News

അമുല്‍ ഉള്‍പ്പെടെയുള്ള പല കമ്പനികള്‍ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടു; ആശങ്കയിലായി ഉപഭോക്താക്കള്‍

By vismaya

February 14, 2026

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ക്ഷീരോത്പാദക ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടതായി റിപ്പോര്‍ട്ട് പുറത്തുവന്നു. ‘ടേസ്റ്റ് ഓഫ് ഇന്ത്യ’ എന്ന അവകാശവാദത്തോടെ വിപണിയില്‍ മുന്നില്‍ നില്‍ക്കുന്ന അമുല്‍ ഉള്‍പ്പെടെയുള്ള ബ്രാന്‍ഡുകളുടെ വിവിധ ഉല്‍പ്പന്നങ്ങളില്‍ സുരക്ഷിത പരിധിയേക്കാള്‍ ഉയര്‍ന്ന അളവില്‍ ബാക്ടീരിയ കണ്ടെത്തി.

ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) നിശ്ചയിച്ച പരിധിയേക്കാള്‍ കൂടുതലായ കോളിഫോം ബാക്ടീരിയ അമുല്‍ പാലില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അമുല്‍ താസ, അമുല്‍ ഗോള്‍ഡ് എന്നിവയിലും ബാക്ടീരിയ സാന്നിധ്യം കണ്ടെത്തി. കൂടാതെ അമുല്‍ തൈരില്‍ സുരക്ഷാ മാനദണ്ഡങ്ങളെ അപേക്ഷിച്ച് 2,100 മടങ്ങ് കൂടുതലായ കോളിഫോം ബാക്ടീരിയയും, 60 മടങ്ങ് കൂടുതലായ യീസ്റ്റും പൂപ്പലും കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍, ഈ കണ്ടെത്തലുകള്‍ തള്ളിക്കളഞ്ഞ അമുല്‍, തങ്ങളുടെ എല്ലാ ഉല്‍പ്പന്നങ്ങളും നിര്‍ദ്ദിഷ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വ്യക്തമാക്കി.

അമുലിന് പുറമെ മദര്‍ ഡയറി, കണ്‍ട്രി ഡിലൈറ്റ് എന്നീ ബ്രാന്‍ഡുകളും പരിശോധനയില്‍ പരാജയപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പാലിലെ ബാക്ടീരിയയുടെ ആകെ അളവ് അളക്കുന്ന ടോട്ടല്‍ പ്ലേറ്റ് കൗണ്ട് (TPC) പരിശോധനയിലാണ് മദര്‍ ഡയറി പരാജയപ്പെട്ടത്. കൃഷിയിടങ്ങളില്‍ നിന്ന് നേരിട്ട് ഉപഭോക്താക്കളിലേക്ക് ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നതായി അവകാശപ്പെടുന്ന കണ്‍ട്രി ഡിലൈറ്റിന്റെ സാമ്പിളുകളിലും അനുവദനീയ പരിധിയേക്കാള്‍ കൂടുതലായ ബാക്ടീരിയ കണ്ടെത്തി.

പാലുല്‍പ്പന്നങ്ങള്‍ക്ക് പുറമേ, പ്രോട്ടീന്‍ സപ്ലിമെന്റായി ഉപയോഗിക്കുന്ന എഗ്ഗോസ് ന്യൂട്രീഷന്‍ കമ്പനിയുടെ മുട്ടകളും ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടതായി കണ്ടെത്തി. ട്രസ്റ്റിഫൈഡ് നടത്തിയ പരിശോധനയില്‍ ഇവയുടെ മുട്ടകളില്‍ പല രാജ്യങ്ങളിലും നിരോധിച്ച അമിനോ ഓക്‌സസോളിന്‍ എന്ന രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.

ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ദിവസേന ഉപയോഗിക്കുന്ന പാലും മുട്ടയും ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാത്തതായാല്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രമുഖ ബ്രാന്‍ഡുകള്‍ തന്നെ സുരക്ഷാ പരിശോധനയില്‍ വീഴ്ച വരുത്തിയെന്ന റിപ്പോര്‍ട്ട് ഉപഭോക്താക്കളില്‍ ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്.