More

മദ്രസ്സാധ്യാപകന്റെ മരണം; ഇടിച്ച വാഹനം കണ്ടെത്താനായില്ല

By chandrika

August 02, 2018

കോഴിക്കോട്: മദ്രസയിലേക്ക് പോകുകയായിരുന്ന അധ്യാപകന്‍ പുലര്‍ച്ചെ അജ്ഞാത വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ വാഹനം കണ്ടെത്താന്‍ കഴിഞ്ഞില്ല. കാരന്തൂരിന് സമീപം ചേരിഞ്ചാലിലുണ്ടായ അപകടത്തില്‍ കുറ്റിക്കാട്ടൂര്‍ വടക്കേമണ്ണുമ്മല്‍ വീട്ടില്‍ മുഹമ്മദലി മുസ്‌ലിയാരുടെ മകന്‍ മഹമൂദ് അഹ്‌സനി(42) ആണ് മരിച്ചത്. കാരന്തൂര്‍ ഖാദിരിയ മദ്രസയിലെ അധ്യാപകനായ മഹമൂദ് രാവിലെ മദ്രസയിലേക്ക് തന്റെ ആക്ടീവ സ്‌കൂട്ടറില്‍ പോകുമ്പോഴായിരുന്നു അപകടം. മഹമൂദ് സഞ്ചരിച്ച സ്‌കൂട്ടര്‍ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. സംഭവം നടന്ന് ഒരു ദിവസം പിന്നിട്ടിട്ടും വാഹനം കണ്ടെത്താന്‍ പൊലീസിനായില്ല. പ്രദേശത്തെ സിസിടിവി പരിശോധിച്ച് കുറ്റക്കാരെ ഉടന്‍ കണ്ടെത്തുമെന്നായിരുന്നു പ്രതീക്ഷ. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാണെന്നും പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍ സംഭവത്തില്‍ പ്രതികളെ പിടിക്കാന്‍ കഴിയാത്തതിനാല്‍ പൊലീസിനെതിരേ ആക്ഷേപമുയര്‍ന്നിട്ടുണ്ട്. പുലര്‍ച്ചെ ആളനക്കമില്ലാത്ത സമയത്ത് ഒരാള്‍ വാഹനമിടിച്ച് മരിച്ചിട്ടും കുറ്റക്കാരെ കണ്ടെത്താന്‍ കഴിയാത്ത പൊലീസിന് പുലര്‍ച്ചെ നടക്കുന്ന കൊലപാതകം എങ്ങനെ തെളിയിക്കാന്‍ സാധിക്കുമെന്നാണ് ചോദ്യം.