Connect with us

kerala

നമ്മളെയെല്ലാം വിസ്മയിപ്പിച്ച പ്രധാനമന്ത്രിയാണ് മന്‍മോഹന്‍ സിങ്ങ്: പ്രതിപക്ഷ നേതാവ്‌

ലോകം മുഴുവന്‍ ഒരു ഗ്ലോബല്‍ വില്ലേജായി മാറുന്ന അവസരത്തില്‍ ലോക സാമ്പത്തിക ക്രമങ്ങളുടെ മാറ്റങ്ങള്‍ക്കനുസരിച്ചുള്ള ചില മാറ്റങ്ങള്‍ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് ഉള്‍ക്കൊള്ളേണ്ട ആവശ്യം നമുക്ക് അന്നുണ്ടായിരുന്നു.

Published

on

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് ചരമോപചാരം അര്‍പ്പിച്ചു കൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിയമസഭയില്‍ നടത്തിയ പ്രസംഗം പൂർണരൂപത്തിൽ

നമ്മളെയെല്ലാം വിസ്മയിപ്പിച്ച പ്രധാനമന്ത്രിയാണ് കടന്നു പോയത്. ലോകം മുഴുവന്‍ ആദരിച്ച സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. ധനകാര്യമന്ത്രിയായും പിന്നീട് പത്തു വര്‍ഷം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന കാലത്തും അദ്ദേഹം രാജ്യത്ത് സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കി. അതിനെതിരെ അന്ന് കുറെ വിമര്‍ശനങ്ങളുണ്ടായി.

അതുവരെ സഞ്ചരിച്ചിരുന്നതില്‍ നിന്നും വ്യത്യസ്തമായ പാതയിലേക്കാണ് അന്ന് രാജ്യം മാറിയത്. ലോകം മുഴുവന്‍ ഒരു ഗ്ലോബല്‍ വില്ലേജായി മാറുന്ന അവസരത്തില്‍ ലോക സാമ്പത്തിക ക്രമങ്ങളുടെ മാറ്റങ്ങള്‍ക്കനുസരിച്ചുള്ള ചില മാറ്റങ്ങള്‍ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് ഉള്‍ക്കൊള്ളേണ്ട ആവശ്യം നമുക്ക് അന്നുണ്ടായിരുന്നു. എല്ലാ വെല്ലുവിളികളെയും നേരിട്ടുകൊണ്ടാണ് അദ്ദേഹം ആ സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ നമ്മുടെ രാജ്യത്ത് നടപ്പാക്കിയത്.

സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കിയപ്പോള്‍ നമ്മുടെ ഖജനാവ് നിറഞ്ഞു. എക്‌സൈസ് ഡ്യൂട്ടി 150 ശതമാനം വര്‍ധിച്ചു. നമ്മുടെ കസ്റ്റംസ് ഡ്യൂട്ടിയും നികുതി വരുമാനം മൊത്തമായും വര്‍ധിച്ചു. രാജ്യത്ത് ധനമുണ്ടായി. അതുവരെ ഇല്ലാതിരുന്ന തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ഖജനാവ് നിറഞ്ഞപ്പോള്‍ ആ പണം എന്തു ചെയ്തു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. അവിടെയാണ് ഡോ. മന്‍മോഹന്‍ സിങ് സമ്പത്തിന്റെ നീതിപൂര്‍വകമായ പുനര്‍വിതരണം എന്ന തത്വം നടപ്പാക്കിയത്.

അതിന്റെ ഭാഗമായിട്ടാണ് 2004-ല്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ ഉണ്ടായിരുന്ന മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി നടപ്പാക്കി ഇന്ത്യയിലെ വിദൂര ഗ്രാമങ്ങളിലെ പാവപ്പെട്ടവന്റെ വീടുകളില്‍ തീ പുകയ്ക്കാന്‍ അവസരം ഉണ്ടാക്കിക്കൊടുത്തത്. നാഷണല്‍ റൂറല്‍ ഹെല്‍ത്ത് പ്രോഗ്രാമിലൂടെ വിദൂര ഗ്രാമങ്ങളില്‍ ആശുപത്രികളും ചികിത്സാ സൗകര്യങ്ങളും തുടങ്ങി. റൈറ്റ് ടു എഡ്യുക്കേഷന്‍ കൊണ്ടുവന്ന് നിരവധി വിദ്യാലയങ്ങള്‍ ഉണ്ടാക്കുകയും അധ്യാപക തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്തു.

കാര്‍ഷിക മേഖല പ്രതിസന്ധി നേരിട്ടപ്പോള്‍ 72000 കോടി രൂപയുടെ കാര്‍ഷിക കടം എഴുതിത്തള്ളിയ വിപ്ലവകരമായ തീരുമാനമെടുത്തു. വിവരാവകാശ നിയമം കൊണ്ടു വന്ന് ജനാധിപത്യത്തിന്റെ മഹത്വം ഒന്നു കൂടി ഉയര്‍ത്തിപ്പിടിച്ചു. 2008 ല്‍ ലോകം മുഴുവന്‍ സാമ്പത്തികമായി തരിപ്പണമായ ഘട്ടത്തിലും അടിപതറാതെ ലോകത്ത് ഏറ്റവും മനോഹരമായി സാമ്പത്തിക മാന്ദ്യത്തെ നേരിട്ട ഒന്നാമത്തെ രാജ്യം ഇന്ത്യയും ഡോ. മന്‍മോഹന്‍ സിങുമായിരുന്നു.

ജി 20 രാജ്യങ്ങളുടെ യോഗത്തില്‍ അമേരിക്കന്‍ പ്രസിഡന്റും ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയും ഉള്‍പ്പെടെയുള്ളവരാണ് ഡോ. മന്‍മോഹന്‍ സിങിനെ അഭിനന്ദിച്ച് സംസാരിച്ചത്. ആഗോള സാമ്പത്തിക മാന്ദ്യത്തെ മറികടന്ന ലോകത്തെ ഒന്നാമത്തെ രാജ്യമാക്കി മന്‍മോഹന്‍ സിങ് ഇന്ത്യയെ മാറ്റി.

ഡോ. മന്‍മോഹന്‍ സിങിന്റെ വലംകൈ ആയിരുന്ന മൊണ്ടേക്‌സിങ് അലുവാലിയ ‘Backstage: The Story Behind India’s High Growth Years’’ എന്ന മനോഹരമായ ഒരു പുസ്തകം എഴുതിയിട്ടുണ്ട്. നമ്മള്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തു. എന്നാല്‍ രാജ്യത്തിന് അനിവാര്യമായതും ഇനിയും ചെയ്തു തീര്‍ക്കാന്‍ സാധിക്കാത്തതുമായ കാര്യങ്ങള്‍ കുറിപ്പായി എഴുതിത്തരണമെന്ന് പ്രധാനമന്ത്രി പദത്തില്‍ നിന്നും ഇറങ്ങുന്നതിന് ഒരു മാസം മുന്‍പ് അദ്ദേഹം മൊണ്ടേക്‌സിങ് അലുവാലിയോട് ആവശ്യപ്പെട്ടതായി ഈ പുസ്തകത്തില്‍ പറയുന്നുണ്ട്. എന്തിനാണ് ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ എഴുതി വാങ്ങിയതെന്ന മൊണ്ടേക്‌സിങ് അലുവാലിയ പിന്നീട് ചോദിച്ചപ്പോള്‍ നമുക്ക് ചെയ്യാന്‍ പറ്റാതെ പോയ കാര്യങ്ങള്‍ പിന്നാലെ വരുന്ന ഭരണാധികാരിക്ക് കൈമാറാമല്ലോ എന്നതായിരുന്നു ഡോ. മന്‍മോഹന്‍ സിങിന്റെ മറുപടി. ആ വിശാലമായ മനസ്സ് നമ്മളെയെല്ലാം വിസ്മയപ്പെടുത്തുന്നതാണ്.

രാജ്യ സ്‌നേഹവും രാജ്യത്തോടുള്ള കൂറും ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യവും മതേതരത്വവും ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് രാജ്യത്തെ ജനങ്ങളുടെ കണ്ണീരൊപ്പാനും ജീവിത നിലവാരം ഉയര്‍ത്താനും അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ ചരിത്രത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെയും എല്ലാവരുടെയും വേദനയില്‍ ഞാനും എന്റെ പാര്‍ട്ടിയും പങ്കുചേരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പേരൂര്‍ക്കടയില്‍ ദലിത് സ്ത്രീയെ വ്യാജ കേസില്‍ കുടുക്കി ഉപദ്രവിച്ച സംഭവം; എസ്എച്ച്ഒയെ സ്ഥലംമാറ്റി

പൊതുസ്ഥലം മാറ്റത്തിനൊപ്പമാണ് മാറ്റം.

Published

on

തിരുവനന്തപുരം: ദളിത് സ്ത്രീയെ വ്യാജ കേസില്‍ കുടുക്കി ഉപദ്രവിച്ച സംഭവത്തില്‍ എസ്എച്ച്ഒയെ സ്ഥലംമാറ്റി. ആര്‍. ശിവകുമാറിനെ കോഴിക്കോട് മാവൂര്‍ സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്. പൊതുസ്ഥലം മാറ്റത്തിനൊപ്പമാണ് മാറ്റം.

യുവതി ജോലിക്ക് നിന്നിരുന്ന വീട്ടില്‍നിന്ന് സ്വര്‍ണമാല കാണാനില്ലെന്ന് വീട്ടുടമ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ യുവതിയെ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് എസ്‌ഐ ഉള്‍പ്പടെയുള്ളവര്‍ ക്രൂരമായി പെരുമാറുകയായിരുന്നു. കൂടാതെ യുവതിയെ ഒരു ദിവസം സ്റ്റേഷനില്‍ പട്ടിണിക്കിടുകയും ചെയ്തു. കുടിക്കാന്‍ വെള്ളം പോലും നല്‍കിയില്ലെന്നും യുവതി പറഞ്ഞിരുന്നു. കള്ളന്മാരെ പോലെ നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയെന്നും താന്‍ മോഷണം നടത്തിയിട്ടില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും കേള്‍ക്കാന്‍ തയ്യാറായില്ലെന്നും ബിന്ദു പറഞ്ഞിരുന്നു.

Continue Reading

kerala

നിലമ്പൂരില്‍ എം. സ്വരാജിനെ സ്ഥാനാര്‍ഥിയാക്കിയത് അദ്ദേഹത്തെ രാഷ്ട്രീയമായി അവസാനിപ്പിക്കാനാകാം; കെ.എം ഷാജി

ആര്യാടന്‍ ഷൗക്കത്ത് ഉമ്മന്‍ചാണ്ടിയുടെ ഖബറിടത്തില്‍ പോയി പ്രാര്‍ത്ഥിച്ചെന്നും സ്വരാജ് ജീവിച്ചിരിക്കുന്ന വിഎസിനെ കണ്ട് മാപ്പപേക്ഷിക്കണമെന്നും കെ എം ഷാജി

Published

on

എം. സ്വരാജിനെ നിലമ്പൂരില്‍ സ്ഥാനാര്‍ഥിയാക്കിയത് അദ്ദേഹത്തെ രാഷ്ട്രീയമായി അവസാനിപ്പിക്കാനാകാമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. സിപിഎമ്മില്‍ പിണറായി വിരുദ്ധ പോരാട്ടങ്ങളില്‍ വലിയ പങ്കുവഹിക്കുന്ന നേതാവാണ് സ്വരാജെന്നും അദ്ദേഹത്തെ തീര്‍ക്കണമെന്ന് കരുതിയാകാം സ്ഥാനാര്‍ഥിയാക്കിയതെന്നും കെ.എം ഷാജി പ്രതികരിച്ചു.

ഒരിക്കല്‍ പിണറായി ഭക്തിമൂത്ത് വി.എസിനെ പിതൃശൂന്യനെന്ന് വിളിച്ചയാളാണ് സ്വരാജ് എന്നും കെ.എം. ഷാജി പറഞ്ഞു. നിലമ്പൂരില്‍ വരുന്നതിന് മുമ്പ് വി.എസ്. അച്യുതാനന്ദനെ സന്ദര്‍ശിച്ച് സ്വരാജ് മാപ്പ് ചോദിക്കണമെന്നും സ്വരാജ് പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത് ശരീരത്തില്‍ പിണറായി മാനറിസം ആവാഹിച്ചാണെന്നും കെ എം ഷാജി പറഞ്ഞു.

യുദ്ധം അനാവശ്യമായിരുന്നുവെന്ന നിലപാട് സ്ഥാനാര്‍ഥിയായ സ്വരാജിന് ഇപ്പോള്‍ ഉണ്ടോ എന്ന് വ്യക്തമാക്കണമെന്നും കെ എം ഷാജി കൂട്ടിച്ചേര്‍ത്തു.
അന്‍വര്‍ മത്സരിക്കുമ്പോഴും സ്വരാജ് നിലമ്പൂരുകാരനായിരുന്നെന്നും പിന്നെ എന്തിനാണ് അന്‍വറിനെ നിര്‍ത്തുകയും സ്വരാജിനെ തൃപ്പൂണിത്തുറയില്‍ മത്സരിപ്പിച്ചതെന്നും കെ എം ഷാജി ചോദിച്ചു.

ആര്യാടന്‍ ഷൗക്കത്ത് ഉമ്മന്‍ചാണ്ടിയുടെ ഖബറിടത്തില്‍ പോയി പ്രാര്‍ത്ഥിച്ചെന്നും സ്വരാജ് ജീവിച്ചിരിക്കുന്ന വിഎസിനെ കണ്ട് മാപ്പപേക്ഷിക്കണമെന്നും കെ എം ഷാജി അഭിപ്രായപ്പെട്ടു.

സ്വരാജിനെ ഇല്ലാതാക്കാന്‍ വേണ്ടിയാണ് നിലമ്പൂരിലെ സ്ഥാനാര്‍ത്ഥിത്വമെന്നും സ്വരാജിനെ റിയാസിനു മുകളില്‍ വളരാന്‍ അവര്‍ അനുവദിക്കില്ലെന്നും കെ എം ഷാജി പറഞ്ഞു.

Continue Reading

kerala

‘നിലമ്പൂരില്‍ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം ഉണ്ടാക്കുകയാണ് തന്റെ ദൗത്യം’; എ.കെ ആന്റണിയുടെ അനുഗ്രഹം വാങ്ങി ആര്യാടന്‍ ഷൗക്കത്ത്

എ.കെ. ആന്റണിയുടെ വഴുതയ്ക്കാട്ടെ വസതിയിലെത്തിയായിരുന്നു അനുഗ്രഹം വാങ്ങിയത്.

Published

on

നിലമ്പൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് തിരുവനന്തപുരത്തെത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി പ്രവര്‍ത്തക സമിതിയംഗവുമായ എ.കെ ആന്റണിയുടെ അനുഗ്രഹം വാങ്ങി. വൈകീട്ട് അഞ്ചരമണിയോടെ എ.കെ. ആന്റണിയുടെ വഴുതയ്ക്കാട്ടെ വസതിയിലെത്തിയായിരുന്നു അനുഗ്രഹം വാങ്ങിയത്.

തന്റെ സഹപ്രവര്‍ത്തകനും വര്‍ഷങ്ങളോളം ആത്മാര്‍ത്ഥ സുഹൃത്തുമായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ മകന് ആദ്യം തന്നെ വിജയാശംസകള്‍ നേരുന്നുവെന്ന് പറഞ്ഞാണ് ആര്യാടന്‍ ഷൗക്കത്തിനെ ആന്റണി സ്വാഗതം ചെയ്തത്. അതേസമയം പിതൃതുല്യനും രാഷ്ട്രീയ ഗുരുനാഥനുമായ ആന്റണി സാറിന്റെ അനുഗ്രഹം തനിക്ക് തെരഞ്ഞെടുപ്പില്‍ ഏറെ ഗുണം ചെയ്യുമെന്ന് ആര്യാടന്‍ ഷൗക്കത്തും പറഞ്ഞു.

നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്ത് വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് എ.കെ ആന്റണി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇനിയൊരു പിണറായി സര്‍ക്കാര്‍ ഭരണത്തില്‍ എത്തില്ലെന്നും എ.കെ ആന്റണി പറഞ്ഞു. ഒമ്പതുവര്‍ഷത്തെ പിണറായി സര്‍ക്കാരിന്റെ ഭരണത്തെ ജനങ്ങള്‍ വെറുത്തു പോയെന്നും തുടര്‍ ഭരണം ഉണ്ടായിക്കൂടാ എന്ന് ആഗ്രഹിക്കുന്ന കേരളം യുഡിഎഫിന് വോട്ട് ചെയ്യുമെന്നും എ.കെ ആന്റണി പറഞ്ഞു.

നിലമ്പൂരില്‍ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം ഉണ്ടാക്കുകയാണ് തന്റെ ദൗത്യമെന്നും ആര്യാടന്‍ ഷൗക്കത്ത് വ്യക്തമാക്കി.

Continue Reading

Trending