kerala

വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം; നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം

By webdesk18

December 21, 2025

പാലക്കാട് വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കൊല്ലപ്പെട്ട രാംനാരായണന്റെ കുടുംബം. ആള്‍ക്കൂട്ട ആക്രമണത്തിന് പിന്നാലെ കൊല്ലപ്പെട്ട രാംനാരായണിന്റെ കുടുംബത്തിന് ന്യായമായ നഷ്ടപരിഹാരം സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും പ്രതികള്‍ക്കെതിരെ കേസിലെ വകുപ്പുകള്‍ ശക്തിപ്പെടുത്തണമെന്നും ബന്ധു ശശികാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

’25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. രണ്ട് മക്കള്‍ അടങ്ങുന്ന നിര്‍ധന കുടുംബമാണ് രാംനാരായണിന്റേത്. കേസില്‍ വകുപ്പുകള്‍ ശക്തിപ്പെടുത്തണം. ആള്‍ക്കൂട്ട കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തണം. എല്ലാ കൊലയാളികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് ഉള്‍പ്പെടുത്തി കേസെടുക്കണം.- ബന്ധു ശശികാന്ത് പറഞ്ഞു.

അതേസമയം, നീതി വേണമെന്ന് കൊല്ലപ്പെട്ട നാംരാരായണന്റെ ഭാര്യ ലളിത പ്രതികരിച്ചിരുന്നു. ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണ്‍ ഭയ്യ എന്ന 31കാരനെയാണ് മണിക്കൂറുകളോളം തടഞ്ഞുവച്ച് പ്രതികള്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്. കള്ളന്‍ എന്ന് ആരോപിച്ചാണ് പ്രതികള്‍ രാംനാരായണിനെ തടഞ്ഞുവച്ചത്. തുടര്‍ന്ന് ബംഗ്ലാദേശിയാണോ എന്ന് ചോദിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

ആക്രമണത്തെ തുടര്‍ന്ന രക്തം വാര്‍ന്ന് ഒന്നര മണിക്കൂറോളം രാംനാരായണ്‍ ഭയ്യ റോഡില്‍ കിടന്നു. അവശനിലയിലായ യുവാവിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

പ്രദേശവസികളായ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് സംഘം ചേര്‍ന്ന് രാംനാരായണിനെ തടഞ്ഞുവച്ച് കള്ളന്‍ എന്ന് ആരോപിച്ച് വിചാരണ ചെയ്ത് മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ ഇതുവരെയും നഷ്ടപരിഹാരം പ്രഖ്യാപിക്കാത്ത സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.