kerala

പുലിപ്പല്ല് കേസ്; റാപ്പര്‍ വേടന് ജാമ്യമില്ല; രണ്ട് ദിവസം വനം വകുപ്പ് കസ്റ്റഡിയില്‍

By webdesk18

April 29, 2025

പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന് ജാമ്യമില്ല. രണ്ട് ദിവസം വനം വകുപ്പിന്റെ കസ്റ്റഡിയില്‍ തുടരും. പെരുമ്പാവൂര്‍ ഖഎഇങ 3 ന്റേതാണ് നടപടി. തുടര്‍ന്ന് ജാമ്യപേക്ഷ മെയ് രണ്ടിന് പരിഗണിക്കും. തെളിവ് ശേഖരണത്തിനായി ഇന്ന് എറണാകുളത്തെ ഫ്‌ലാറ്റില്‍ എത്തിക്കും. നാളെ തൃശൂര്‍ വീയുരുള്ള ജ്വലറിയിലും തെളിവെടുപ്പ് നടത്തും.

കേസില്‍ തെളിവുകള്‍ ശേഖരിക്കാന്‍ കസ്റ്റഡിയില്‍ വേണമെന്ന് വനം വകുപ്പ് കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് രണ്ട് ദിവസത്തെ കസ്റ്റഡി അനുവദിച്ചത്. ഒരു ആരാധകന്‍ സമ്മാനിച്ച പുലിപ്പല്ല് തൃശൂരിലെ ഒരു ജ്വല്ലറിയില്‍ നല്‍കിയാണ് മാലയാക്കിയതെന്ന് വേടന്‍ മൊഴി നല്‍കിയിട്ടുണ്ട്. ഏഴു വര്‍ഷംവരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് വേടനെതിരെ ചുമത്തിയിരിക്കുന്നത്.

രഞ്ജിത്ത് എന്നയാളാണ് പുലിപ്പല്ല് നല്‍കിയതെന്നാണ് വേടന്‍ പറഞ്ഞിരിക്കുന്നത്. ഇയാളുമായി ഇന്‍സ്റ്റഗ്രാം വഴിയും മറ്റും വേടന്‍ നിരന്തരം ആശയവിനിമയം നടത്തിയിട്ടുണ്ട്. ഇതുവഴി രഞ്ജിത്തിനെ കണ്ടെത്താനാണ് ശ്രമം. കഞ്ചാവ് കേസില്‍ സ്റ്റേഷന്‍ ജാമ്യം ലഭിച്ചെങ്കിലും വനംവകുപ്പെടുത്ത കേസില്‍ ജാമ്യമില്ലാ കുറ്റമാണ് വേടനെതിരെ ചുമത്തിയിരിക്കുന്നത്. വന്യമൃഗങ്ങളെ വേട്ടയാടല്‍, അനധികൃതമായി വനംവിഭവം കൈവശം വയ്ക്കല്‍ തുടങ്ങിയ വകുപ്പുകളാണ് വേടനെതിരെ ചുമത്തിയിരിക്കുന്നത്.