Culture

പ്രതിപക്ഷ പ്രതിഷേധം: പാര്‍ലമെന്റ് നാലാം ദിവസവും തടസ്സപ്പെട്ടു

By chandrika

March 08, 2018

ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങി പാര്‍ലമെന്റിന്റെ ഇരു സഭകളും തുടര്‍ച്ചയായ നാലാം ദിനവും തടസ്സപ്പെട്ടു. രാജ്യസഭയില്‍ വനിതാ ദിനം പ്രമാണിച്ച് ഒരു മണിക്കൂര്‍ സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഇതിനു പിന്നാലെ പി.എന്‍.ബി തട്ടിപ്പ്, കാവേരി നദീ ജല തര്‍ക്കം, ആന്ധ്രക്ക് പ്രത്യേക പദവി എന്നീ വിഷയങ്ങളെ ചൊല്ലി വിവിധ പാര്‍ട്ടികളുടെ എം.പിമാര്‍ പ്ലക്കാര്‍ഡുകളുമായി സഭയുടെ നടുത്തളത്തിലിറങ്ങിയതോടെ സഭാ നടപടികള്‍ തടസ്സപ്പെട്ടു. ബഹളത്തെ തുടര്‍ന്ന് ചോദ്യോത്തര വേള റദ്ദാക്കിയ രാജ്യസഭ ചെയര്‍മാന്‍ സഭ രണ്ടു മണിവരെ നിര്‍ത്തിവെക്കുന്നതായി അറിയിച്ചു. ഉച്ചക്ക് ശേഷം സഭ പുനരാരംഭിച്ചെങ്കിലും പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളികളുമായി ബഹളം വെച്ചു. ടി.ഡി.പി അംഗങ്ങള്‍ ആന്ധ്രക്ക് പ്രത്യേക പദവി ആവശ്യപ്പെട്ടും. എ.ഐ.എ.ഡി.എം.കെ അംഗങ്ങള്‍ കാവേരി വിഷയം ഉയര്‍ത്തിയും കോണ്‍ഗ്രസ്, തൃണമൂല്‍ അംഗങ്ങള്‍ പി.എന്‍.ബി തട്ടിപ്പ് വിഷയവുമുന്നയിച്ചാണ് പ്രതിഷേധിച്ചത്. തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിയുന്നതായി ഡെപ്യൂട്ടി ചെയര്‍മാന്‍ പി.ജെ കുര്യന്‍ അറിയിക്കുകയായിരുന്നു. ലോക്‌സഭയിലും സമാന സാഹചര്യമായിരുന്നു. വിവിധ വിഷയങ്ങളുന്നയിച്ച് ടി.ഡി.പി, അണ്ണാഡി.എം.കെ, ടി.എം.സി അംഗങ്ങളാണ് പ്രതിഷേധമുയര്‍ത്തിയത്.

ന്യൂനപക്ഷങ്ങള്‍ക്കെതിരായ അധിക്രമങ്ങള്‍: ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഫലപ്രദമല്ലെന്ന് പാര്‍ലമെന്ററി സമിതി