Health

മാസ്‌ക് ഉപയോഗിക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ലോകാരോഗ്യ സംഘടന

By Test User

December 04, 2020

ഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതിനായി മാസ്‌ക് ഉപയോഗിക്കുന്നതിനായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ലോകാരോഗ്യസംഘടന. വായു സഞ്ചാരം വളരെ കുറഞ്ഞ മുറികളില്‍ മുഖാവരണം ധരിക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ നിര്‍ദേശം.

വായു സഞ്ചാരം വളരെ കുറഞ്ഞ എയര്‍ കണ്ടീഷനുള്ള കാറുകളിലും ചെറിയ മുറികളിലും വൈറസിന് വായുവിലൂടെ സഞ്ചരിക്കാനും ആരോഗ്യമുള്ള വ്യക്തികളില്‍ അണുബാധയുണ്ടാക്കാന്‍ സാധിക്കുന്ന സാഹചര്യത്തില്‍ പൊതുഇടങ്ങളിലെ മുറികളില്‍ മാസ്‌ക് ധരിക്കണമെന്നാണ് ഡബ്ല്യു.എച്ച്.ഒയുടെ നിര്‍ദേശം. സെന്‍ട്രല്‍ എയര്‍ കണ്ടീഷനിലൂടെ വൈറസ് പടരുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

ജിമ്മുകളില്‍ വ്യായാമം ചെയ്യുമ്പോള്‍ മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു. അതേസമയം മതിയായ വായു സഞ്ചാരവും കൃത്യമായ സാമൂഹിക അകലവും ഉറപ്പുവരുത്തണം. വ്യായാമം ചെയ്യുമ്പോള്‍ മാസ്‌ക് ധരിക്കുന്നത് വ്യക്തികളുടെ ആരോഗ്യത്തിന് ദോഷമല്ലെന്ന് നിരവധി ഗവേഷകര്‍ നേരത്ത അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് നേര്‍വിപരീതമാണ് ഡബ്ല്യുഎച്ച്ഒയുടെ പുതിയ നിര്‍ദേശം.

വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യത കുറയ്ക്കാന്‍ ജനങ്ങള്‍ മാസ്‌ക് ശരിയായി മുറുക്കി ധരിക്കണമെന്ന നിര്‍ദേശവും ഡബ്ല്യുഎച്ച്ഒ മുന്നോട്ടുവയ്ക്കുന്നു. അഞ്ച് വയസ് വരെയുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ടതില്ല. ആറിനും പതിനൊന്നിനുമിടയില്‍ പ്രായമുള്ള കുട്ടികള്‍ അവസരത്തിനൊത്ത് മാസ്‌ക് ധരിക്കാനുള്ള തീരുമാനമെടുക്കണമെന്നും ഡബ്ല്യു.എച്ച്.ഒ നിര്‍ദേശിച്ചു.