കൊച്ചി: ശബരിമല ശ്രീകോവിൽ കേന്ദ്രീകരിച്ച് വൻ മോഷണത്തിന് പ്രതികൾ പദ്ധതിയിട്ടിരുന്നുവെന്ന് സ്വർണക്കൊള്ളക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. ശ്രീകോവിലിലെ മറ്റ് സ്വർണപ്പാളികൾ മോഷ്ടിക്കാനുള്ള ശ്രമങ്ങളും നടന്നതായാണ് അന്വേഷണത്തിൽ വ്യക്തമായത്. വലിയ ഗൂഢാലോചനയുടെ തുടർച്ചയായിരുന്നു ഈ നീക്കമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ശ്രീകോവിൽ പൂർണമായും സ്വർണം പൊതിഞ്ഞതാണെന്ന് വ്യക്തമായി അറിഞ്ഞിരുന്ന 13-ാം പ്രതിയും സ്വർണവ്യാപാരിയുമായ കർണാടക സ്വദേശി ഗോവർധൻ 1995 മുതൽ ശബരിമലയിലെ പതിവ് സന്ദർശകനാണെന്നും റിപ്പോർട്ടിൽ പറയുന്നു. അയ്യപ്പന്റെ സ്വർണം ദുരുപയോഗം ചെയ്യാൻ 2019ൽ ദേവസ്വം ഉദ്യോഗസ്ഥർ വഴിവിട്ട സഹായം നൽകിയതായും എസ്.ഐ.ടി കുറ്റപ്പെടുത്തുന്നു. ഗോവർധന്റെ ജാമ്യഹരജിക്ക് എതിരായി അന്വേഷണ ഉദ്യോഗസ്ഥൻ എസ്. ശശിധരൻ നൽകിയ വിശദീകരണത്തിലാണ് ഈ ആരോപണങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്.
ഹൈക്കോടതിയിൽ വിഷയം എത്തിയ പശ്ചാത്തലത്തിൽ, കഴിഞ്ഞ ഒക്ടോബറിൽ ഗോവർധനും ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരിയും ബംഗളൂരുവിൽ രഹസ്യ കൂടിക്കാഴ്ച നടത്തിയതായും ഫോൺകാൾ രേഖകൾ പരിശോധിച്ചതിൽ നിന്ന് വ്യക്തമായതായി റിപ്പോർട്ടിൽ പറയുന്നു. കുറ്റകൃത്യം മറച്ചുവയ്ക്കുന്നതിനുള്ള ഗൂഢാലോചനയ്ക്കായായിരുന്നു ഈ കൂടിക്കാഴ്ചയെന്ന് എസ്.ഐ.ടി വിലയിരുത്തുന്നു.
ശ്രീകോവിൽ വാതിൽ അറ്റകുറ്റപ്പണിക്ക് ഹൈദരാബാദിലെ നരേഷിന്റെ കടയിലേക്ക് കൊണ്ടുപോയെങ്കിലും സ്വർണം പൊതിഞ്ഞിരുന്നതിനാൽ അവിടെ ജോലി ഏറ്റെടുത്തില്ല. തുടർന്ന് ഗോവർധൻ ഇടപെട്ട് സ്മാർട്ട് ക്രിയേഷൻസിലെത്തി സ്വർണം നീക്കിയതായാണ് കണ്ടെത്തൽ. ശിൽപങ്ങൾ സ്വർണം പൂശിയതാണെന്ന് ഗോവർധന് അറിയാമായിരുന്നുവെന്നതും ഇതിൽ നിന്ന് വ്യക്തമാണെന്ന് എസ്.ഐ.ടി റിപ്പോർട്ടിൽ പറയുന്നു.
ഗോവർധന്റെ പങ്ക് വ്യക്തം
വാതിൽപ്പാളിയിൽ നിന്ന് 409 ഗ്രാമും ദ്വാരപാലക ശിൽപങ്ങളിൽ നിന്ന് 577 ഗ്രാമും വീതം സ്വർണം ഇളക്കിമാറ്റിയതായി റിപ്പോർട്ടിൽ പറയുന്നു. ഇതിന് പകരം സ്വർണം പൂശിയശേഷം ബാക്കി വന്ന 474.957 ഗ്രാം സ്വർണം സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരിയുടെ കൈവശം ഉണ്ടായിരുന്നു. എന്നാൽ ഇതേ അളവിൽ വേറെ സ്വർണം ഗോവർധന് കൈമാറിയതായും എസ്.ഐ.ടി വ്യക്തമാക്കുന്നു.
തനിക്ക് ലഭിച്ച സ്വർണത്തിന്റെ മൂല്യമായ 14.97 ലക്ഷം രൂപ തിരുവിതാംകൂർ ദേവസ്വം ബോർഡിന് നൽകിയതായി ഗോവർധൻ അവകാശപ്പെടുന്നുണ്ട്. എന്നാൽ ഇത് തന്നെയാണ് കേസിൽ ഗോവർധന്റെ പങ്ക് വ്യക്തമാക്കുന്നതെന്ന് എസ്.ഐ.ടി ചൂണ്ടിക്കാട്ടുന്നു. നിരപരാധിയാണെങ്കിൽ ഈ സ്വർണ ഇടപാടിനെക്കുറിച്ച് ദേവസ്വം ബോർഡിനെ അറിയിക്കേണ്ടതായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.
ചോദ്യംചെയ്യലിനിടെ ഹരജിക്കാരൻ തന്നെ 474.960 ഗ്രാം സ്വർണം ഹാജരാക്കിയതായും, ഭീഷണിപ്പെടുത്തി പിടിച്ചെടുത്തുവെന്ന ആരോപണം തെറ്റാണെന്നും എസ്.ഐ.ടി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.