Video Stories

നിതീഷ് കുമാര്‍ ജനവിധി അട്ടിമറിച്ചു: മായാവതി

By chandrika

July 27, 2017

ലക്‌നോ: ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ബി.എസ്.പി അധ്യക്ഷ മായാവതി. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ബി.ജെ.പിക്കെതിരായാണ് വിധിയെഴുതിയതെന്ന് ചൂണ്ടിക്കാട്ടിയ മായാവതി ജനഹിതം ഇപ്പോള്‍ നിതീഷ് അട്ടിമറിച്ചിരിക്കുകയാണെന്ന് ആരോപിച്ചു. മോദിക്കും വര്‍ഗീയ രാഷ്ട്രീയത്തിനുമെതിരായിരുന്നു ബിഹാറിലെ ജനവിധി. അതുകൊണ്ടാണ് മതേതര പാര്‍ട്ടികള്‍ക്ക് അവിടെ ഭൂരിപക്ഷം ലഭിച്ചത്. ജനഹിതം മാനിച്ച് അഞ്ചു വര്‍ഷം കാലാവധി പൂര്‍ത്തിയാക്കണം. കേന്ദ്രത്തിലെ അധികാരം ബി.ജെ.പി നേതാക്കള്‍ ദുരുപയോഗം ചെയ്തു. ബി.ജെ.പിയുടെ ഇത്തരം നീക്കങ്ങള്‍ ജനാധിപത്യത്തിന് ഭീഷണിയാണ്. ഗോവയിലും മണിപ്പൂരിലും ഇതേ കുതന്ത്രമാണ് അവര്‍ പയറ്റിയത്. ബിഹാറിലെ രാഷ്ട്രീയ നാടകങ്ങള്‍ രാജ്യത്തിന് നല്ല സൂചനയല്ല നല്‍കുന്നതെന്നും മോദി സര്‍ക്കാരിനു കീഴില്‍ ജനാധിപത്യത്തിന്റെ അപകടത്തിലാണെന്നും മായാവതി കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാരിന്റെ ഭരണ പരാജയവും അഴിമതിയും മറച്ചുവെക്കാനാണ് പ്രതിപക്ഷ നേതാക്കളെ അഴിമതിയുടെ പേരില്‍ വേട്ടയാടുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.