News
ശബരിമലയില്‍ ഇന്ന് മകരവിളക്ക്; ദര്‍ശനത്തിനായി ഒന്നരലക്ഷത്തോളം ഭക്തര്‍ എത്തും
സന്നിധാനത്തും പരിസരങ്ങളിലും കര്‍ശനമായ തീര്‍ത്ഥാടക നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പത്തനംതിട്ട: ശബരിമലയില്‍ ഇന്ന് മകരവിളക്ക് മഹോത്സവം. മഹോത്സവത്തോടനുബന്ധിച്ച ശുദ്ധിക്രിയകള്‍ ഉള്‍പ്പെടെ സന്നിധാനത്തെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.50ന് മകര സംക്രമ പൂജകള്‍ക്ക് തുടക്കമാകും.
മകരവിളക്ക് ദര്‍ശനത്തിനായി ഒന്നരലക്ഷത്തോളം ഭക്തര്‍ സന്നിധാനത്തേക്ക് എത്തും. ഇതിനെ തുടര്‍ന്ന് സന്നിധാനത്തും പരിസരങ്ങളിലും കര്‍ശനമായ തീര്‍ത്ഥാടക നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വെര്‍ച്വല്‍ ക്യൂ വഴി 30,000 പേര്‍ക്കും സ്പോട്ട് ബുക്കിംഗ് വഴി 5,000 പേര്‍ക്കുമാണ് ഇന്ന് പ്രവേശനം അനുവദിച്ചിരിക്കുന്നത്. രാവിലെ 11 മുതല്‍ പമ്പയില്‍ നിന്ന് തീര്‍ത്ഥാടകരെ കയറ്റിവിടില്ല.
പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര പുറപ്പെട്ടു. പരമ്പരാഗത പാതയിലൂടെ വിവിധ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി ഘോഷയാത്ര ഇന്ന് വൈകിട്ടോടെ സന്നിധാനത്ത് എത്തും. തുടര്‍ന്ന് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന നടക്കും. മരുതമനയില്‍ ശിവന്‍കുട്ടിയാണ് ഇത്തവണ മുതല്‍ തിരുവാഭരണ വാഹക സംഘത്തിന്റെ ഗുരുസ്വാമി. പന്തളം കൊട്ടാരത്തെ പ്രതിനിധീകരിച്ച് പി.എന്‍. നാരായണവര്‍മ്മ രാജപ്രതിനിധിയായി യാത്രയെ അനുഗമിക്കുന്നുണ്ട്.
മകരജ്യോതി ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ അറിയിച്ചു. സന്നിധാനത്തും പരിസരങ്ങളിലും ഏകദേശം ഒരു ലക്ഷത്തോളം ഭക്തര്‍ ഇതിനകം തമ്പടിച്ചിട്ടുണ്ട്. എരുമേലി കാനനപാത വഴിയും തീര്‍ത്ഥാടകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് പൂര്‍ണ സജ്ജമാണ്.
തിരുമുറ്റത്തും ഫ്ലൈ ഓവറുകളിലും നിന്ന് മകരജ്യോതി ദര്‍ശിക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ദേവസ്വം ബോര്‍ഡിന്റെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ പാസ് ലഭിച്ചവര്‍ക്ക് മാത്രമേ ഈ സ്ഥലങ്ങളില്‍ നില്ക്കാന് അനുമതിയുള്ളൂ. പാസ് മറ്റൊരാള്‍ക്ക് കൈമാറാന്‍ അനുവദിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.
മകരജ്യോതി ദര്‍ശനത്തിന് ശേഷം തിരിച്ചിറങ്ങാന്‍ തീര്‍ത്ഥാടകര്‍ തിരക്ക് കൂട്ടുന്ന പ്രവണത ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ് അഭ്യര്‍ത്ഥിച്ചു. തിരിച്ചുപോകുന്നതിനായി പമ്പയില്‍ കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ താമസസൗകര്യം ലഭിക്കാത്ത പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും, ഈ വര്‍ഷം ഓണ്‍ലൈന്‍ മുറി ബുക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്തരെ ചൂഷണം ചെയ്യാന്‍ ഇടയില്ലാത്ത സുതാര്യമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്നും പ്രസിഡന്റ് വ്യക്തമാക്കി.
അടുത്ത ശബരിമല തീര്‍ത്ഥാടന കാലത്തേക്കുള്ള ആസൂത്രണവും ഈ വര്‍ഷത്തെ അവലോകനവും നടത്തുന്നതിനായി ഫെബ്രുവരി 6ന് എല്ലാ വകുപ്പുകളെയും വിളിച്ച് ചേര്‍ത്ത് യോഗം ചേരുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.
മകരവിളക്ക് മഹോത്സവം നടക്കുന്നതിനാല്‍ പത്തനംതിട്ട ജില്ലയില്‍ ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും സര്‍വകലാശാലാ പരീക്ഷകള്‍ക്കും മാറ്റമില്ല. അവശ്യ സര്‍വീസുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് അവധി ബാധകമല്ല. വ്യാഴാഴ്ച തൈപ്പൊങ്കല്‍ പ്രമാണിച്ച് ജില്ലയില്‍ വീണ്ടും അവധിയായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
kerala
ശബരിമല സ്വര്‍ണക്കൊള്ള കേസ്; കൊടിമരം മാറ്റിസ്ഥാപിച്ചത് അന്വേഷിക്കാനൊരുങ്ങി എസ്ഐടി
ഹൈക്കോടതി നിര്‍ദേശപ്രകാശം എസ്ഐടിയും ദേവസ്വം വിജിലന്‍സും അന്വേഷണം ആരംഭിച്ചു.
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കൊടിമരം മാറ്റിസ്ഥാപിച്ചതും ഇനി എസ്ഐടി അന്വേഷണ പരിധിയില്‍. പ്രയാര്‍ ഗോപാലകൃഷ്ണന് പ്രസിഡന്റായിരുന്നപ്പോഴാണ് കൊടിമരം മാറ്റിയത്. ഹൈക്കോടതി നിര്‍ദേശപ്രകാശം എസ്ഐടിയും ദേവസ്വം വിജിലന്‍സും അന്വേഷണം ആരംഭിച്ചു.
2017ലാണ് ശബരിമലയില്‍ കൊടിമരം മാറ്റിസ്ഥാപിച്ചത്. കൊടിമര നിര്‍മ്മാണവും ഇനി എസ്ഐടി അന്വേഷിക്കും. തന്ത്രി കണ്ഠര് രാജീവരുമായി ബന്ധപ്പെട്ട പലരില്‍ നിന്നും എസ്ഐടി സംഘം മൊഴിയെടുത്തിനെതുടര്‍ന്നാണ് കൊടിമരം മാറ്റിസ്ഥാപിച്ചത് സംബന്ധിച്ചുള്ള വിവരങ്ങള്‍ എസ്ഐടിക്ക് ലഭ്യമായത്.
പഴയ കൊടിമരം ജീര്‍ണിച്ച അവസ്ഥയില്‍ ആയതോടെയാണ് മാറ്റിസ്ഥാപിക്കുന്നത്. കൊടിമരത്തിലുണ്ടായിരുന്ന വാജി വാഹനത്തിനും അഷ്ടദിക്ക് പാലകന്മാര്ക്കും വര്‍ഷങ്ങളുടെ പഴക്കം ഉണ്ടായിരുന്നു. രാജാവിന് കാലഘട്ടത്തില്‍ സമ്മാനം ലഭിച്ചതാണെന്നാണ് രേഖകളില്‍ പറയുന്നത്. കൊടിമരം മാറ്റിസ്ഥാപിക്കുമ്പോള്‍ ഈ വാജി വാഹനം തന്ത്രിയുടെ പക്കല്‍ ഏല്‍പ്പിച്ചു. എന്നാല്‍, ദേവസ്വം വിജിലന്‍സിന്റെ അന്വേഷണത്തില്‍ അഷ്ടദിക്ക്പാലകന്മാര്‍ എവിടെയാണെന്ന കാര്യത്തില്‍ വ്യക്തതയില്ല.
പഴയ കൊടിമരത്തിലുണ്ടായിരുന്ന വാജിവാഹനം തന്ത്രി കണ്ഠരര് രാജീവര് കൈവശം വെച്ചിരിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള ശില്‍പ്പമാണ് വാജിവാഹനം. 11കിലോ തൂക്കം വരുന്ന പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞതാണ് ഇത്. 2017 ലാണ് ശബരിമലയില്‍ ഉണ്ടായിരുന്ന വളരെ മൂല്യമുള്ള വാജിവാഹനം തന്ത്രി വീട്ടിലേക്ക് കൊണ്ടുപോയത്. കട്ടിളപ്പാളി കേസില്‍ തന്ത്രിയെ അറസ്റ്റ് ചെയ്തതിന് ശേഷം എസ്ഐടി സംഘം തന്ത്രിയുടെ വീട്ടില്‍ റെയ്ഡ് നടത്തുകയും വാജിവാഹനം കണ്ടെത്തി കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.
News
ഡബ്ല്യുപിഎൽ: ഹർമൻപ്രീത് തിളക്കം; ഗുജറാത്തിനെതിരെ മുംബൈയ്ക്ക് ഏഴ് വിക്കറ്റ് ജയം
ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ 43 പന്തിൽ പുറത്താകാതെ നേടിയ 71 റൺസാണ് മുംബൈയുടെ വിജയശിൽപി.
മുംബൈ: വനിത പ്രീമിയർ ലീഗിൽ ഗുജറാത്ത് ജയന്റ്സിനെതിരെ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് ഏഴ് വിക്കറ്റ് ജയം. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ 43 പന്തിൽ പുറത്താകാതെ നേടിയ 71 റൺസാണ് മുംബൈയുടെ വിജയശിൽപി. സീസണിലെ മുംബൈയുടെ രണ്ടാം ജയമാണിത്. അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ നാല് ബോൾ ബാക്കി നിൽക്കെയാണ് മുംബൈ ലക്ഷ്യം മറികടന്നത്.
നവി മുംബൈയിലെ ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബൗളിംഗ് തിരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് നേടി. 33 പന്തിൽ 43 റൺസ് നേടിയ ജോർജിയ വാരെഹാമാണ് ടോപ് സ്കോറർ. ബെത്ത് മൂണി (33), ഭാരതി ഫുൽമാലി (36), കനിക അഹുജ (35) എന്നിവരും ഗുജറാത്തിന്റെ സ്കോറിന് കരുത്തായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് മൂന്നാം ഓവറിൽ തന്നെ ഓപ്പണർ ഗുണലൻ കമാലിനിയെ നഷ്ടമായി. രേണുക സിങ്ങാണ് വിക്കറ്റ് വീഴ്ത്തിയത്. പിന്നാലെ അമൻജോത് കൗർ 26 പന്തിൽ ഏഴ് ബൗണ്ടറികൾ അടിച്ച് 40 റൺസ് നേടി ചേസിന് ശക്തി പകർന്നു. തുടർന്ന് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ആക്രമണാത്മക ബാറ്റിംഗുമായി മുന്നിൽ നിന്നു.
അവസാന ഓവറിൽ അഞ്ച് റൺസ് മാത്രം വേണ്ടിയിരുന്നപ്പോൾ, ആദ്യ പന്തിൽ ഒരു റണ്ണെടുത്ത് നിക്കോള കെയറി ഹർമൻപ്രീതിന് സ്ട്രൈക്ക് കൈമാറി. രണ്ടാം ബോളിൽ ബൗണ്ടറി അടിച്ച് ഹർമൻപ്രീത് മുംബൈ ഇന്ത്യൻസിന് ആവേശകരമായ ജയം സമ്മാനിച്ചു.
kerala
ഗുഡ്സ് ട്രെയിനിലെ ടാങ്കറിന് തീപിടിത്തം; വൻ ദുരന്തം ഒഴിവായി
തമ്പാനൂരിനടുത്തുള്ള ഉപ്പിടാമൂട് പാലത്തിന് താഴെ, ഓവർഹെഡ് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ ഒരു കാക്ക ടാങ്കറിന്റെ മുകളിലെ മൂടിക്ക് സമീപം വീണതാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തി.
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗുഡ്സ് ട്രെയിനിലെ ഇന്ധന ടാങ്കറിന് തീപിടിത്തമുണ്ടായ സംഭവം പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. തമ്പാനൂരിനടുത്തുള്ള ഉപ്പിടാമൂട് പാലത്തിന് താഴെ, ഓവർഹെഡ് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ ഒരു കാക്ക ടാങ്കറിന്റെ മുകളിലെ മൂടിക്ക് സമീപം വീണതാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തി.
ഇരുമ്പനത്തിൽ നിന്ന് തിരുനെൽവേലിയിലേക്കു ഇന്ധനവുമായി പോയ ഗുഡ്സ് ട്രെയിനിലെ ടാങ്കറാണ് അപകടത്തിൽപ്പെട്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരും യാത്രക്കാരും ഉടൻ ലോക്കോപൈലറ്റിനെ വിവരമറിയിച്ചതോടെ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ അണച്ചു.
തീപിടിത്തത്തെ തുടർന്ന് ട്രെയിൻ ഗതാഗതം ഏകദേശം രണ്ട് മണിക്കൂറോളം സ്തംഭിച്ചു. തുടർന്ന് റെയിൽവേ സുരക്ഷാ വിഭാഗം വാഗൺ പരിശോധിച്ചു. പരിശോധനയിൽ യാതൊരു കേടുപാടുകളോ ഇന്ധന ചോർച്ചയോ മറ്റ് സുരക്ഷാ പ്രശ്നങ്ങളോ കണ്ടെത്തിയില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
വാഗണിലെ ഇന്ധനം പ്രത്യേകം രൂപകൽപ്പന ചെയ്ത സീൽ ചെയ്ത സ്റ്റീൽ ടാങ്കിനുള്ളിലാണെന്നും, ചെറിയ തീപ്പൊരികളോ തീപിടിത്തമോ മൂലം അപകടസാധ്യതയില്ലെന്നും റെയിൽവേ വ്യക്തമാക്കി. വാഗണിന്റെ മുകളിൽ വീണ വസ്തുവിലാണ് തീ കത്തിയതെന്നും, അകത്തുള്ള ടാങ്കും ഇന്ധനവും പൂർണമായും സുരക്ഷിതമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
-
kerala3 days agoകേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്
-
News3 days agoഎക്സിലെ അശ്ലീല ഉള്ളടക്കം; കേന്ദ്ര നടപടിക്ക് പിന്നാലെ തെറ്റ് സമ്മതിച്ച് കമ്പനി, അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തു
-
News3 days agoദക്ഷിണാഫ്രിക്കന്‍ കടലില്‍ ‘ബ്രിക്സ് പ്ലസ്’ നാവിക അഭ്യാസം തുടങ്ങി ചൈന, റഷ്യ, ഇറാന്
-
kerala3 days ago‘ജയിപ്പിച്ച ജനങ്ങളോടുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസ് നിറവേറ്റി’: വി ഡി സതീശന്
-
kerala3 days agoദേശീയപാത 66: വെങ്ങളം-രാമനാട്ടുകര റീച്ചിലെ ടോള്‍ പിരിവിന് വിജ്ഞാപനം; ടോള്‍ പിരിവ് ചൊവ്വാഴ്ച തുടങ്ങിയേക്കും
-
GULF3 days agoനാല്പതു തവണ ഹജ്ജ് കര്‍മം നിര്‍വഹിച്ചു; സൗദിയിലെ ഏറ്റവും പ്രായംകൂടിയ വ്യക്തി അന്തരിച്ചു;
-
kerala3 days agoപേരിലേ ബാലനുള്ളൂ, വർഗീയതയിൽ മൂത്തോൻ; എ.കെ. ബാലനെതിരെ ഷാഫി പറമ്പിൽ
-
india3 days ago‘ഇഡിയുടെ പ്രവര്‍ത്തനം ബിജെപി ഏജന്റിനെ പോലെ, തെരഞ്ഞെടുപ്പാകുമ്പോള്‍ റെയ്ഡ് തുടങ്ങും, കഴിഞ്ഞാലുടന്‍ അപ്രത്യക്ഷരാകും’: സന്ദീപ് ദീക്ഷിത്
