മുംബൈ: ഇന്ത്യയിലെ ബഹുരാഷ്ട്ര സ്വകാര്യ ബാങ്കായ സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിൽ നിന്ന് ഉപഭോക്താക്കളുടെ കോടിക്കണക്കിന് രൂപ കാണാതായതായി റിപ്പോർട്ട്. ബംഗളൂരുവിലെ എം.ജി റോഡ് ബ്രാഞ്ചിലെ സമ്പന്ന ഉപഭോക്താക്കളുടേതായി ഏകദേശം 80 കോടി രൂപ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് അപ്രത്യക്ഷമായെന്നാണ് കണ്ടെത്തൽ.
ഒരു ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്നുള്ള 2.7 കോടി രൂപ കാണാനില്ലെന്ന് പരാതി ലഭിച്ചതോടെയാണ് വൻ സാമ്പത്തിക തട്ടിപ്പ് പുറത്തുവന്നത്. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ നിരവധി ഉപഭോക്താക്കളുടെ കോടിക്കണക്കിന് രൂപ നഷ്ടപ്പെട്ടതായി വ്യക്തമായി.
സംഭവത്തിൽ ബാങ്കിലെ റിലേഷൻഷിപ്പ് മാനേജരായ നക്ക കിഷോർ കുമാർ (40) നെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ബംഗളൂരു കോടതി റിമാൻഡ് ചെയ്തു. വൻതോതിലുള്ള സാമ്പത്തിക തട്ടിപ്പിലേക്കാണ് കേസ് നീങ്ങുന്നതെന്ന് വിലയിരുത്തിയതോടെ അന്വേഷണം ബംഗളൂരു സിറ്റി പൊലീസിൽ നിന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിന് (സി.ഐ.ഡി) കൈമാറിയതായി സംസ്ഥാന സർക്കാർ അറിയിച്ചു.
നവംബർ പകുതിയോടെയാണ് സംഭവം പുറത്തുവന്നത്. അന്വേഷണം ഊർജിതമാണെന്ന് സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് അധികൃതർ വ്യക്തമാക്കി. തട്ടിപ്പിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ ജീവനക്കാരനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായും ഉപഭോക്താക്കളുമായി ബന്ധപ്പെട്ട ആഭ്യന്തര അന്വേഷണം ആരംഭിച്ചതായും ബാങ്ക് അറിയിച്ചു.
സ്ഥിരനിക്ഷേപത്തിനായി ഉപഭോക്താക്കൾ നൽകിയ പണം വ്യാജ ഒപ്പിട്ട രേഖകൾ ഉപയോഗിച്ച് ആർ.ടി.ജി.എസ് വഴി പ്രതി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. രണ്ട് കോടി രൂപയുടെയും 50 ലക്ഷം, 25 ലക്ഷം രൂപയുടെയും ചെക്ക് ലീഫുകളാണ് ഉപഭോക്താക്കൾ നൽകിയിരുന്നതെന്നും റിപ്പോർട്ടുണ്ട്. ഇതുവരെ അഞ്ച് ഉപഭോക്താക്കൾ പരാതി നൽകിയിട്ടുണ്ട്.
സമ്പന്ന കുടുംബങ്ങളിലെ അംഗങ്ങളുടേതാണ് നഷ്ടപ്പെട്ട പണമെന്നും ഇതോടെ അവർ വലിയ ആശങ്കയിലാണെന്നും ബാങ്ക് വൃത്തങ്ങൾ അറിയിച്ചു. നഷ്ടപ്പെട്ട മുഴുവൻ തുകയും ഉപഭോക്താക്കൾക്ക് തിരികെ നൽകുമെന്ന് ബാങ്ക് ഉറപ്പ് നൽകിയതായും പൊലീസ് അന്വേഷണത്തിനും ആഭ്യന്തര അന്വേഷണത്തിനും ബാങ്ക് പൂർണ സഹകരണം നൽകുന്നുണ്ടെന്നും മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി.