News

ട്രംപിനോട് രാഷ്ട്രീയ നിലപാട് പറയാന്‍ മംദാനി മടിച്ചില്ല; എന്നാല്‍ മോദിക്ക് അടിമപ്പണി ചെയ്യാന്‍ പിണറായി മുന്നിട്ടിറങ്ങി -താരാ ടോജോ അലക്‌സ്

By webdesk17

November 07, 2025

ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച സൊഹ്‌റാന്‍ മംദാനിയെയും കേന്ദ്രത്തിന്റെ ഭീഷണിയില്‍ പി.എം ശ്രീയില്‍ ഒപ്പുവെച്ച മുഖ്യമന്ത്രി പിണറായി വിജയനെയും താരതമ്യം ചെയ്ത് കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ കോഡിനേറ്റര്‍ താരാ ടോജോ അലക്‌സ്.

ഒരു ഡെമോക്രാറ്റിക് സോഷ്യലിസ്റ്റും ഒരു കേരള കമ്മ്യൂണിസ്റ്റും തമ്മിലുള്ള വ്യത്യാസം എന്ന് കുറിച്ചാണ് താരാ കുറിപ്പ് പങ്കിട്ടത്. സൊഹ്‌റാന്‍ മാംദാനി ന്യൂ യോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ന്യൂയോര്‍ക്കിന് നല്‍കേണ്ടുന്ന ഫെഡറല്‍ ഫണ്ടുകള്‍ തടയും എന്നായിരുന്നു ഡോണള്‍ഡ് ട്രമ്പ് ഭീഷണി മുഴക്കിയിരുന്നത്. ന്യൂയോര്‍ക്ക്‌സ് സ്റ്റേറ്റ് കംട്രോളര്‍ ഓഫീസ് പ്രകാരം, 2026 സാമ്പത്തിക വര്‍ഷത്തില്‍ നഗരം ഏകദേശം 7.4 ബില്യണ്‍ യുഎസ് ഡോളര്‍ ഫെഡറല്‍ ഫണ്ടിംഗ് പ്രതീക്ഷിച്ചിരുന്നു. (ഏകദേശം 65, 600 കോടി ഇന്ത്യന്‍ രൂപ). ഇത് നഗരത്തിന്റെ ആകെ ചെലവിന്റെ ഏകദേശം 6.4 ശതമാനമാണ്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ഉടനീളം മംദാനി ട്രംപ് ഉയര്‍ത്തിയ ഭീഷണിയെ പുച്ഛിച്ചു തള്ളുകയായിരുന്നെന്നും താര പറയുന്നു. തിരഞ്ഞെടുപ്പില്‍ തന്റെ രാഷ്ട്രീയ നിലപാട് ട്രമ്പിന്റെ മുഖത്തടിച്ചത് പോലെ പറയാന്‍ മംദാനിക്ക് രണ്ടാമത് ഒന്ന് ആലോചിക്കേണ്ടി വന്നില്ലെന്നും ഡെമോക്രാറ്റുകള്‍ക്കൊപ്പം തന്നെ റിപബ്ലിക്കന്‍സിന്റെ വലിയ പിന്തുണക്ക് പുറമെ മറ്റ് വോട്ടുകള്‍ കൂടെ നേടി മംദാനി വിജയിച്ചെന്നും താര പറഞ്ഞു. അത് നിലപാടിന്റെ വിജയമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേ സമയം വെറും 1000 കോടിയില്‍ താഴെ SSA ഫണ്ട് തടയും എന്ന് കേട്ടപ്പോള്‍ കേരളത്തിന്റെ വിദ്യാഭ്യാമേഖലയില്‍ ആര്‍എസ്എസിന്റെ അജണ്ട നടപ്പിലാക്കുന്ന പി എം ശ്രീ പദ്ധതിയില്‍ ഒപ്പു വെച്ച് കൊണ്ട് മുഖ്യമന്തി പിണറായി വിജയനും ശിവന്‍ കുട്ടിയും ഒരുമിച്ചു തന്നെ നരേന്ദ്ര മോദിക്ക് അടിമപ്പണി ചെയ്യാന്‍ മുന്നിട്ടിറങ്ങിയെന്നും താര കുറ്റപ്പെടുത്തി. പി എം ശ്രീയില്‍ ഒപ്പിട്ടത് പണം കിട്ടാന്‍ ആണെന്ന് ഒരു നാണവും ഇല്ലാതെ പറയാന്‍ പോലും ഇവര്‍ തയ്യാറായത് കേരള സമൂഹം ഞെട്ടലോടെയാണ് കേട്ടതെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.