Connect with us

kerala

നമ്മളെയെല്ലാം വിസ്മയിപ്പിച്ച പ്രധാനമന്ത്രിയാണ് മന്‍മോഹന്‍ സിങ്ങ്: പ്രതിപക്ഷ നേതാവ്‌

ലോകം മുഴുവന്‍ ഒരു ഗ്ലോബല്‍ വില്ലേജായി മാറുന്ന അവസരത്തില്‍ ലോക സാമ്പത്തിക ക്രമങ്ങളുടെ മാറ്റങ്ങള്‍ക്കനുസരിച്ചുള്ള ചില മാറ്റങ്ങള്‍ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് ഉള്‍ക്കൊള്ളേണ്ട ആവശ്യം നമുക്ക് അന്നുണ്ടായിരുന്നു.

Published

on

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് ചരമോപചാരം അര്‍പ്പിച്ചു കൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിയമസഭയില്‍ നടത്തിയ പ്രസംഗം പൂർണരൂപത്തിൽ

നമ്മളെയെല്ലാം വിസ്മയിപ്പിച്ച പ്രധാനമന്ത്രിയാണ് കടന്നു പോയത്. ലോകം മുഴുവന്‍ ആദരിച്ച സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. ധനകാര്യമന്ത്രിയായും പിന്നീട് പത്തു വര്‍ഷം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന കാലത്തും അദ്ദേഹം രാജ്യത്ത് സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കി. അതിനെതിരെ അന്ന് കുറെ വിമര്‍ശനങ്ങളുണ്ടായി.

അതുവരെ സഞ്ചരിച്ചിരുന്നതില്‍ നിന്നും വ്യത്യസ്തമായ പാതയിലേക്കാണ് അന്ന് രാജ്യം മാറിയത്. ലോകം മുഴുവന്‍ ഒരു ഗ്ലോബല്‍ വില്ലേജായി മാറുന്ന അവസരത്തില്‍ ലോക സാമ്പത്തിക ക്രമങ്ങളുടെ മാറ്റങ്ങള്‍ക്കനുസരിച്ചുള്ള ചില മാറ്റങ്ങള്‍ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് ഉള്‍ക്കൊള്ളേണ്ട ആവശ്യം നമുക്ക് അന്നുണ്ടായിരുന്നു. എല്ലാ വെല്ലുവിളികളെയും നേരിട്ടുകൊണ്ടാണ് അദ്ദേഹം ആ സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ നമ്മുടെ രാജ്യത്ത് നടപ്പാക്കിയത്.

സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കിയപ്പോള്‍ നമ്മുടെ ഖജനാവ് നിറഞ്ഞു. എക്‌സൈസ് ഡ്യൂട്ടി 150 ശതമാനം വര്‍ധിച്ചു. നമ്മുടെ കസ്റ്റംസ് ഡ്യൂട്ടിയും നികുതി വരുമാനം മൊത്തമായും വര്‍ധിച്ചു. രാജ്യത്ത് ധനമുണ്ടായി. അതുവരെ ഇല്ലാതിരുന്ന തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ഖജനാവ് നിറഞ്ഞപ്പോള്‍ ആ പണം എന്തു ചെയ്തു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. അവിടെയാണ് ഡോ. മന്‍മോഹന്‍ സിങ് സമ്പത്തിന്റെ നീതിപൂര്‍വകമായ പുനര്‍വിതരണം എന്ന തത്വം നടപ്പാക്കിയത്.

അതിന്റെ ഭാഗമായിട്ടാണ് 2004-ല്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ ഉണ്ടായിരുന്ന മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി നടപ്പാക്കി ഇന്ത്യയിലെ വിദൂര ഗ്രാമങ്ങളിലെ പാവപ്പെട്ടവന്റെ വീടുകളില്‍ തീ പുകയ്ക്കാന്‍ അവസരം ഉണ്ടാക്കിക്കൊടുത്തത്. നാഷണല്‍ റൂറല്‍ ഹെല്‍ത്ത് പ്രോഗ്രാമിലൂടെ വിദൂര ഗ്രാമങ്ങളില്‍ ആശുപത്രികളും ചികിത്സാ സൗകര്യങ്ങളും തുടങ്ങി. റൈറ്റ് ടു എഡ്യുക്കേഷന്‍ കൊണ്ടുവന്ന് നിരവധി വിദ്യാലയങ്ങള്‍ ഉണ്ടാക്കുകയും അധ്യാപക തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്തു.

കാര്‍ഷിക മേഖല പ്രതിസന്ധി നേരിട്ടപ്പോള്‍ 72000 കോടി രൂപയുടെ കാര്‍ഷിക കടം എഴുതിത്തള്ളിയ വിപ്ലവകരമായ തീരുമാനമെടുത്തു. വിവരാവകാശ നിയമം കൊണ്ടു വന്ന് ജനാധിപത്യത്തിന്റെ മഹത്വം ഒന്നു കൂടി ഉയര്‍ത്തിപ്പിടിച്ചു. 2008 ല്‍ ലോകം മുഴുവന്‍ സാമ്പത്തികമായി തരിപ്പണമായ ഘട്ടത്തിലും അടിപതറാതെ ലോകത്ത് ഏറ്റവും മനോഹരമായി സാമ്പത്തിക മാന്ദ്യത്തെ നേരിട്ട ഒന്നാമത്തെ രാജ്യം ഇന്ത്യയും ഡോ. മന്‍മോഹന്‍ സിങുമായിരുന്നു.

ജി 20 രാജ്യങ്ങളുടെ യോഗത്തില്‍ അമേരിക്കന്‍ പ്രസിഡന്റും ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയും ഉള്‍പ്പെടെയുള്ളവരാണ് ഡോ. മന്‍മോഹന്‍ സിങിനെ അഭിനന്ദിച്ച് സംസാരിച്ചത്. ആഗോള സാമ്പത്തിക മാന്ദ്യത്തെ മറികടന്ന ലോകത്തെ ഒന്നാമത്തെ രാജ്യമാക്കി മന്‍മോഹന്‍ സിങ് ഇന്ത്യയെ മാറ്റി.

ഡോ. മന്‍മോഹന്‍ സിങിന്റെ വലംകൈ ആയിരുന്ന മൊണ്ടേക്‌സിങ് അലുവാലിയ ‘Backstage: The Story Behind India’s High Growth Years’’ എന്ന മനോഹരമായ ഒരു പുസ്തകം എഴുതിയിട്ടുണ്ട്. നമ്മള്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തു. എന്നാല്‍ രാജ്യത്തിന് അനിവാര്യമായതും ഇനിയും ചെയ്തു തീര്‍ക്കാന്‍ സാധിക്കാത്തതുമായ കാര്യങ്ങള്‍ കുറിപ്പായി എഴുതിത്തരണമെന്ന് പ്രധാനമന്ത്രി പദത്തില്‍ നിന്നും ഇറങ്ങുന്നതിന് ഒരു മാസം മുന്‍പ് അദ്ദേഹം മൊണ്ടേക്‌സിങ് അലുവാലിയോട് ആവശ്യപ്പെട്ടതായി ഈ പുസ്തകത്തില്‍ പറയുന്നുണ്ട്. എന്തിനാണ് ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ എഴുതി വാങ്ങിയതെന്ന മൊണ്ടേക്‌സിങ് അലുവാലിയ പിന്നീട് ചോദിച്ചപ്പോള്‍ നമുക്ക് ചെയ്യാന്‍ പറ്റാതെ പോയ കാര്യങ്ങള്‍ പിന്നാലെ വരുന്ന ഭരണാധികാരിക്ക് കൈമാറാമല്ലോ എന്നതായിരുന്നു ഡോ. മന്‍മോഹന്‍ സിങിന്റെ മറുപടി. ആ വിശാലമായ മനസ്സ് നമ്മളെയെല്ലാം വിസ്മയപ്പെടുത്തുന്നതാണ്.

രാജ്യ സ്‌നേഹവും രാജ്യത്തോടുള്ള കൂറും ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യവും മതേതരത്വവും ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് രാജ്യത്തെ ജനങ്ങളുടെ കണ്ണീരൊപ്പാനും ജീവിത നിലവാരം ഉയര്‍ത്താനും അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ ചരിത്രത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെയും എല്ലാവരുടെയും വേദനയില്‍ ഞാനും എന്റെ പാര്‍ട്ടിയും പങ്കുചേരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബൈക്ക് ടോറസ് ലോറിയിലിടിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

മിനി ഊട്ടിയിലേക്ക് വിനോദയാത്രക്ക് പോവുന്നതിനിടെ രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം

Published

on

മലപ്പുറത്ത് മിനിഊട്ടിയിലേക്ക് പോകുന്നതിനിടെ ബൈക്ക് ടോറസ് ലോറിയിലിടിച്ച് വിനോദത്തിനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. വേങ്ങരക്ക് സമീപം മിനിഊട്ടി – നെടിയിരുപ്പ് റോഡില്‍ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ബൈക്ക് യാത്രക്കാരായ കൊട്ടപ്പുറം കൊടികുത്തിപ്പറമ്പ് സ്വദേശികളായ മുഫീദ്, വിനായക് എന്നിവര്‍ മരിച്ചു.

കൊട്ടപ്പുറം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്എസ്എല്‍സി, പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. ടോറസ് ലോറിയുടെ അടിയിലകപ്പെട്ട വിദ്യാര്‍ത്ഥി സംഭവസ്ഥലത്തുവെച്ചും മറ്റൊരാള്‍ ആശുപത്രിയിലേക്കള്ള വഴിമധ്യേയുമാണ് മരിച്ചത്.

മിനി ഊട്ടിയിലേക്ക് വിനോദയാത്രക്ക് പോവുന്നതിനിടെ രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം നടന്നത്. വിദ്യാര്‍ത്ഥികളുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

 

Continue Reading

kerala

വെള്ളറട കൊലപാതകം; മകന്‍ അച്ഛനെ കഴുത്തിന് പിടിച്ച് ചുമരോട് ചേര്‍ത്ത് നിര്‍ത്തുമായിരുന്നെന്ന് അമ്മ

കോവിഡിനെ തുടര്‍ന്ന് പ്രജിന്‍ ചൈനയിലെ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കാതെ നാട്ടിലെത്തിയെന്നും പിന്നീട് കൊച്ചിയിലേക്ക് സിനിമ പഠിക്കാന്‍ പോയെന്നും അമ്മ പറഞ്ഞു.

Published

on

വെള്ളറട കിളിയൂരില്‍ മകന്‍ അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കോവിഡിനെ തുടര്‍ന്ന് പ്രജിന്‍ ചൈനയിലെ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കാതെ നാട്ടിലെത്തിയെന്നും പിന്നീട് കൊച്ചിയിലേക്ക് സിനിമ പഠിക്കാന്‍ പോയെന്നും അമ്മ പറഞ്ഞു. എന്നാല്‍ തിരിച്ചു വന്നപ്പോള്‍ മകനില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയെന്നും അമ്മ പറഞ്ഞു.

2014-ലാണ് പ്രജിന്‍ ചൈനയിലേക്ക് മെഡിക്കല്‍ പഠനത്തിനായി പോകുന്നത്. എന്നാല്‍ കൊവിഡ് കാലത്ത് പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പ്രജിന്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. അവസാന വര്‍ഷ പരീക്ഷയ്ക്ക് അടയ്ക്കാനിരുന്ന ഫീസ് ഏജന്‍സി വഴി അടച്ചെങ്കിലും കോളേജിന് ലഭിച്ചില്ലെന്നതിനാല്‍ പ്രജിന് പരീക്ഷയെഴുതാന്‍ കഴിഞ്ഞിരുന്നില്ല. ഏജന്‍സിക്കെതിരെ ഡിജിപിക്കും എസ്പിക്കും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പ്രജിന്‍ പരാതിയും നല്‍കിയിരുന്നു.

അതേസമയം തങ്ങള്‍ മകനെ ഭയന്നാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ജീവിച്ചതെന്ന് അമ്മ സുഷമ പറയുന്നു. മുറിയില്‍ നിന്നും ഓം പോലെയുള്ള ശബ്ദം കേള്‍ക്കുമായിരുന്നുവെന്നും മുറിക്കുള്ളില്‍ എന്താണ് നടക്കുന്നതെന്ന് അറിഞ്ഞിരുന്നില്ലെന്നും അമ്മ പറഞ്ഞു. കൊലപാതകത്തിനു ശേഷമാണ് ബ്ലാക്ക് മാജിക് ആണെ കാര്യം അറിഞ്ഞതെന്നും അവര്‍ വ്യക്തമാക്കി.

രാത്രികാലങ്ങളില്‍ മാതാപിതാക്കളെ വീടിനു പുറത്താക്കി വീട് പൂട്ടുക, അച്ഛനെ മര്‍ദ്ദിക്കുകയും അച്ഛനെ കഴുത്തിന് പിടിച്ച് ചുമരോട് ചേര്‍ത്ത് ഉയര്‍ത്തി നിര്‍ത്തുക തുടങ്ങി ശാരീരികമായും മാനസികമായും പ്രജിന്‍ നിരന്തരം ഉപദ്രവിച്ചുവെന്നും അമ്മ പറഞ്ഞു.

ഫെബ്രുവരി അഞ്ചിന് രാത്രി 9.45-ന് ഉറങ്ങിക്കിടന്ന അച്ഛന്റെ കഴുത്തില്‍ മകന്‍ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ശേഷം പ്രജിന്‍ വെള്ളറട പൊലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. നിലവില്‍ നെയ്യാറ്റിന്‍കര സ്‌പെഷ്യല്‍ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് പ്രതി.

 

Continue Reading

kerala

കേരളം ചുട്ടുപ്പൊള്ളുന്നു

സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

Published

on

കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 °C മുതല്‍ 3 °C വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.

 

പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.
പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്ളാസ്മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്കു ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദേശം നല്‍കുകയും ആവശ്യമെങ്കില്‍ യാത്രയ്ക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്.
മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയാന്‍ സഹായിക്കുക.
പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തുക. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കുക.
യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യില്‍ വെള്ളം കരുതുക.
നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജലലഭ്യത ഉറപ്പാക്കുക.
കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.
ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കുടിവെള്ളം കയ്യില്‍ കരുതുക.
അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
കാലാവസ്ഥാ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

 

Continue Reading

Trending