Culture
മലപ്പുറം ഉപതെരഞ്ഞെടുപ്പ്, കോടിയേരിയുടെ പ്രസ്താവന ഇടതുപക്ഷത്തെ തിരിഞ്ഞ് കുത്തുന്നു
ഇടത് പക്ഷത്തിന്റെ സ്ഥാനാര്‍ഥി നിര്‍ണയവും തുടര്‍ന്നുണ്ടായ കോടിയേരിയുടെ പ്രസ്താവനയും കൂടുതല്‍ വിവാദങ്ങളിലേക്ക്. മലപ്പുറത്ത് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് സര്‍ക്കാറിന്റെ വിലയിരുത്തലാകുമെന്ന് പറഞ്ഞ കോടിയേരിയുടെ പ്രസ്താവന അനവസരത്തിലായിരുന്നെന്നാണ് നേതാക്കളും പ്രവര്‍ത്തകരും ഒന്നടങ്കം പറയുന്നത്. തുടക്കം മുതല്‍ തന്നെ വിവാദക്കുരിക്കിലായ സര്‍ക്കാറിനെ ജനങ്ങള്‍ വിലയിരുത്തുമെന്ന് പറഞ്ഞ കോടിയേരിയുടെ പ്രസ്താവന പിണറായി വിജയനെതിരെയുള്ള ഒളിയമ്പാണെന്നും വിലയിരുത്തലുണ്ട്. പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവനക്കെതിരെ എതിര്‍ത്തും അനുകൂലിച്ചും സോഷ്യല്‍ മീഡിയയില്‍ കൊമ്പുകോര്‍ക്കുകയാണ്. ഇടത് സര്‍ക്കാറിന്റെ ഭരണം പൂര്‍ണ്ണ പരാജയമായിരുന്നെന്ന് സമ്മതിക്കുന്നതാണ് ഇടതുപ്രവര്‍ത്തകരുടെ തന്നെ അഭിപ്രായപ്രകടനങ്ങള്‍.
സംസ്ഥാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതെ കേന്ദ്ര സര്‍ക്കാറിനെതിരെ മാത്രം പ്രചാരണം നടത്തി ഫാസിസം മുഖ്യ വിഷയമാക്കി തെരഞ്ഞെടുപ്പ് പ്രചാരണം നടത്താമെന്നാണ് സി.പി.എം കരുതിയിരുന്നത്. സംസ്ഥാന സര്‍ക്കാര്‍ നേരിടുന്ന പ്രശ്നങ്ങളും ജനങ്ങളുടെ എതിര്‍പ്പും തന്നെയാണ് പാര്‍ട്ടിയെ ഇങ്ങനെയൊരു ചിന്തയിലെത്തിച്ചത്.
എന്നാല്‍ ഇതിന് വിരുദ്ധമായി പാര്‍ട്ടി സെക്രട്ടറി നടത്തിയ പ്രസ്താവനക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് പലകോണില്‍ നിന്നും ഉയര്‍ന്നത്. കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരേയും ഫൈസലിന്റെ കുടുംബത്തിന് ധനസഹായം നല്‍കില്ലെന്ന പിണറായിയുടെ പ്രസ്താവനക്കെതിരേയും ജില്ലയില്‍ നിലനില്‍ക്കുന്ന അമര്‍ഷം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് സി.പി.എം ഭയക്കുന്നുണ്ട്.
മാത്രമല്ല റേഷന്‍ നിഷേധവും ക്രമസമാധാന തകര്‍ച്ചയും ചര്‍ച്ചയായി നില്ക്കുന്ന സമയത്ത് സംസ്ഥാന സര്‍ക്കാറിന്റെ വിലയിരുത്തലാകും ഈ തെരഞ്ഞെടുപ്പ് ഫലമെന്ന പാര്‍ട്ടി സെക്രട്ടറിയുടെ നിലപാട് പാര്‍ട്ടി പ്രവര്‍ത്തകരെ പോലും അമ്പരപ്പിച്ചിട്ടുണ്ട്. നവ മാധ്യമങ്ങളിലടക്കം പ്രവര്‍ത്തകര്‍ തങ്ങളുടെ വിയോജിപ്പ് പരസ്യമാക്കിയതോടെ സി.പി.എം നേതൃത്വത്തിലുള്ള ഇടത് ഭരണം സംസ്ഥാനത്ത് പൂര്‍ണ പരാജയമാണെന്ന് ഇടതുപ്രവര്‍ത്തകര്‍ തന്നെ സ്വയം സമ്മതിക്കുന്ന കാഴ്ചയാണ് കാണുന്നത്.
ഇടതുപക്ഷം അധികാരത്തിലേറി ഉടന്‍ തന്നെ മന്ത്രിസഭയിലെ പ്രധാനി അഴിമതി ആരോപണത്തെ തുടര്‍ന്ന് രാജിവെച്ച് പുറത്ത് പോയിരുന്നു. മുഖ്യമന്ത്രി തന്നെ നേരിട്ട് കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പും പൊലീസ് സേനയും കടുത്ത വിമര്‍ശനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിസ്സഹകരണവും സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കുകയും പരിഹരിക്കാന്‍ മുഖ്യമന്ത്രിക്ക് സാധിക്കാത്തതും ഏറെ ചര്‍ച്ച ചെയ്യുന്ന ഘട്ടത്തില്‍ സെക്രട്ടറിയുടെ പ്രസ്താവന സര്‍ക്കാറിനെയും സമ്മര്‍ദത്തിലാക്കുന്നുണ്ട്.
സ്ഥാനാര്‍ഥി നിര്‍ണയം വിവാദങ്ങള്‍ക്ക് കൊഴുപ്പേകിയിട്ടുണ്ട്. ചൂടേറിയ ചര്‍ച്ച നടന്നിട്ടും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ പോലും സുപരിചതനല്ലാത്ത ഒരാളെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത് സി.പി.എം പാര്‍ട്ടിയുടെ കീഴടങ്ങലായി പ്രവര്‍ത്തകര്‍ തന്നെ വിലയിരുത്തുന്നു.
സ്ഥാനാര്‍ഥിയെ പ്രവര്‍ത്തര്‍ക്ക് പോലും പരിചയപ്പെടുത്തേണ്ടി വരുന്ന അവസ്ഥ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയുണ്ടാക്കുമെന്നാണ് പാര്‍ട്ടി അണികളുടെ വിലയിരുത്തല്‍. ബി.ജെ.പിയുടെയും സ്ഥിതി മറിച്ചല്ല. സംസ്ഥാന തലത്തില്‍ അറിയപ്പെടുന്ന നേതാക്കളെ മത്സര രംഗത്തിറക്കാത്തത് വിവാദമായിട്ടുണ്ട്. സംസ്ഥാന ദേശീയ തലത്തില്‍ തിളങ്ങിയ ഒരു സ്ഥാനാര്‍ഥിയെ മലപ്പുറത്ത് നിര്‍ത്തണമെന്ന് സംസ്ഥാന സമിതി യോഗത്തില്‍ അഭിപ്രായമുയര്‍ന്നിരുന്നു.
Film
ഭൂട്ടാന് കാര്‍ കള്ളക്കടത്ത് കേസ്: നടന് അമിത് ചക്കാലക്കലിന്റെ പിടിച്ചെടുത്ത ലാന്‍ഡ് ക്രൂയിസര്‍ കസ്റ്റംസ് വിട്ടു നല്കി
കൊച്ചി: ഭൂട്ടാനില്‍ നിന്ന് ആഡംബര കാറുകള്‍ കടത്തുന്ന കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് പിടിച്ചെടുത്ത നടന് അമിത് ചക്കാലക്കലിന്റെ ലാന്‍ഡ് ക്രൂയിസര്‍ വാഹനം തിരികെ വിട്ടു നല്കി. ‘ ഓപ്പറേഷന് നുംഖോര്‍ ‘ പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്ത മധ്യപ്രദേശ് രജിസ്ട്രേഷനിലുള്ള വാഹനമാണ് കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറുടെ ഉത്തരവിനെ തുടര്‍ന്ന് വിട്ടുനല്‍കിയത്. അമിത് നല്കിയ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. ബോണ്ടില്‍ ഒപ്പുവെക്കുകയും 20 ശതമാനം ബാങ്ക് ഗ്യാരണ്ടി സമര്‍പ്പിക്കുകയും ചെയ്തതോടെയാണ് വാഹനം താല്‍ക്കാലികമായി വിട്ടു നല്‍കിയത്. എന്നാല്‍ വാഹനം ഉപയോഗിക്കരുത് കേരളത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ പാടില്ല തുടങ്ങിയ കര്‍ശന വ്യവസ്ഥകള്‍ തുടരും.
ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് വാഹനങ്ങള്‍ കേരളത്തിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കസ്റ്റംസ് റെയ്ഡിനിടെയാണ് അമിത്തിന്റെ വാഹനങ്ങളും ഗാരേജിലുള്ള മറ്റ് വാഹനങ്ങളും പിടിച്ചെടുത്തത്. അമിത് ചക്കാലക്കല്‍ ഒന്നിലധികം തവണ കസ്റ്റംസ് മുന്നില്‍ ഹാജരായി രേഖകള്‍ സമര്‍പ്പിച്ചിരുന്നു. ഗാരേജില്‍ നിന്നുള്ള വാഹനങ്ങള്‍ അറ്റകുറ്റപ്പണിക്കെത്തിച്ചതാണെന്ന് അമിത് വ്യക്തമാക്കി. വാഹനങ്ങളുടെ യഥാര്‍ത്ഥ ഉടമകളും നേരത്തെ കസ്റ്റംസ് ഉദ്യോഗസ്ഥരോട് ഹാജരായിരുന്നു. ഭൂട്ടാന്, നേപ്പാള്‍ റൂട്ടുകളിലൂടെ ലാന്‍ഡ് ക്രൂയിസര്‍, ഡിഫന്‍ഡര്‍ പോലുള്ള ആഡംബര കാറുകള്‍ വ്യാജ രേഖകളുടെ സഹായത്തോടെ ഇന്ത്യയില്‍ കടത്തുകയും പിന്നീട് താരങ്ങള്‍ക്കുള്‍പ്പെടെ വിലകുറച്ച് വില്‍ക്കുകയും ചെയ്ത ഒരു സിന്‍ഡിക്കേറ്റിന്റെ പ്രവര്‍ത്തനമാണ് അന്വേഷണത്തില്‍ പുറത്തുവന്നത്.
ഇന്ത്യന്‍ ആര്‍മി, യുഎസ് എംബസി, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ടതാണെന്ന് തോന്നിക്കുന്ന വ്യാജ രേഖകളും, വ്യാജ ആര്‍ടിഒ രജിസ്ട്രേഷനുകളും ഉപയോഗിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഈ കേസിന്റെ ഭാഗമായി ദുല്‍ഖര്‍ സല്മാന്, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ തുടങ്ങിയ നടന്മാരുടെ വീടുകള്‍ ഉള്‍പ്പെടെ കേരളത്തിലെ 17 ഇടങ്ങളില്‍ കസ്റ്റംസ് കഴിഞ്ഞ സെപ്റ്റംബറില്‍ റെയ്ഡ് നടത്തിയിരുന്നു. വാഹന ഡീലര്‍മാരുടെ വീടുകളിലും പരിശോധന നടന്നു. വ്യാജ രേഖകള്‍ വഴി ഇറക്കുമതി ചെയ്ത വാഹനങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകള്‍, സാമ്പത്തിക കള്ളപ്പണം എന്നിവയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിലവിലെ അന്വേഷണത്തിന്റെ കേന്ദ്രീകരണം. കസ്റ്റംസിനൊപ്പം ഇഡിയും കേസില്‍ അന്വേഷണം തുടരുകയാണ്.
Film
‘പൊതുവേദിയില്‍ സംസാരിക്കാന്‍ കഴിയില്ല; തുറന്ന് പറഞ്ഞ് നടന് വിനായകന്
ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് വിനായകന് പ്രത്യക്ഷപ്പെടുന്നത്.
ഡാന്‍സിലൂടെ സിനിമാ രംഗത്തെത്തിയ വിനായകന് ഇന്ന് പാന്‍ഇന്ത്യന്‍ ശ്രദ്ധ നേടിയ നടനാണ്. മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തുന്ന കളങ്കാവല്‍ ആണ് റിലീസിനൊരുങ്ങുന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രം. ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് വിനായകന് പ്രത്യക്ഷപ്പെടുന്നത്. നായകവേഷം തന്നെയാണെന്ന് പറയപ്പെടുന്ന കഥാപാത്രത്തെ സംബന്ധിച്ച അന്തിമ മറുപടി ഡിസംബര്‍ 5ന് പ്രേക്ഷകര്‍ക്ക് ലഭിക്കും.
സിനിമകളില്‍ സജീവമായിരുന്നെങ്കിലും പൊതുവേദികളില്‍ വിനായകനെ അപൂര്‍വ്വം മാത്രമേ കാണാറുള്ളൂ. അതിന്റെ കാരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം കളങ്കാവല്‍ പ്രമോഷന് ഇന്റര്‍വ്യൂവില്‍ മറുപടി പറഞ്ഞു.’സിനിമയും അതിന്റെ ബിസിനസുമാണ് ഞാന്‍ പ്രധാനമായി ശ്രദ്ധിക്കുന്നത്. ജനങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കാന്‍ അറിയില്ല. പൊതുവേദിയില്‍ സംസാരിക്കാന്‍ പറ്റുന്നില്ല’ അതിന്റെ പ്രശ്നങ്ങളും അനുഭവിച്ചിട്ടുണ്ട്. പൊതുവേദികളില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്നല്ല, താല്പര്യമുണ്ട്’പക്ഷേ കഴിയുന്നില്ല. പിന്നെ പത്ത് പേരില്‍ രണ്ടുപേര്‍ എനിക്കു ചൊറിയും എന്റെ സ്വഭാവത്തിന് അനുസരിച്ച് ഞാന്‍ എന്തെങ്കിലുമൊക്കെ പറയാം, അതാണ് പിന്നെ പ്രശ്നമാകുന്നത്. അതിനേക്കാള്‍ നല്ലത് വീടിനുള്ളില്‍ ഇരിക്കുക തന്നെയാണ്, എന്നാണ് വിനായകന് വ്യക്തമാക്കിയത്.
Film
IFFIയില്‍ പ്രേക്ഷക പ്രശംസ നേടി ‘സര്‍ക്കീട്ട്’; ബാലതാരം ഓര്‍ഹാന്‍ക്ക് മികച്ച പ്രകടനത്തിന് സ്പെഷ്യല്‍ ജൂറി പരാമര്‍ശം
ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രത്തില്‍ അഭിനയിച്ച ബാലതാരം ഓര്ഹാന്, തന്റെ ജെഫ്റോണ്‍ എന്ന കഥാപാത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സ്പെഷ്യല്‍ ജൂറി പരാമര്‍ശം സ്വന്തമാക്കി
ഗോവയില്‍ നടന്ന 56ാമത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ (IFFI) ആസിഫ് അലിയുടെയും സംവിധായകന് താമറിന്റെയും ചിത്രം സര്‍ക്കീട്ട് വലിയ പ്രേക്ഷകനിരൂപക പ്രശംസ നേടി. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രത്തില്‍ അഭിനയിച്ച ബാലതാരം ഓര്ഹാന്, തന്റെ ജെഫ്റോണ്‍ എന്ന കഥാപാത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സ്പെഷ്യല്‍ ജൂറി പരാമര്‍ശം സ്വന്തമാക്കി. മേളയിലെ അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ ഇടം നേടിയ മൂന്ന് ഇന്ത്യന്‍ ചിത്രങ്ങളില്‍ ഒന്നായിരുന്നു സര്‍ക്കീട്ട്.
പൂര്‍ണ്ണമായും ഗള്‍ഫ് രാജ്യങ്ങളിലായി ചിത്രീകരിച്ച ഈ ചിത്രം വിനായക അജിത് നിര്‍മ്മിച്ച അജിത് വിനായക ഫിലിംസിന്റെ ബാനറിലൂടെയാണ് പുറത്തിറങ്ങിയത്. സഹനിര്‍മ്മാണം ആക്ഷന്‍ ഫിലിംസും ഫ്ലോറിന് ഡൊമിനിക്കും ചേര്‍ന്നായിരുന്നു. ഒരിക്കലും സംഭവിക്കില്ലെന്ന് ലോകം കരുതുന്നൊരു മനോഹര സൗഹൃദത്തിന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ആസിഫ് അലിയുടെ ആമിര്‍, ഓര്ഹാന് അവതരിപ്പിച്ച ജെഫ്റോണ്‍ എന്നിവരുടെ കഥാപാത്രങ്ങളിലൂടെ പ്രവാസി ജീവിതത്തിന്റെ വ്യക്തിപരവും വൈകാരികവുമായ പോരാട്ടങ്ങളെ വളരെ യാഥാര്‍ത്ഥ്യത്തോടെ സംവിധായകന് താമര്‍ പ്രേക്ഷകരിലേക്ക് എത്തിച്ചു. ദിവ്യപ്രഭ, ദീപക് പറമ്പോല്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്സാണ്ടര്‍, സ്വാതിദാസ് പ്രഭു, ഗോപന് അടാട്ട്, സിന്‍സ് ഷാന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്.
സര്‍ക്കീട്ട് താമറിന്റെ രണ്ടാം ചിത്രം കൂടിയാണ്. ആദ്യ ചിത്രം ആയിരത്തൊന്നു നുണകള്‍ നിരൂപകരും പ്രേക്ഷകരും ഏറ്റെടുത്തിരുന്നു. സോണി ലിവില്‍ റിലീസ് ചെയ്ത ആ ചിത്രം ഐ.എഫ്.എഫ്.കെ യില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. യുഎഇയിലെ ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ മുതലായ സ്ഥലങ്ങളിലായി ചിത്രീകരിച്ച സര്‍ക്കീട്ട് സാങ്കേതികമായി ശക്തമായ ചിത്രമാണെന്ന് സംഘത്തിന്റെ ക്രെഡിറ്റുകള്‍ വ്യക്തമാക്കുന്നു. ഛായാഗ്രഹണം-അയാസ് ഹസന്, സംഗീതം-ഗോവിന്ദ് വസന്ത, എഡിറ്റിംഗ്-സംഗീത് പ്രതാപ്, കല-അരവിന്ദ് വിശ്വനാഥന്, വസ്ത്രാലങ്കാരം-ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ്-സുധി സുരേന്ദ്രന്, സിങ്ക് സൗണ്ട്-വൈശാഖ് തുടങ്ങിയവരാണ് പ്രധാന വിഭാഗങ്ങള്‍ കൈകാര്യം ചെയ്തത്. പോസ്റ്റര്‍ ഡിസൈന്‍ ആനന്ദ് രാജേന്ദ്രന്, സ്റ്റില്‍സ് എസ്ബികെ ഷുഹൈബ് എന്നിവരാണ് നിര്‍വഹിച്ചത്. 2025 നവംബര്‍ 20ന് ഗോവയില്‍ ആരംഭിച്ച 56ാമത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം നവംബര്‍ 28ന് സമാപിച്ചു.
-
india24 hours ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment1 day agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
News3 days agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
india1 day ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india1 day agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala2 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala2 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
india2 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും

