india

ബീഫ് കഴിക്കുന്നത് എതിര്‍ത്തിട്ടില്ല, മഹാത്മ ഗാന്ധിയെ കുറിച്ച് നുണ പറഞ്ഞു; സവര്‍കറെ തുറന്നുകാട്ടി അരുണ്‍ ഷൂരിയുടെ പുതിയ പുസ്തകം

By webdesk13

January 29, 2025

വി.ഡി. സവര്‍കര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി പ്രശസ്ത പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ അരുണ്‍ ഷൂരിയുടെ പുതിയ പുസ്തകം. മഹാത്മാ ഗാന്ധിയെ കുറിച്ചും സുഭാഷ് ചന്ദ്രബോസിനെ കുറിച്ചും സവര്‍കര്‍ നുണകള്‍ പറഞ്ഞുപരത്തിയെന്ന് ആരോപിച്ച അരുണ്‍ ഷൂരി ആനുകൂല്യങ്ങള്‍ക്കായി ബ്രിട്ടീഷുകാരോട് യാചിച്ചുവെന്നും അരുണ്‍ ഷൂരി പുസ്തകവുമായി ബന്ധപ്പെട്ട് കരണ്‍ ഥാപ്പറുമായി നടത്തിയ ചര്‍ച്ചക്കിടെ വെളിപ്പെടുത്തി.

1908ല്‍ ലണ്ടനിലെ ഇന്ത്യ ഹൗസില്‍ ഗാന്ധിയും താനും സുഹൃത്തുക്കളെ പോലെ കഴിഞ്ഞുവെന്ന് സവര്‍കറുടെ പറഞ്ഞുപരത്തി. ഇത് പച്ചക്കള്ളമായിരുന്നു. ഗാന്ധി ആ സമയത്ത് ലണ്ടന്‍ നഗരത്തില്‍ പോലുമുണ്ടായിരുന്നില്ലെന്നു ഷൂരി ചൂണ്ടിക്കാട്ടി. ഏതൊരാളെയും ഗാന്ധി അഭിസംബോധന ചെയ്യാറുള്ളത് സുഹൃത്തേ എന്നാണ്. ഹിറ്റ്‌ലര്‍ക്ക് പോലും അദ്ദേഹം എന്റെ പ്രിയപ്പെട്ട സുഹൃത്തെ എന്നാണ് അഭിസംബോധന ചെയ്താണ് എഴുതിയിട്ടുള്ളത്.

എന്നിട്ടും ഇക്കാര്യത്തില്‍ സംശയിക്കുന്നവര്‍ സവര്‍കര്‍ പലപ്പോഴും ഗാന്ധിക്ക് നല്‍കിയിട്ടുള്ള വിശേഷണങ്ങള്‍ പരിശോധിച്ചാല്‍ അത് തീര്‍ന്ന്കിട്ടുമെന്നും ഷൂരി പറഞ്ഞു. സഞ്ചരിക്കുന്ന പ്ലേഗ് എന്നും തലക്കു വെളിവില്ല എന്നുമാണ് പലപ്പോഴും സവര്‍കര്‍ ഗാന്ധിയെ കുറിച്ച് പറഞ്ഞിട്ടുള്ളത്. ഇക്കാര്യങ്ങളെ കുറിച്ച് വിശദീകരിക്കാന്‍ എന്റെ പുസ്തകത്തില്‍ രണ്ട് പേജുകള്‍ മാറ്റിവെച്ചിട്ടുണ്ടെന്നും ഷൂരി സൂചിപ്പിച്ചു.

ഇതുപോലെയാണ് സവര്‍കര്‍ സുഭാഷ് ചന്ദ്രബോസിനെ കുറിച്ചു പറഞ്ഞിട്ടുള്ളതും. ബോസിനെ സ്വാധീനിച്ചിട്ടുണ്ടെന്നും പലപ്പോഴും അദ്ദേഹത്തെ ഉപദേശിച്ചിട്ടുണ്ട് എന്നുമൊക്കെയാണ് സവര്‍കര്‍ അവകാശപ്പെട്ടിട്ടുള്ളത്. ഇതെല്ലാം നട്ടാല്‍ കുരുക്കാത്ത പച്ചക്കള്ളങ്ങളാണ്. ഇന്ത്യയില്‍ നിന്ന് രക്ഷപ്പെടാനും ഇന്ത്യന്‍ നാഷനല്‍ ആര്‍മി സ്ഥാപിക്കാനും ഇന്ത്യയുടെ സമ്പൂര്‍ണ സ്വാതന്ത്ര്യം പ്രഖ്യാപിക്കാനും താന്‍ ബോസിന് ഉപദേശം നല്‍കിയെന്നാണ് സവര്‍കര്‍ പറഞ്ഞത്.

സവര്‍കര്‍ ഒരിക്കലും പശുവിനെ ആരാധിച്ചിരുന്നില്ല. നായ,പൂച്ച, പട്ടി, കഴുത തുടങ്ങിയ മൃഗങ്ങളെ പോലെയാണ് അദ്ദേഹം പശുവിനെയും കണ്ടത്. പശുവിന്റെ മൂത്രവും ചാണകവും ഭക്ഷിച്ചാല്‍ പാപം മുഴുവന്‍ ഇല്ലാതാകുമെന്നും രോഗങ്ങള്‍ മാറുമെന്നുമാണ് ഒരു വിഭാഗം ആളുകളുടെ വിശ്വാസം.പശുമാംസം ഭക്ഷിക്കുന്നതിനെ പോലും സവര്‍കര്‍ എതിര്‍ത്തിരുന്നില്ല. പന്നിയിറച്ചി കഴിക്കുന്നതും.ഷൂരി വിശദീകരിച്ചു.

സവര്‍കറെ തുറന്നുകാട്ടുകയാണ് പുസ്തകത്തിലൂടെ താന്‍ ലക്ഷ്യമിടുന്നതെന്നും അരുണ്‍ ഷൂരി വ്യക്തമാക്കി. വലിയ പഠനങ്ങള്‍ക്കൊന്നും മിനക്കെടാതെ തന്നെ പ്രസ്താവനകള്‍ മാത്രം പരിശോധിച്ചാല്‍ തന്നെ സവര്‍കറുടെ വാദങ്ങള്‍ നുണകളാണെന്ന് കണ്ടെത്താന്‍ സാധിക്കും. ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞാല്‍ സവര്‍കറുടെ അനുയായികള്‍ വേട്ടയാടുമെന്ന് നിങ്ങള്‍ ഭയന്നേക്കാം.

എന്നാല്‍ കെട്ടിച്ചമച്ച എല്ലാ കാര്യങ്ങള്‍ക്കും മീതെ സത്യം തെളിഞ്ഞു നില്‍ക്കുകയാണ്. സവര്‍കറെ കുറിച്ച് ആളുകള്‍ക്ക് പല സംശയങ്ങളുമുണ്ട്. അദ്ദേഹം പശുവിനെ ആരാധിച്ചിരുന്നോ? അതോ സാധാരണ മൃഗത്തെ പോലെയാണോ കണ്ടത്? ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയിരുന്നോ? അതോ അവരെ പ്രീണിപ്പിക്കാനാണോ ശ്രമിച്ചത്…എന്നിങ്ങനെ. ഉടന്‍ പുറത്തിറങ്ങുന്ന ‘ദ ന്യൂ ഐക്കണ്‍: സവര്‍കര്‍ ആന്‍ഡ് ദ ഫാക്ട്‌സ്’ തന്റെ പുസ്തകത്തിലൂടെ അതിനെല്ലാം വിശദമായ ഉത്തരം ലഭിക്കുമെന്നും അരുണ്‍ ഷൂരി അഭിമുഖത്തില്‍ വിശദമാക്കി. സവര്‍കറുടെ അനുയായികളെ ഞെട്ടിപ്പിക്കുന്നതും വിമര്‍ശകരെ അത്ഭുതപ്പെടുത്തുന്നതുമായ വിവരങ്ങളാണ് പുസ്തകത്തിലുള്ളതെന്നും അരുണ്‍ ഷൂരി പറഞ്ഞു. അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാറില്‍ മന്ത്രിയായിരുന്ന അരുണ്‍ ഷൂരി.