kerala

വിദ്യാര്‍ഥികളെ വട്ടം കറക്കി എല്‍.എസ്.എസ് പരീക്ഷ; മുന്‍ വര്‍ഷങ്ങളിലെ തുക വിതരണവും അവതാളത്തില്‍

By Chandrika Web

June 26, 2022

കണ്ണൂര്‍: നാലാംതരം വിദ്യാര്‍ഥികള്‍ക്കായി നടത്തിയ എല്‍.എസ്.എസ് പരീക്ഷ വിദ്യാര്‍ഥികളെ കണ്ണീരിലാക്കി. ഓണ്‍ലൈന്‍ പഠനവും സാഹചര്യവും ഒന്നുംതന്നെ പരിഗണിച്ചില്ലെന്നതും ഉത്തരങ്ങള്‍ തെറ്റായതും അക്ഷരത്തെറ്റുകളും കുട്ടികളെ പ്രയാസപ്പെടുത്തി. ആദ്യഭാഗത്തെ മലയാളം കുട്ടികളെ തലോടിയെങ്കിലും പരിസരപഠനം, ഗണിതം, ജനറല്‍ നോളജ് തുടങ്ങിയവ കുട്ടികളെ നന്നായി പ്രയാസപ്പെടുത്തി. മലയാളത്തില്‍ അക്ഷരത്തെറ്റും പരിസര പഠനം, ഗണിതം തുടങ്ങിയവയില്‍ ഉത്തരങ്ങള്‍ തെറ്റായുമാണ് നല്‍കിയത്.

ജൂണ്‍ മുതല്‍ മാര്‍ച്ച് 30 വരെയുള്ള പാഠഭാഗങ്ങളും പരീക്ഷ സിലബസില്‍ ചേര്‍ത്തതും കുട്ടികളുടെ പ്രയാസം കൂട്ടി. സാധാരണ ഓഫ്‌ലൈനില്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ജനുവരി 31 വരെയുള്ള പാഠഭാഗങ്ങളായിരുന്നു ഉണ്ടാകാറുള്ളത്. എല്‍.എസ്.എസ് പരീക്ഷ പാസാവുന്ന കുട്ടിക്ക് 1000 രൂപയാണ് സ്‌കോളര്‍ഷിപ്പായി നല്‍കേണ്ടത്. പരീക്ഷയുടെ കോച്ചിങ്ങിനും മറ്റുമായി ഇതില്‍ കൂടുതല്‍ തുക ചെലവാക്കിയിട്ടും അര്‍ഹതപ്പെട്ട സ്‌കോളര്‍ഷിപ് തുക പോലും കൃത്യമായി ലഭിക്കാത്ത അവസ്ഥയാണ്.