Connect with us

News

കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും മലയാളി കരുത്ത്; സലാഹുദ്ദീന്‍ അദ്‌നാന്‍ മഞ്ഞപ്പടയില്‍ തിരിച്ചെത്തുന്നു

മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സില്‍ നിന്നാണ് ഈ വിങ്ങര്‍ ബ്ലാസ്റ്റേഴ്സിലെത്തുന്നത്.

Published

on

കൊച്ചി: മലയാളി താരം സലാഹുദ്ദീന്‍ അദ്‌നാനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും മഞ്ഞപ്പടയ്ക്ക് കരുത്തേകുന്നു. മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സില്‍ നിന്നാണ് ഈ വിങ്ങര്‍ ബ്ലാസ്റ്റേഴ്സിലെത്തുന്നത്. മുമ്പ് കേരള ബ്ലാസ്റ്റേഴ്സ് യൂത്ത് സിസ്റ്റത്തിന്റെ ഭാഗമായിരുന്ന സലാഹുദ്ദീന്‍, തന്റെ പഴയ തട്ടകത്തിലേക്കുള്ള തിരിച്ചുവരവാണ് ഇതോടെ പൂര്‍ത്തിയാക്കുന്നത്.

വേഗതയേറിയ കളിശൈലിയും കളിക്കളത്തിലെ കഠിനാധ്വാനവും സലാഹുദ്ദീനെ വിങ്ങുകളില്‍ ശ്രദ്ധേയനാക്കുന്ന പ്രധാന ഘടകങ്ങളാണ്. പ്രതിരോധക്കാരെ മറികടന്ന് മുന്നേറാനും ഗോളവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള അദ്ദേഹത്തിന്റെ മികവ് ബ്ലാസ്റ്റേഴ്സിന്റെ ആക്രമണനിരയ്ക്ക് പുതിയ ഉണര്‍വ് നല്‍കുമെന്നാണ് ടീം പ്രതീക്ഷിക്കുന്നത്.

സലാഹുദ്ദീനെ വീണ്ടും കേരള ബ്ലാസ്റ്റേഴ്സിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് ക്ലബ്ബ് സിഇഒ അഭിക് ചാറ്റര്‍ജി പ്രതികരിച്ചു. കഠിനാധ്വാനം ചെയ്യാന്‍ സന്നദ്ധനായ യുവതാരമാണ് സലാഹുദ്ദീന്‍. ടീമിനൊപ്പം വളരാനും മികച്ച സംഭാവനകള്‍ നല്‍കാനും അദ്ദേഹത്തിന് സാധിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സീസണിലെ ആദ്യ മത്സരം ഫെബ്രുവരി 14ന് കൊല്‍ക്കത്തയില്‍ മോഹന്‍ ബഗാനെതിരെയാണ്. ആദ്യ ഹോം മത്സരം ഫെബ്രുവരി 22ന് കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തില്‍ നടക്കും. മുംബൈ സിറ്റി എഫ്സിയാണ് എതിരാളികള്‍.

ഫെബ്രുവരി 28, മാര്‍ച്ച് 7, 21, ഏപ്രില്‍ 15, 18, 23, മെയ് 10, 17 എന്നീ ദിവസങ്ങളിലും ബ്ലാസ്റ്റേഴ്സിന് കോഴിക്കോട്ട് ഹോം മത്സരങ്ങളുണ്ട്. സീസണിലെ എല്ലാ ഹോം മത്സരങ്ങളും കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിലായിരിക്കും നടക്കുക.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

world

റഫ തുറന്നിട്ടും ആയിരക്കണക്കിന് രോഗികള്‍ക്ക് നിരാശ; ആദ്യ ദിവസം അനുവദിച്ചത് അഞ്ച് രോഗികളെ മാത്രം

ഗസ്സ വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമെന്ന നിലയിലാണ് ഇസ്രാഈല്‍ വഴി കടന്നുപോകാത്ത ഗസ്സയിലെ ഏക ക്രോസിങ്ങായ റഫ വീണ്ടും തുറന്നത്.

Published

on

By

ഖാന്‍ യൂനിസ്: ഗസ്സക്കും ഈജിപ്തിനും ഇടയിലുള്ള റഫ ക്രോസിങിലൂടെ ഇസ്രാഈല്‍ പുറത്തേക്ക് പോകാന്‍ അനുവദിച്ചത് അഞ്ച് രോഗികളെ മാത്രം.
റഫ ക്രോസിങ് ഒടുവില്‍ വീണ്ടും തുറക്കുന്നുവെന്നും വൈദ്യസഹായത്തിനായി കൊതിക്കുന്ന പരിക്കേറ്റ ഫലസ്തീനികളെ പോകാന്‍ അനുവദിക്കുന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്കു പിറകെയാണ് അഞ്ച് രോഗികളെ മാത്രം ആദ്യ ദിവസം പോകാന്‍ അനുവദിച്ചത്. ഇത് പ്രതീക്ഷയോടെ ഉറ്റുനോക്കിയ ആയിരക്കണക്കിന് രോഗികളെയാണ് നിരാശരാക്കിയത്.

ഗസ്സ വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമെന്ന നിലയിലാണ് ഇസ്രാഈല്‍ വഴി കടന്നുപോകാത്ത ഗസ്സയിലെ ഏക ക്രോസിങ്ങായ റഫ വീണ്ടും തുറന്നത്. എന്നാല്‍, തിങ്കളാഴ്ചത്തെ സംഭവങ്ങള്‍ ഗസ്സക്കാരുടെ പുറത്തുകടക്കല്‍ അത്ര എളുപ്പമല്ല എന്ന വ്യക്തമായ സൂചനയാണ് തരുന്നത്.

കര്‍ശനമായ സുരക്ഷാ നിയന്ത്രണങ്ങള്‍, സങ്കീര്‍ണ്ണമായ നടപടിക്രമങ്ങള്‍, പരിമിതമായ എണ്ണം ആളുകളെ മാത്രമേ കടന്നുപോകാന്‍ അനുവദിച്ചിട്ടുള്ളൂ.
ഇസ്രാഈല്‍ ഉത്തരവുകള്‍ പ്രകാരം പോകാന്‍ അനുവദിച്ച അഞ്ച് രോഗികളില്‍ ഓരോരുത്തരുടെയും കൂടെ രണ്ട് പേര്‍ ഉണ്ടായിരുന്നു. ഇതോടെ ഗസ്സയിലെ ആരോഗ്യ അധികൃതര്‍ക്ക് നല്‍കിയ വിവരങ്ങള്‍ പ്രകാരം പുറത്തു കടന്ന ആകെ യാത്രക്കാരുടെ എണ്ണം 15 ആണ്.

Continue Reading

kerala

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രിയുടെ ജാമ്യഹരജി മാറ്റിവെച്ചു, മുരാരി ബാബുവിനെ ഇഡി ചോദ്യം ചെയ്യുന്നു

കട്ടിളപ്പാളി കേസ്, ദ്വാരപാലക വിഗ്രഹ കേസ് എന്നിവയിലാണ് ജാമ്യഹരജി നല്‍കിയിരിക്കുന്നത്.

Published

on

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് സമര്‍പ്പിച്ച ജാമ്യഹരജി വാദം കേള്‍ക്കുന്നത് കൊല്ലം വിജിലന്‍സ് കോടതി ഫെബ്രുവരി 9-ലേക്ക് മാറ്റി. കട്ടിളപ്പാളി കേസ്, ദ്വാരപാലക വിഗ്രഹ കേസ് എന്നിവയിലാണ് ജാമ്യഹരജി നല്‍കിയിരിക്കുന്നത്. ഇവ രണ്ടിലും ഒരുമിച്ചാകും വാദം കേള്‍ക്കുക.
കേസില്‍ എസ്‌ഐടി തങ്ങളുടെ റിപ്പോര്‍ട്ട് തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിക്കും.

കേസിലെ മറ്റൊരു പ്രതിയും മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബുവിനെ കൊച്ചിയിലെ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ചോദ്യം ചെയ്യുന്നു. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ഇഡി നടത്തുന്ന ആദ്യത്തെ ചോദ്യം ചെയ്യലാണ്.

സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് നടന്ന കള്ളപ്പണം വെളുപ്പിക്കല്‍ ഇടപാടുകളെക്കുറിച്ചാണ് ഇഡി അന്വേഷിച്ചു വരുന്നത്. എസ്‌ഐടി രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്വാഭാവിക ജാമ്യം ലഭിച്ച് ജയില്‍ മോചിതനായ മുരാരി ബാബുവിനെ സമന്‍സ് നല്‍കി വിളിച്ചുവരുത്തുകയായിരുന്നു. അതേസമയം കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യഹരജിയില്‍ കോടതി നാളെ വിധി പറയും.

 

Continue Reading

News

ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കണം, അല്ലെങ്കില്‍ രാജ്യം വിടണം; വാട്സാപ്പിനോട് സുപ്രീം കോടതി

ഇന്ത്യന്‍ പൗരന്മാരുടെ അവകാശങ്ങള്‍ ലംഘിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

Published

on

By

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനത്തിലുള്ള നിയമങ്ങള്‍ പാലിക്കാന്‍ കഴിയില്ലെങ്കില്‍ രാജ്യം വിട്ട് പോകാമെന്ന് സോഷ്യല്‍ മീഡിയ ഭീമനായ വാട്സാപ്പിനോടും അതിന്റെ മാതൃസ്ഥാപനമായ മെറ്റയോടും സുപ്രീം കോടതി. ഇന്ത്യന്‍ പൗരന്മാരുടെ അവകാശങ്ങള്‍ ലംഘിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

വാട്സാപ്പിന്റെ 2021-ലെ സ്വകാര്യത നയവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. മെറ്റയുമായി പൗരന്മാരുടെ സ്വകാര്യ ഡാറ്റ വാട്സാപ്പ് പങ്കിട്ടുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കോമ്പറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ 213.14 കോടി രൂപ പിഴ വിധിച്ചിരുന്നു. ഈ പിഴയെ ചോദ്യം ചെയ്താണ് മെറ്റയും വാട്സാപ്പും സുപ്രീം കോടതിയെ സമീപിച്ചത്.

ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി കടുത്ത നിലപാട് വ്യക്തമാക്കിയത്. ഡാറ്റ ഷെയറിങ് ഒരു കാരണവശാലും അനുവദിക്കാനാകില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. രാജ്യത്തെ ജനങ്ങളുടെ സ്വകാര്യത വച്ച് കളിക്കാന്‍ അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

ഇന്ത്യന്‍ പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നത് കോടതിയുടെ കടമയാണെന്നും, നിയമങ്ങള്‍ക്ക് മുകളിലായി ഒരു കമ്പനിയും നിലകൊള്ളാനാകില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു. കേസില്‍ ഫെബ്രുവരി 10ന് ഉത്തരവ് പുറപ്പെടുവിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.

Continue Reading

Trending