തന്റെയും വിനീഷ്യസ് ജൂനിയറിന്റെയും പ്രതിരോധ സംഭാവനകളെ ബാഴ്‌സലോണ താരങ്ങളായ ലാമിൻ യമലിന്റെയും റാഫിൻഹയുടെയും പ്രകടനവുമായി താരതമ്യം ചെയ്തുള്ള ചോദ്യങ്ങൾക്ക് ചുട്ട മറുപടിയുമായി റയൽ മാഡ്രിഡ് സൂപ്പർ താരം കൈലിയൻ എംബാപ്പെ. ബാഴ്സ ജോഡിയേക്കാൾ മികച്ച പ്രതിരോധം കാഴ്‌ചവച്ചെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച ഫ്രഞ്ച് താരം, താൻ അവരെക്കാളും ഗോൾ നേടുന്നുണ്ടെന്നാണ് ഓർമ്മിപ്പിച്ചത്.
പ്രമുഖ ഫുട്ബോൾ ട്രാൻസ്ഫർ വിദഗ്ധൻ ഫാബ്രിസിയോ റൊമാനോയാണ് എംബാപ്പെയുടെ പ്രതികരണം പുറത്തുവിട്ടത്.
“ഞാനും വിനിയും മാത്രമാണോ? എനിക്ക് വേണമെങ്കിൽ മണ്ടനായി അഭിനയിച്ച്, നിങ്ങൾ പറഞ്ഞ ആ രണ്ടുപേരേക്കാളും ഞാൻ കൂടുതൽ ഗോളുകൾ നേടുന്നുണ്ടെന്ന് നിങ്ങളോട് പറയാൻ കഴിയും… എല്ലാവരും വ്യത്യസ്തരാണ്, എങ്കിലും തീർച്ചയായും എനിക്ക് ഇനിയും മെച്ചപ്പെടാനുണ്ട്.”എന്ന് എംബാപ്പെ വ്യക്തമാക്കി.
കണക്കുകളിൽ എംബാപ്പെ മുന്നിൽ
2024-ലെ വേനൽക്കാലത്ത് ഫ്രീ ട്രാൻസ്‌ഫറിലാണ് എംബാപ്പെ സാന്റിയാഗോ ബെർണബ്യൂവിൽ എത്തിയത്. അന്നുമുതൽ ലോസ് ബ്ലാങ്കോസിനായി തകർപ്പൻ പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. റയലിനായി ഇതുവരെ വിവിധ മത്സരങ്ങളിൽ നിന്നായി 92 ഗോളുകൾ എംബാപ്പെ ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. ഈ സീസണിൽ മാത്രം ലാ ലിഗയിൽ നാല് മത്സരങ്ങളിൽ നിന്ന് നാല് ഗോളുകൾ താരം നേടിയിട്ടുണ്ട്.
ഇതേ കാലയളവിൽ ബാഴ്‌സലോണയുടെ കുന്തമുനകളായ ലാമിൻ യമൽ 46 ഗോളുകളും റാഫിൻഹ 61 ഗോളുകളുമാണ് നേടിയിട്ടുള്ളത്. ഈ സീസണിലെ ലാ ലിഗ കണക്കുകളിൽ യമൽ നാലും റാഫിൻഹ ആറും ഗോളുകളും സ്വന്തം പേരിൽ കുറിച്ചു.
തിരിച്ചടികളും ലീഡും
കഴിഞ്ഞ വാരാന്ത്യത്തിൽ റയൽ ബെറ്റിസിനെതിരായ ലാ ലിഗ മത്സരത്തിൽ റയൽ മാഡ്രിഡ് 1-0 ന് പരാജയപ്പെട്ടിരുന്നു. മത്സരത്തിന്റെ അവസാന നിമിഷം ലഭിച്ച പെനാൽറ്റി പാഴാക്കിയതിന്റെ നിരാശയിലാണ് എംബാപ്പെയുടെ സംഘം കളിയവസാനിപ്പിച്ചത്.
മറുവശത്ത്, വലൻസിയയ്ക്കെതിരെ ബാഴ്‌സലോണ എതിരില്ലാത്ത അഞ്ച് ഗോളുകളുടെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. ഈ മത്സരത്തിൽ ലാമിൻ യമൽ ഇരട്ട ഗോളുകൾ നേടിയപ്പോൾ റാഫിൻഹയും ലക്ഷ്യം കണ്ടു. ഈ വിജയത്തോടെ നാല് മത്സരങ്ങൾ പിന്നിടുമ്പോൾ ബദ്ധവൈരികളായ റയൽ മാഡ്രിഡിനേക്കാൾ മൂന്ന് പോയിന്റ് മുന്നിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ബാഴ്‌സലോണ.