india

ഭക്ഷണം ചോദിച്ച് വീട്ടിലെത്തിയ മൂന്ന് തീവ്രവാദികള്‍ക്കായി ജമ്മുവില്‍ വന്‍ തിരച്ചില്‍

By webdesk17

November 29, 2025

ജമ്മു-കശ്മീരിലെ ഉധംപുര്‍ ജില്ലയിലെ ബസന്ത്ഗഡ് പ്രദേശത്ത് ഭക്ഷണം ആവശ്യപ്പെട്ടെത്തിയ മൂന്ന് തീവ്രവാദികളെ തേടി സുരക്ഷാസേന വന്‍ തിരച്ചില്‍ തുടരുന്നു. ബസന്ത്ഗഡിന്റെ ഉയര്‍ന്ന പ്രദേശമായ ചിംഗ്ല-ബലോത്തയിലെ ഒരു ബക്കര്‍വാള്‍ കുടുംബത്തിന്റെ വാതിലില്‍ രാത്രി മൂന്നു പേര്‍ എത്തി ഭക്ഷണം ചോദിച്ചതിനെ തുടര്‍ന്ന് വീട്ടുടമസ്ഥന്‍ ഭയന്ന് ഓടി രക്ഷപ്പെട്ടു; പിന്നാലെ വിവരം പൊലീസിനെ അറിയിക്കുകയും ചെയ്തു.

സൈന്യം, ജമ്മു-കശ്മീര്‍ പൊലീസ്, സി.ആര്‍.പി.എഫ് എന്നിവയുടെ സംയുക്തസേന ഇടതൂര്‍ന്ന വനങ്ങളിലും ദുര്‍ഘടപ്രദേശങ്ങളിലും വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു. പ്രദേശത്ത് സംശയാസ്പദ നീക്കങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പ്രതികളെ കണ്ടെത്താനായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ചിംഗ്ല-ബലോത്തയില്‍ സംശയാസ്പദരുടെ നേരിട്ടുള്ള സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരച്ചില്‍ കൂടുതല്‍ ശക്തമാക്കി. പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന കത്വ സെക്ടറിലൂടെ തീവ്രവാദികള്‍ നുഴഞ്ഞുകയറുന്ന പാതയിലാണ് ബസന്ത്ഗഡ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലും ഈ പ്രദേശം നിരവധി ഏറ്റുമുട്ടലുകള്‍ക്കും ഒളിത്താവളങ്ങള്‍ തകര്‍ത്ത നടപടികള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്.

സ്‌നിഫര്‍ ഡോഗുകളും യുഎവികളും പ്രത്യേക സംഘങ്ങളും ഉപയോഗിച്ച് തിരച്ചില്‍ വ്യാപകമാക്കിയിരിക്കുകയാണ്. സമീപ ഗ്രാമങ്ങളിലെ ജനങ്ങളോട് വീടുകളില്‍ തന്നെ തുടരാനും സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ ഉടന്‍ അറിയിക്കാനും നിര്‍ദ്ദേശം നല്‍കി. ഇതുവരെ ഏറ്റുമുട്ടലൊന്നും ഉണ്ടായിട്ടില്ലെങ്കിലും, തീവ്രവാദികള്‍ വനത്തിലൊളിച്ചിരിക്കാമെന്നതിനാല്‍ സേന അതീവ ജാഗ്രത തുടരുകയാണ്. പ്രതികളെ കണ്ടെത്തുന്നതുവരെ ഓപ്പറേഷന്‍ തുടരുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.