kerala

മധു വധക്കേസ്: ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു; മറ്റ് പ്രതികളുടെ ഹര്‍ജി തള്ളി

By webdesk17

May 25, 2026

അട്ടപ്പാടി മധു വധക്കേസില്‍ ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതെ വിട്ടു. സര്‍ക്കാര്‍ ഭാഗം അഭിഭാഷകന് ഹുസൈനെതിരെ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അതേസമയം, ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മറ്റ് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. ജയിലിലും ജാമ്യത്തിലുമുള്ള പ്രതികളോട് ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരാകാനും ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.

കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളില്‍ 13 പേര്‍ക്കും ഏഴ് വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് നേരത്തെ വിചാരണക്കോടതി ശിക്ഷ വിധിച്ചിരുന്നത്. ഒന്നാം പ്രതിയെ വെറുതെ വിട്ടതിന്റെ കൃത്യമായ കാരണങ്ങള്‍ വിധിപ്പകര്‍പ്പ് പൂര്‍ണ്ണമായി ലഭ്യമാകുന്നതോടെ മാത്രമേ വ്യക്തമാകൂ. പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ ഉള്‍പ്പെടെ നല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരും മധുവിന്റെ അമ്മയും നല്‍കിയ ഹര്‍ജികളിലും കോടതിയുടെ തുടര്‍നടപടികള്‍ വരാനുണ്ട്.

അതേസമയം വിധി പറയുന്ന സാഹചര്യത്തില്‍ മധുവിന്റെ അമ്മക്കും സഹോദരിക്കും പ്രത്യേക പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.

2018 ഫെബ്രുവരി 22-നാണ് ആദിവാസി യുവാവ് മധുവിനെ ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ആള്‍ക്കൂട്ട വിചാരണ നടത്തി മര്‍ദ്ദിച്ചെന്നും തുടര്‍ന്ന് കൊല്ലപ്പെട്ടെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്. 2022 ഏപ്രിലില്‍ വിചാരണ തുടങ്ങിയത് മുതല്‍ സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയതാണ് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. പ്രോസിക്യൂഷന്‍ 103 സാക്ഷികളെയാണ് കേസില്‍ ഇതിനോടകം വിസ്തരിച്ചത്. നേരത്തെ മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കിയവര്‍ പോലും പിന്നീട് കോടതിയില്‍ കൂറുമാറിയതാണ് കണ്ടത്.