Video Stories

അലപ്പോയില്‍ കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയതായി റഷ്യ

By chandrika

December 27, 2016

ബൈറൂത്ത്: സിറിയയിലെ അലപ്പോയില്‍ കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയതായി റഷ്യ. കൊടിയ പീഡനവും അംഗച്ഛേദവും നടന്നതായാണ് കൂട്ടക്കുഴിമാടങ്ങള്‍ തെളിയിക്കുന്നതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. മര്‍ദനമേറ്റതിന്റെയും വെടിയേറ്റതിന്റെയും പാടുകള്‍ മൃതദേഹങ്ങളിലുള്ളതായി പ്രതിരോധ മന്ത്രാലയ വക്താവ് ജനറല്‍ ഇഗോര്‍ കൊനഷെന്‍കോവ് വ്യക്തമാക്കി.

അലപ്പോ പിടിച്ചെടുക്കാന്‍ സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍അസദിനെ റഷ്യന്‍ വ്യോമസേന സഹായിച്ചിരുന്നു. തുടര്‍ന്ന് സൈനിക ഉദ്യോഗസ്ഥരെയും റഷ്യ അലപ്പോയിലേക്ക് അയച്ചിരുന്നു. അതേസമയം വിമതരെ രൂക്ഷമായ ഭാഷയിലാണ് കൊനഷേര്‍കോവ് വിമര്‍ശിച്ചത്. റഷ്യയുമായി ചേര്‍ന്ന് അസദിന്റെ സൈന്യം അലപ്പോ പിടിച്ചടക്കുന്നതിന് തീവ്രപ്രയത്‌നമാണ് നടത്തിയത്. ഇവരുടെ നേതൃത്വത്തില്‍ സിലിലയന്മാരെ കൂട്ടക്കശാപ്പ് നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അലപ്പോ ഇപ്പോള്‍ ഏറെക്കുറെ അസദിന്റെ നിയന്ത്രണത്തിലാണ്. വിമതര്‍ അടുത്ത നഗരത്തിലേക്ക് രക്ഷപ്പെട്ടിട്ടുണ്ട്. അതേസമയം സര്‍ക്കാറിനെ അനുസരിച്ച് കഴിയുന്നവര്‍ക്ക് അലപ്പോയില്‍ തങ്ങാമെന്നും അല്ലാത്തവര്‍ അലപ്പോ വിടണമെന്നുമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.