ഡൽഹി: അർജന്റീന ഫുട്ബോൾ ഇതിഹാസം ലിയോണൽ മെസി ഇന്ന് ഡൽഹിയിലെത്തും. രാവിലെ 10.45ന് ഡൽഹിയിൽ എത്തുന്ന മെസി, തുടർന്ന് 50 മിനിറ്റ് നീളുന്ന ‘മീറ്റ് ആൻഡ് ഗ്രീറ്റ്’ സെഷനിൽ പങ്കെടുക്കും. ഇതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഏകദേശം 20 മിനിറ്റ് സമയം ചെലവഴിക്കുമെന്നാണ് അറിയുന്നത്.
ഇന്ത്യയിലെ അർജന്റീന അംബാസഡർ മരിയാനോ അഗസ്റ്റിൻ കൗസിനോ, ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി എന്നിവരുമായും മെസി കൂടിക്കാഴ്ച നടത്തും. പ്രഫുൽ പട്ടേൽ എംപിയുടെ വസതിയിലാണ് പ്രധാന കൂടിക്കാഴ്ചകൾ നടക്കുക.
വൈകീട്ട് 3.30ന് ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുത്ത ശേഷമായിരിക്കും മെസിയുടെ മടക്കം. കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ എന്നീ നഗരങ്ങളിലെ സന്ദർശനങ്ങൾക്ക് ശേഷമാണ് മെസി ഡൽഹിയിലെത്തുന്നത്.
ഇന്നലെ മുംബൈയിലെ പര്യടനം വൻ ആവേശമാണ് സൃഷ്ടിച്ചത്. വാങ്കഡെ സ്റ്റേഡിയത്തിൽ കുട്ടികളോടൊപ്പം പന്ത് തട്ടിയും ഷൂട്ടൗട്ടിൽ പങ്കെടുത്തും മെസി ആരാധകരെ ആവേശത്തിലാക്കി. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും മെസിക്കൊപ്പം വേദിയിലെത്തി.
‘പ്രൊജക്റ്റ് മഹാദേവ’ എന്ന പേരിൽ കുട്ടി ഫുട്ബോളർമാർക്കുള്ള സഹായ പദ്ധതിയുടെ പ്രചാരണ പരിപാടിയായിരുന്നു വാങ്കഡെയിൽ നടന്നത്. ഇതിന് പുറമെ വൈകിട്ട് മൂന്ന് മണിയോടെ ബ്രാബോൺ സ്റ്റേഡിയത്തിൽ നടന്ന മറ്റൊരു പരിപാടിയിലും മെസി പങ്കെടുത്തു.
ഇന്നത്തെ ഡൽഹി സന്ദർശനത്തോടെ ലിയോണൽ മെസിയുടെ ഇന്ത്യ പര്യടനം സമാപിക്കും.