ന്യൂഡൽഹി: സുപ്രീംകോടതി വിധി മൂലം ജോലി നഷ്ടപ്പെടാൻ സാധ്യതയുള്ള ആയിരക്കണക്കിന് ഇൻ-സർവീസ് അധ്യാപകരെ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് മുസ്ലിം ലീഗ് എം പി അഡ്വ. ഹാരിസ് ബീരാൻ രാജ്യസഭയിൽ ആവശ്യപ്പെട്ടു. അധ്യാപക യോഗ്യതാ പരീക്ഷ (TET) നിർബന്ധമാക്കിയുള്ള 2015-ലെ സുപ്രീംകോടതി വിധി മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കുന്നത് തടയാൻ ആവശ്യമായ നിയമനിർമ്മാണം നടത്തണമെന്നോ അല്ലെങ്കിൽ കോടതിയിൽ ആവശ്യപ്പെടണമെന്നോ അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ന് രാജ്യസഭയിൽ നടന്ന ചോദ്യോത്തര വേളയിലാണ് ഹാരിസ് ബീരാൻ ഈ വിഷയം ഉന്നയിച്ചത്. ചോദ്യോത്തര വേളയിലെ മൂന്നാം ഉപചോദ്യമായാണ് അദ്ദേഹം ഈ സുപ്രധാന വിഷയം സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. അധ്യാപകർ സ്കൂളുകളുടെ അവിഭാജ്യ ഘടകമാണെന്ന് ഓർമ്മിപ്പിച്ചു കൊണ്ടാണ് ഹാരിസ് ബീരാൻ തന്റെ ചോദ്യം ആരംഭിച്ചത്. സർവീസിലുള്ള അധ്യാപകർ, ആവശ്യമായ യോഗ്യതകളും പരിചയസമ്പത്തും ഉണ്ടായിട്ടും, TET പരീക്ഷ പാസാകണമെന്ന നിർബന്ധം മൂലം വലിയ പ്രതിസന്ധി നേരിടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സർവീസിലുള്ള അധ്യാപകരുടെ ജോലി സംരക്ഷിക്കാൻ സർക്കാർ എന്തെങ്കിലും നടപടികൾ സ്വീകരിക്കുന്നുണ്ടോ എന്ന് അദ്ദേഹം ചോദ്യമുന്നയിച്ചു. ഇതിനായി ആവശ്യമായ നിയമനിർമ്മാണം നടത്തുമോ അല്ലെങ്കിൽ സുപ്രീംകോടതിയിൽ നൽകിയിട്ടുള്ള റിവ്യൂ പെറ്റീഷനിൽ ഇടപെട്ട്, ടെറ്റ് നിർബന്ധമാക്കുന്ന വിധിക്ക് മുൻകാല പ്രാബല്യം നൽകരുതെന്ന് ആവശ്യപ്പെടുമോ എന്നും അദ്ദേഹം ചോദിച്ചു.
എന്നാൽ, കേന്ദ്രമന്ത്രിയുടെ മറുപടി അധ്യാപകർക്ക് ആശ്വാസം നൽകുന്നതായിരുന്നില്ല. ‘ടെറ്റ് ‘ പരീക്ഷ പാസാകുന്നത് അധ്യാപകരുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. കോടതി വിധി മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കുന്നത് മൂലം അധ്യാപകർക്ക് ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന വിഷയത്തിൽ വ്യക്തമായ മറുപടി നൽകാൻ മന്ത്രി തയ്യാറായില്ല. ഇത് വഴി സർക്കാർ അധ്യാപകരുടെ പ്രശ്നത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ് എന്ന് ഹാരിസ് ബീരാൻ ആരോപിച്ചു.