തിരിച്ചടിയായി മാറിയതായി വിലയിരുത്തപ്പെട്ട ‘പോറ്റിയേ കേറ്റിയേ…’ പാരഡിപ്പാട്ടിനെതിരെയാണ് പൊലീസ് നടപടി. തിരുവാഭരണപാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാല നല്‍കിയ പരാതിയില്‍ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തി സൈബര്‍ പൊലീസാണ് കേസെടുത്തത്.

ഗാനരചയിതാവ് ജി.പി. കുഞ്ഞബ്ദുല്ല, ഗായകന്‍ ഡാനിഷ് മലപ്പുറം, ഗാനം ചിത്രീകരിച്ച സി.എം.എസ് മീഡിയ, നിര്‍മാതാവ് സുബൈര്‍ പന്തല്ലൂര്‍ എന്നിവരെ പ്രതിചേര്‍ത്താണ് ബുധനാഴ്ച രാത്രി തിരുവനന്തപുരം സൈബര്‍ സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. പരാതിയില്‍ ഗാനരചയിതാവിന്റെ പേര് കുഞ്ഞുപിള്ള എന്ന് രേഖപ്പെടുത്തിയതിനാല്‍ എഫ്.ഐ.ആറിലും അതുതന്നെയാണ് ചേര്‍ത്തിരിക്കുന്നത്.

ഭക്തിഗാനത്തെയും ശരണമന്ത്രത്തെയും അപമാനിക്കുന്ന തരത്തില്‍ മതവിശ്വാസികള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുകയും മതസൗഹാര്‍ദം തകര്‍ക്കുകയും ചെയ്യുന്ന രീതിയിലാണ് ഗാനം നിര്‍മിച്ചതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. നവമാധ്യമങ്ങളിലൂടെയും നേരിട്ടും പ്രചരിപ്പിച്ച് സമൂഹത്തില്‍ സമാധാന ലംഘനം സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടെയാണു ഗാനം നിര്‍മിച്ചതെന്നും പരാതിയില്‍ ആരോപിക്കുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ഭാരതീയ ന്യായ സംഹിത (ബി.എന്‍.എസ്) 2023 പ്രകാരം 299, 353(1)(സി) വകുപ്പുകള്‍ ചുമത്തിയാണ് കേസ്. സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ച പരാതി എ.ഡി.ജി.പി എച്ച്. വെങ്കിടേഷിന് കൈമാറിയതിനു പിന്നാലെ, കേരള പൊലീസ് സൈബര്‍ ഓപറേഷന്‍ വിങ്ങിനോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് അയ്യപ്പന്റെ പേര് പരാമര്‍ശിക്കുന്നുവെന്ന കാരണവും ചൂണ്ടിക്കാട്ടി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.