Article
വരുമോ വീണ്ടും ആ വെള്ളിയാഴ്ച
സിഎച്ച് മുഹമ്മദ് കോയ കേരളത്തിന്റെ മുഖ്യമന്ത്രിയായതിന്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍
✍️ എം.സി വടകര
എല്ലാ ജനാധിപത്യ കക്ഷികളും ഒരു കുടക്കീഴില്‍ ഒത്തുചേരുകയും എല്ലാ മാര്‍ക്‌സിയന്‍ കക്ഷികളും മറുപക്ഷത്താവുകയും ചെയ്ത ഒരൊറ്റ സന്ദര്‍ഭമേ കേരള രാഷ്ട്രീയ രംഗത്തുണ്ടായിട്ടുള്ളൂ. 1979 ലാണത്. സി.പി.ഐ ഉള്‍പ്പെടുന്ന ഐക്യ ജനാധിപത്യ മുന്നണി സര്‍ക്കാറിന്റെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് വിശേഷിച്ചൊരു കാരണവുമില്ലാതെ പി.കെ വാസുദവന്‍ നായര്‍ രാജിവെച്ചിറങ്ങിപ്പോയ ശൂന്യതയെ നേരിടേണ്ടിവന്നപ്പോഴാണ് ജനാധിപത്യ കക്ഷികള്‍ ഒന്നിച്ചുനില്‍ക്കേണ്ട അവസരം സംജാതമായത്. പഞ്ചാബിലെ ഭട്ടിന്‍ഡായില്‍ ചേര്‍ന്ന സി.പി.ഐയുടെ പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഒരു പതിവ് പ്രമേയത്തില്‍ തൂങ്ങിപ്പിടിച്ച് കൊണ്ടാണ് കമ്യൂണിസ്റ്റ് ഐക്യത്തിന്റെ മരീചിക തേടി പി.കെ.വി മുഖ്യമന്ത്രി പദം വിട്ടൊഴിഞ്ഞത്. ഹിമാലയന്‍ വിഡ്ഢിത്തമാണ് അന്ന് അദ്ദേഹം ചെയ്തതെന്ന് സി.പി.ഐക്ക് ഇപ്പോഴെങ്കിലും ബോധ്യപ്പെട്ടിരിക്കണം. കമ്യൂണിസ്റ്റ് ഐക്യം നടന്നതുമില്ല, സി.പി.ഐക്കാരന്‍ പിന്നീടൊരിക്കലും കേരളത്തിന്റെ മുഖ്യമന്ത്രി കസേരയില്‍ ഇരുന്നതുമില്ല. പി.കെ.വിയുടെ ബലിദാനം വെറുതെയായി. ഭരണശൂന്യത കളിയാടിനിന്ന കേരളത്തില്‍ ഒരു ജനാധിപത്യ സര്‍ക്കാര്‍ രൂപീകരിക്കുകയെന്ന ശ്രമകരമായ വെല്ലുവിളിയാണ് നേതാക്കള്‍ക്ക് ഏറ്റെടുക്കേണ്ടിവന്നത്.
കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉള്‍പ്പെടാത്ത ഒരു മന്ത്രിസഭയായിരുന്നു ലക്ഷ്യം. സൂചിത്തുളയില്‍കൂടി ഒട്ടകം കടന്നാലും തങ്ങള്‍ പരസ്പരം യോജിക്കുകയില്ലെന്ന് വാശിപിടിച്ചുനില്‍ക്കുന്ന ഈ ജനായത്ത കക്ഷികളെ എങ്ങനെ ഒന്നിപ്പിക്കാന്‍ കഴിയും? ഐ കോണ്‍ഗ്രസുകാരന്‍ മുഖ്യമന്ത്രിയാവുന്നതിനെ യു കോണ്‍ഗ്രസുകാരന്‍ ഒരിക്കലും സഹിക്കില്ല. കെ.എം മാണിയുള്ള മുന്നണിയില്‍ പി.ജെ ജോസഫിനെ കണികാണാന്‍ കിട്ടില്ല. എന്‍.സി.പിയുള്ള മുന്നണിയില്‍ എസ്.ആര്‍.പി ചേരുന്ന പ്രശ്‌നമേയില്ല. ആലോചനകള്‍ മുട്ടിനില്‍ക്കുമ്പോഴാണ് ഒരു വടക്ക് നോക്കിയന്ത്രത്തിന്റെ സൂചി പോലെ എല്ലാ കണ്ണുകളും സി.എച്ച് മുഹമ്മദ് കോയയിലേക്കു തിരിഞ്ഞത്.
നിയമസഭാസ്പീക്കറായ ചാക്കീരി അഹമ്മദ് കുട്ടിയും തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് ബെനഡിക്റ്റ് മാര്‍ ഗ്രിഗോറിയസ് തിരുമേനിയും അതിനുള്ള തറയൊരുക്കങ്ങള്‍ നടത്തി. പ്രഗത്ഭനായ മന്ത്രി, നിഷ്പക്ഷനായ സ്പീക്കര്‍, അതുല്യനായ ചെസ് കളിക്കാരന്‍ എന്നീ നിലകളിലെല്ലാം പ്രശസ്‌നായിരുന്നു ചാക്കീരി അഹമ്മദ് കുട്ടി സാഹിബ്. പ്രായോഗിക രാഷ്ട്രീയത്തില്‍ മിടുക്കനായ ചാക്കീരി പിന്നീടുള്ള രാഷ്ട്രീയ നീക്കങ്ങള്‍ക്ക് മുന്നില്‍ നിന്നു. ബിഷപ്പ്ഹൗസില്‍നിന്നും സ്പീക്കറുടെ വസതിയില്‍നിന്നും നിരന്തരമായ ടെലിഫോണ്‍ കോളുകള്‍ വന്നും പോയും കൊണ്ടിരുന്നു. കെ. കരുണാകരനെയും കെ.എം മാണിയേയും എ.കെ ആന്റണിയേയും ചാക്കീരി നേരില്‍കണ്ട് സംസാരിച്ചു.
പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെയും അദ്ദേഹം ബന്ധപ്പെട്ട് തന്റെ ശ്രമങ്ങള്‍ക്ക് ആശീര്‍വാദം നേടി. ചക്രവാളത്തില്‍ മഞ്ഞുരുകലിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. മുസ്്ലിംലീഗിന്റെ സംസ്ഥാന കൗണ്‍സില്‍ അടിയന്തരമായി തിരുവനന്തപുരത്ത് ചേര്‍ന്നു. ‘മാന്യമായ പിന്തുണയും വ്യക്തമായ ഭൂരിപക്ഷവുമുണ്ടെങ്കില്‍ സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധിക്കുള്ള പരിഹാരമെന്ന നിലയില്‍ ഒരു മന്ത്രിസഭ രൂപീകരിച്ചുകൊള്ളാന്‍ ലീഗ് കൗണ്‍സില്‍ സി.എച്ചിന് അനുമതി നല്‍കി.
അപകടം മണത്തറിഞ്ഞ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഒരു തുടര്‍മന്ത്രിസഭ വരാതിരിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിനോക്കി. തങ്ങളുടെ ഒന്നാം നമ്പര്‍ ശത്രുവായ കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച് ഒരു സര്‍ക്കാറുണ്ടാക്കാനാണ് സി.പി.എം ശ്രമിച്ചത്. ഒക്ടോബര്‍ ഏഴാം തിയ്യതി ഇ.എം.എസ് നമ്പൂതിരിപ്പാട് രണ്ട് തവണ എ.കെ ആന്റണിയെ സംഭാഷണത്തിനായി ക്ഷണിച്ചു. ആ ക്ഷണം ആന്റണി ഇടംകൈ കൊണ്ട് തട്ടിക്കളഞ്ഞു. ടെലിഫോണിലൂടെ വീണ്ടും വിളിച്ചപ്പോള്‍ ആന്റണി പറഞ്ഞു. ‘ഇനി നമ്മള്‍ തമ്മില്‍ രാഷ്ട്രീയ ഐക്യ ചര്‍ച്ചയില്ല’. കെ.എം മാണിയെ മുഖ്യമന്ത്രിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് ഒരു സംഘം പാലായിലേക്ക് പോയെങ്കിലും അതും നടന്നില്ല. സംഭവങ്ങളുടെ സിരാകേന്ദ്രം രാജ്ഭവനിലേക്ക് നീങ്ങി.
കോണ്‍ഗ്രസ് (ഐ) നേതാവ് കെ. കരുണാകരന്‍, പ്രൊഫ കെ.എം ചാണ്ടി, മുസ്‌ലിംലീഗ് നേതാവ് ബി.വി അബ്ദുല്ലക്കോയ സാഹിബ്, എന്‍.ഡി.പി നേതാവ് കിടങ്ങൂര്‍ ഗോപാലകൃഷ്ണ പിള്ള, സുന്ദരേശന്‍ നായര്‍, പി.എസ്.പി നേതാവ് സി.എം സുന്ദരം, എന്‍. ബാലകൃഷ്ണന്‍, ജനതാപാര്‍ട്ടി നേതാക്കളായ കെ. ചന്ദ്രശേഖരന്‍, എം.പി വീരേന്ദ്രകുമാര്‍, കേരള കോണ്‍ഗ്രസ് നേതാക്കളായ പി.ജെ ജോസഫ്, ടി.എസ് ജോണ്‍ എന്നിവര്‍ രാജ്ഭവനില്‍ വെവ്വേറെയായി ഗവര്‍ണറെ കണ്ട് സംഭാഷണം നടത്തി. ഏറ്റവുമൊടുവിലാണ് കെ.പി.സി. സി പ്രസിഡണ്ട് എ.കെ ആന്റണി ഗവര്‍ണറെ കണ്ടത്. തങ്ങള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സി.എച്ച് മുഹമ്മദ് കോയക്ക് പിന്തുണ നല്‍കുന്നു എന്ന വിവരം ജനതാപാര്‍ട്ടി നേതാവ് കെ. ചന്ദ്രശേഖരന്‍ ഗവര്‍ണറെ ഔപചാരികമായി അറിയിച്ചു. തൊട്ടുപിന്നാലെ പി.ജെ ജോസഫും ഗവര്‍ണറെ കണ്ട് കേരള കോണ്‍ഗ്രസിന്റെ പിന്തുണ ബോധ്യപ്പെടുത്തി.
വൈകുന്നേരം 6 മണി. ക്ലിഫ്ഹൗസില്‍ സി.എച്ചിന്റെ പത്ര സമ്മേളനം. താന്‍ ഒരു മന്ത്രിസഭ രൂപീകരിക്കാന്‍ തയ്യാറായിരിക്കുന്ന വിവരം അദ്ദേഹം പത്രക്കാരെ അറിയിച്ചു. ‘ഭൂരിപക്ഷമുണ്ടെന്ന വിവരം ഗവര്‍ണറെ അറിയിക്കും. ബാക്കി കാര്യങ്ങള്‍ നാളെ പറയാം.’ അതും പറഞ്ഞ് സി.എച്ച് രാജ്ഭവനിലേക്ക് പുറപ്പെട്ടു, ഗവര്‍ണറെ കണ്ട് വിവരമറിയിക്കാന്‍. രാത്രി 7 മണി; സി.എച്ച് മുഹമ്മദ് കോയ, കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി, കെ.എം മാണി, കിടങ്ങൂര്‍ ഗോപാലകൃഷ്ണ പിള്ള എന്നിവരോടൊപ്പം രാജ്ഭവനിലെത്തി. കാപ്പിയും കശുവണ്ടിയും നല്‍കി ഗവര്‍ണര്‍ അവരെ സ്വീകരിച്ചു. ഒരു മന്ത്രിസഭയുണ്ടാക്കാനുള്ള ഭൂരിപക്ഷ പിന്തുണ തനിക്കുണ്ടെന്ന് സി.എച്ച് ഗവര്‍ണറെ ബോധ്യപ്പെടുത്തി.
രാത്രി 8 മണി: എ.കെ ആന്റണിയുടെ കാര്‍ രാജ്ഭവനു മുന്നിലെത്തി. പത്രക്കാര്‍ ചെവി കൂര്‍പ്പിച്ചു നില്‍ക്കെ ‘കോണ്‍ഗ്രസ് പാര്‍ട്ടി സി.എച്ചിന് പിന്തുണ നല്‍കുന്നു എന്ന് ആന്റണി ഗവര്‍ണര്‍ക്ക് എഴുതിക്കൊടുത്തു. കരിമുകിലുകള്‍ നീങ്ങി, ആകാശം തെളിഞ്ഞു. ചാക്കീരിയുടെ ചാണക്യ തന്ത്രം വിജയപ്രദമാവുകയായിരുന്നു. എല്ലാവരും പിറ്റേ ദിവസം നടക്കാനിരിക്കുന്ന ചരിത്ര സംഭവത്തിന് ഉറക്കമിളച്ച് നിന്നു. 1979 ഒക്ടോബര്‍ 12, അതൊരു വെള്ളിയാഴ്ചയായിരുന്നു. നമ്മുടെ ചരിത്രത്തിന് ഒരിക്കലും മറക്കാനാവാത്ത വെള്ളിയാഴ്ച. ഇന്ത്യയില മുസ്്‌ലിം സമുദായത്തിന്റെ ചരിത്രത്തിലെ ഇതിഹാസ സമാനമായ ഒരധ്യായം ഇതള്‍വിരിയുന്നത് കണ്ടുകൊണ്ടാണ് അന്ന് പ്രഭാതം പൊട്ടിവിരിഞ്ഞത്. സി.എച്ച് മുഖ്യമന്ത്രിയാവുന്നു എന്ന് കേട്ട് നാടിന്റെ നാനാഭാഗങ്ങളില്‍നിന്നും മുസ്‌ലിംലീഗ് പ്രവര്‍ത്തകന്മാര്‍ കിട്ടാവുന്ന വാഹനങ്ങളില്‍ തിരുവനന്തപുരത്തേക്കൊഴുകി. സ്വതന്ത്ര ഇന്ത്യയില്‍ ഒരു മുസ്‌ലിംലീഗുകാരന്‍ മുഖ്യമന്ത്രിയാവുന്ന അവിശ്വസനീയ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍.
ക്ലിഫ്ഹൗസില്‍ അന്ന് സൂര്യന്‍ നേരത്തെ ഉദിച്ചു. നനുത്ത പ്രഭാതത്തില്‍ ആനന്ദബാഷ്പം പൊഴിച്ചുകൊണ്ട് ആത്മനിര്‍വൃതിയുടെ പൂച്ചെണ്ടുകളുമായെത്തുന്ന അനുയായി വൃന്ദങ്ങളെ കണ്ട് ആ വിശാലമായ മണിമന്ദിരത്തിന്റെ മുറ്റത്തുള്ള പുല്‍ത്തകിടികള്‍ പോലും പുളകമണിഞ്ഞു. സുഹൃത്തുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും സാഹിത്യകാരന്മാരും ഉലമാക്കളും പുരോഹിതന്മാരും പത്രപ്രവര്‍ത്തകരും അങ്ങനെ എണ്ണമറ്റ സന്ദര്‍ശകരെകൊണ്ട് നന്തന്‍കോട് വീര്‍പ്പുമുട്ടി. എല്ലാവരോടും പുഞ്ചിരിച്ച് കുശലംപറഞ്ഞ് സി.എച്ച് ക്ലിഫ്ഹൗസിന്റെ പൂമുഖത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു. സമയം ഉച്ച 12 മണി: ജുമുഅ നമസ്‌കാരത്തിനായി സി.എച്ച് പാളയം പള്ളിയിലേക്ക് പുറപ്പെടുന്നു. കൈയ്യറ്റം നീണ്ട തൂവെള്ള ഷര്‍ട്ടും കരയില്ലാത്ത വെള്ള മുണ്ടും വെളുത്ത രോമത്തൊപ്പിയുമായി ചോക്കലേറ്റ് നിറമുള്ള 36 ാം നമ്പര്‍ സ്റ്റേറ്റ് കാറില്‍ മകന്‍ മുനീറിനോടും ബന്ധുക്കളായ ഡോ. അഹമ്മദ് ശരീഫ്, മൂസ്സക്കോയ എന്നിവരോടുമൊപ്പം സി.എച്ച് പള്ളിയിലെത്തി. നമസ്‌കാരം കഴിഞ്ഞ് പള്ളിയില്‍ നിന്നിറങ്ങി സി.എച്ചിന്റെ കാര്‍ നേരെ രാജ്ഭവനിലേക്ക്. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും ബി.വി അബ്ദുല്ലക്കോയയും അതേ കാറില്‍ അദ്ദേഹത്തെ അനുഗമിച്ചിരുന്നു.
സമയം 2.30: സി.എച്ചിന്റെ കാര്‍ രാജ്ഭവന്‍ അങ്കണത്തിലെത്തി. ജയാരവം മുഴക്കിയ പുരുഷാരം സി.എച്ചിനെ കൈകളുയര്‍ത്തി അഭിവാദ്യം ചെയ്തു. സത്യപ്രതിജ്ഞക്കുള്ള വേദിയൊരുങ്ങി. ശിഹാബ് തങ്ങളും ബി.വി അബ്ദുല്ലക്കോയയും മുസ്്‌ലിംലീഗിനെകൊണ്ട് ഇനി പ്രയോജനമില്ലെന്ന് കരുതി സിറ്റി ലീഗിന്റെ സെക്രട്ടറി സ്ഥാനം ഉപേക്ഷിച്ചുപോയ വര്‍ത്തക പ്രമുഖനായ മുന്‍ എം.എല്‍. എ പി.പി ഹസ്സന്‍ കോയ സാഹിബ് മുതല്‍ പ്രമുഖ രാഷ്ട്രീയ നേതാക്കന്മാരെല്ലാം സദസ്സിന്റെ മുന്‍നിരയിലുണ്ടായിരുന്നു. ആര്‍.എസ്.പി നേതാവ് ബേബി ജോണ്‍ സി.എച്ചിനെ കെട്ടിപ്പിടിച്ച് ആശ്ലേഷിച്ചു. പ്രതിപക്ഷത്ത് നിന്ന് ആര്‍.എസ്.പിയുടെയും സി.പി.ഐയുടെയും നേതാക്കള്‍ മാത്രമേ ചടങ്ങിനെത്തിയിരുന്നുള്ളൂ. ചടങ്ങ് ആരംഭിക്കാനുള്ള മണിമുഴങ്ങി. മദിരാശി നിയമസഭയില്‍ രാജാജിയുടെയും ഖാഇദെ മില്ലത്തിന്റെയും സഹപ്രവര്‍ത്തകയും സ്വാതന്ത്ര്യസമര നായികയും മുന്‍മന്ത്രിയുമായ ഗവര്‍ണര്‍ ജോതി വെങ്കിട ചെല്ലം യുഗപകര്‍ച്ചക്ക് കാര്‍മ്മികത്വം വഹിക്കാനെന്ന പോലെ ഇളം തവിട്ട് ഖദര്‍ സാരിയുമണിഞ്ഞ് ഔദ്യോഗിക പരിവേഷത്തോടെ വേദിയില്‍ പ്രത്യക്ഷപ്പെട്ടു. ഗവര്‍ണറുടെ പ്രഖ്യാപനം ചീഫ് സെക്രട്ടറി സി. ഭാസ്‌കരന്‍ നായര്‍ വായിച്ചു.
പിന്നീട് സത്യപ്രതിജ്ഞക്കായി സി.എച്ചിന്റെ പേര് വിളിച്ചു. അപ്പോള്‍ സദസ്സില്‍ നീണ്ടുനിന്ന കരഘോഷം. സി.എച്ച് സദസ്സിലെ മുന്‍വരിയിലുള്ള നേതാക്കന്മാരോടെല്ലാം അനുഗ്രഹം വാങ്ങി മെല്ലെ വേദിയില്‍ കയറി. ജനക്കൂട്ടത്തിന്റെ ഹര്‍ഷാരവം. ഗവര്‍ണര്‍ മെല്ലെ ഇംഗ്ലീഷില്‍ സത്യവാചകം വായിച്ചു. സി.എച്ച് അതേറ്റു പറഞ്ഞു. In the name of God എന്ന് ഗവര്‍ണര്‍ പറഞ്ഞപ്പോള്‍ In the name of Allah എന്ന് സി.എച്ച് പ്രതിവചിച്ചു. അങ്ങിനെ മുസ്‌ലിം കേരളത്തിന്റെ കരള്‍ തുടിപ്പായ സി.എച്ച് മുഹമ്മദ് കോയ തന്റെ അന്‍പത്തിരണ്ടാമത്തെ വയസ്സില്‍ മുഖ്യമന്ത്രിയായി അല്ലാഹുവിന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു.
കഴിഞ്ഞ ഒമ്പത് തവണ നമ്പൂതിരിയും നായരും ഈഴവനും ക്രിസ്ത്യാനിയും മാറി മാറി മുഖ്യമന്ത്രിയായ കേരളത്തില്‍ പത്താമതായി ഒരു മുസല്‍മാന്‍ മുഖ്യമന്ത്രിയാവുകയെന്നുള്ളത് ഒരു കാവ്യ നീതിയായിരുന്നു. അതാണിവിടെ സംഭവിച്ചത്. ഒക്ടോബര്‍ 12ാം തിയ്യതി മലയാള മനോരമ ഇങ്ങനെ എഴുതി. ‘കഴിഞ്ഞ ഇരുപത് വര്‍ഷത്തിനുള്ളില്‍ കേരള രാഷ്ട്രീയത്തില്‍ മുസ്്‌ലിംലീഗിനു വേണ്ടി നിരവധി ബഹുമതികള്‍ വാരിക്കൂട്ടിയ നേതാവാണ് സി.എച്ച് മുഹമ്മദ് കോയ. അധികാരത്തിന്റെ അയലത്ത് പോലും അടുത്ത് ചെല്ലാനാകാതെ അകറ്റിനിര്‍ത്തപ്പെട്ടിരുന്ന മുസ്്‌ലിം സമുദായത്തിന്റെ ഇരുണ്ട ചക്രവാളത്തില്‍ ഒരു ഭാഗ്യതാരകമായി അദ്ദേഹം ഉദിച്ചുയര്‍ന്നു.
പോക്കര്‍ സാഹിബിനെയും സീതി സാഹിബിനെയും ബാഫഖി തങ്ങളെയും പോലുള്ള സമുന്നത നേതാക്കള്‍ ഏറെയുണ്ടായിട്ടുണ്ടെങ്കിലും കേരള ചരിത്രത്തില്‍ ലീഗിന്റെ പടക്കുതിരയും പടവാളും പരിചയും കൊടിക്കൂറയുമായി കഴിഞ്ഞ കാല്‍ നൂറ്റാണ്ട് കാലവും വിലസിയത് വികാരങ്ങളും വിചാരങ്ങളും മാറ്റൊലി കൊള്ളിച്ചത് സി.എച്ചിന്റെ വാക്കും നാക്കുമാണ്. അത്‌കൊണ്ട് എതിരാളികള്‍ ഏറെയുണ്ടെങ്കിലും ലീഗിന് ലഭിക്കുന്ന ഏത് സ്ഥാനമാനങ്ങളും അവസാനം തുന്നിച്ചേര്‍ക്കപ്പെടുക കോയയുടെ തൊപ്പിയിലായിരിക്കും. ഇന്ന് ലീഗിന്റെ ചരിത്രത്തില്‍ അവിസ്മരണീയമായ അഭിമാനത്തിന്റെ മംഗള മുഹൂര്‍ത്തമാണെങ്കില്‍ അതണിയുന്ന വിജയ തിലകവും മറ്റാരുമല്ല.’
താര ആരാധന എല്ലായിടത്തും ഉണ്ട്. ദക്ഷിണേന്ത്യയില്‍ ഇക്കാര്യത്തില്‍ എല്ലാവരേക്കാളും ഒരുപടി മുന്നിലാണ് തമിഴകം. തിരശ്ശീലയില്‍ അനീതിക്കെതിരെ പൊട്ടിത്തെറിക്കുന്ന നായകന്‍മാര്‍ രാഷ്ട്രീയ ഗോദയിലേക്കിറങ്ങുമ്പോള്‍ അല്‍പമൊരു പ്രതീക്ഷയും ചിലരൊക്കെ വെച്ചു പുലര്‍ത്തും. എന്നാല്‍ രാഷ്ട്രീയവും വെള്ളിത്തിരയും രണ്ടാണെന്ന് ഇവര്‍ തന്നെ താമസിയാതെ മനസിലാക്കി തരികയും ചെയ്യും. ഇതില്‍ ഏറ്റവും പുതിയത് വിജയിയുടെ വരവാണ്. അതിരുവിട്ട വൈകാരിക അടുപ്പവും നായകന്റെ ഉത്തരവാദിത്ത മില്ലായ്മയും ഒന്ന് ചേര്‍ന്നപ്പോള്‍ കരൂരില്‍ അത് നഷ്ടമാക്കിയത് 41 ജീവനുകളാണ്. വിജയ് സിനിമയെ പോലെ തന്നെയാണ് രാഷ്ട്രീയവും കാണുന്നതെന്ന് കരൂര്‍ വ്യക്തമാക്കിത്തരുന്നു. ജനസേവനത്തിനിറങ്ങിയ സൂപ്പര്‍ സ്റ്റാര്‍ കരിങ്കുപ്പായക്കാരായ അംഗരക്ഷകരുടെ സുരക്ഷയില്‍ സേഫ് സോ ണില്‍ വിരാജിക്കുമ്പോള്‍ നായകനെ ഒന്ന് തൊടാനായി എത്തുന്ന ആരാധകരെ പോലും എടുത്തെറിഞ്ഞാണ് സുരക്ഷക്കിറങ്ങിയ ബൗണ്‍സര്‍മാര്‍ കുറ് കാണിക്കുന്നത്. കുപ്രസിദ്ധരായ അധോലോക നായകരെ പോലെ ആരാധകര്‍ക്ക് നേരെ പോലും തോക്ക് ചൂണ്ടുന്ന കുപ്രസിദ്ധ വിഭാഗമായി ഇതിനോടകം തന്നെ വിജയിയുടെ കൂലിപ്പട മാറിക്കഴിഞ്ഞു.
തമിഴക വെട്രി കഴകം പാര്‍ട്ടി പ്രഖ്യാപിച്ചതു മുതല്‍ വിജയ്‌യെ പിന്തുടരുന്ന ക്രമസമാധാന പ്രശ്‌നങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് കരൂര്‍ സംഭവം. പക്ഷേ ഇതിലേറെ പ്രസക്തമായ കാര്യം രക്ഷകനാവുമെന്ന് പ്രഖ്യാപിച്ച് കരാവന്‍ ടൂറിനിറങ്ങിയ വിജയ് ആള്‍ക്കൂട്ടം തിക്കിലും തിരക്കിലും പെട്ട് മരിച്ചുവീഴുമ്പോള്‍ സേഫായി മുങ്ങുന്നു എന്നതാണ്. മരിച്ചവരേയും പരിക്കേറ്റവരേയും കൊണ്ട് ആംബുലന്‍സു കള്‍ തുരുതുരെ ഓടുമ്പോള്‍ നായകന്‍ നാട്ടിലേക്ക് വെച്ചു പിടിക്കാന്‍ വിമാനത്താവളത്തിലേക്ക് പായുകയായിരുന്നു. രണ്ട് കാഴ്ചകളാണ് മധുരൈ വിമാനത്താവളത്തില്‍ കഴിഞ്ഞ ആഴ്ച കരൂര്‍ അപകട സമയത്ത് കണ്ടത്. കോണ്‍ഗ്രസ് എം.പി ജ്യോതിമണി സെന്തില്‍ മണി അപകടമറിഞ്ഞ് എത്തി വിമാനമിറങ്ങി ആശുപത്രിയിലെത്താന്‍ വ്യഗ്രത കാണിച്ച് ഓടുന്നതായിരുന്നു ഒരു കാഴ്ച. അതേസമയം അപകട വിവരമറിഞ്ഞ് അംഗരക്ഷകര്‍ക്കൊപ്പം ചെന്നൈയിലേക്ക് മുങ്ങാന്‍ ഓടുന്ന വിജയിയായിരുന്നു മറു കാഴ്ച. പതിനായിരം പേര്‍ക്ക് ഒത്തുകൂടാന്‍ മാത്രം അനുമതി നല്‍കിയ സ്ഥലത്ത് ലക്ഷത്തിലേറെ പേര്‍ വന്നെങ്കില്‍ അതിന് ഉത്തരവാദി ആരാണ് എന്നത് പ്രസക്തമായ ചോദ്യമാണ്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലും കെല്‍പില്ലാത്ത പാര്‍ട്ടിയും നേതാവും എങ്ങിനെ നാടിനെ രക്ഷിക്കും.
സ്വന്തം പരിപാടിക്ക് ആളെക്കൂട്ടാന്‍ പ്രഖ്യാപിച്ചതിനേക്കാളും മണിക്കൂറുകള്‍ കഴിഞ്ഞ് എത്തുന്ന നായകന്‍. എത്തിയ ഉടന്‍ സിനിമാ ഡയലോഗ് പോലെ ഭരണ കക്ഷിക്കെതിരെ ചറ പറ ഡയലോഗ് താന്‍ മുഖ്യമന്ത്രിയാവുന്നതോടെ എല്ലാം ശരിയാകുമെന്ന പ്രഖ്യാപനം. ഇതോടെ തന്റെ റോള്‍ തീര്‍ന്നെന്നാണ് നായകന്‍ കരുതുന്നത്. തന്റെ പ്രത്യേക പ്രചാരണ വാഹനത്തില്‍നിന്ന് ജനക്കൂട്ടത്തിലേക്ക് കുടിവെള്ള കുപ്പികള്‍ എറിഞ്ഞുകൊടുത്തതാണ് ഹീറോയുടെ ഹീറോയിസം എന്നാണ് ടി.വി.കെ നായകന്‍ കരുതുന്നത്. സെപ്തംബര്‍ 13ന് തിരുച്ചിറപ്പള്ളിയില്‍ നിന്നാണ് വിജയ് നടത്തുന്ന പാര്‍ട്ടിയുടെ സംസ്ഥാന പര്യടനം തുടങ്ങുന്നത്. ഇതിന് തുടക്കം കുറിക്കുന്നതിനു മുന്‍പുതന്നെ 23 പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പൊലീസ് മുന്നോട്ടുവെച്ചിരുന്നു. ഒരു സിനിമാ താരമെന്ന നിലയില്‍ വിജയയെ കാണാന്‍ ധാരാ ളം പേര്‍ എത്തുമെന്നും ഇത്തരം ആള്‍ക്കൂട്ടം അപകടമുണ്ടാക്കുമെന്നും ബോധ്യമുള്ളതുകൊണ്ടുതന്നെയാണ് പൊലീസിനോട് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത് എന്നാണ് സര്‍ക്കാരിന്റെ പക്ഷം. അതിന്റെ ഭാഗമായാണ് വിജയ്ക്ക് റോഡ് ഷോ നടത്തുന്നതിന് അനുമതി നിഷേധിച്ചത്. പകരം പ്രത്യേക ഒരുക്കിയ ബസിലായിരുന്നു വിജയ് ജനങ്ങള്‍ക്കിടയില്‍ എത്തിയത്. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെ കൊണ്ടുവരുന്നത് ഒഴിവാക്കാന്‍ പ്രത്യേക നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, കരൂരില്‍ മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെട്ടത് നിയന്ത്രണങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നതിനു തെളിവാണ്. വന്നവരില്‍ കുട്ടികള്‍ മാത്രം ആയിരത്തിലേറെ വരുമെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരിലുമുണ്ട് ഏഴ് കുട്ടികള്‍. വേദികളില്‍ അടിസ്ഥാന വൈദ്യസഹായവും കുടിവെള്ളവും സംഘാട കര്‍ ഉറപ്പാക്കണമെന്നായിരുന്നു മറ്റൊരു വ്യവസ്ഥ. വേദിക്ക് സമീപം ആംബുലന്‍സുകള്‍ക്ക് യാത്ര ചെയ്യാന്‍ തടസമുണ്ടാകരുതെന്നും നിര്‍ദേശിച്ചിരുന്നു. എല്ലാംകാറ്റില്‍ പറത്തി.
രാഷ്ട്രീയ മോഹവുമായി 2009 ലാണ് വിജയ് തന്റെ ഫാന്‍ ക്ലബ് ആയ വിജയ് മക്കള്‍ ഇയക്കം ആരംഭിക്കുന്നത്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഘടന അണ്ണാ ഡി.എം.കെസഖ്യത്തെ പിന്തുണച്ചു. 2021 ഒക്ടോബറില്‍ തമിഴ്‌നാട്ടില്‍ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഫാന്‍ ക്ലബ് മത്സരിച്ചു. മത്സരിച്ച 169 സീറ്റുകളില്‍ 115 സീറ്റിലും വിജയിക്കുകയും ചെയ്തു. ശേഷം 2024 ഫെബ്രുവരിയിലാണ് വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടിയായി തമിഴക വെട്രി കഴകം പ്രഖ്യാപിക്കുന്നത്. ഒരു വര്‍ഷത്തോളം വലിയ ഓളമുണ്ടാക്കാന്‍ പാര്‍ട്ടിക്കായില്ലെങ്കിലും പിന്നീട് സ്ഥിതി മാറി. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിജയ് കളമറിഞ്ഞ് പണിതുടങ്ങി. അടുത്തിടെ അദ്ദേഹം നടത്തിയ വിവാദപ്രസംഗങ്ങളും അതിനു പിന്നാലെ പര്യടനത്തിനു തുടക്കം കുറിച്ചതും. സിനിമ പോലെത്തന്നെ ജനവിധിയും ഭാ ഗ്യവും തുണച്ചാല്‍ മാത്രമേ രാഷ്ട്രീയയാത്ര നൂറുകോടി ക്ലബ്ബിലെത്തൂ എന്നുള്ള തിരിച്ചറിവു കൂടി വിജയ്ക്ക് ഉണ്ടാകേണ്ടതുണ്ട്. ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തി കോടതിയുടെ പഴി പോലും കേള്‍ക്കേണ്ടി വന്ന വിജയ്ക്ക് പ്രത്യയ ശാസ്ത്രമോ കൃത്യമായ കാഴ്ചപ്പാടോ ഇല്ല. ഇപ്പോഴും താരങ്ങളുടെ രസികര്‍ മണ്‍ട്രം പോലൊരു തട്ടിക്കൂട്ട് സെറ്റപ്പിലാണ് പാര്‍ട്ടിയെ ഓടിക്കുന്നത്. അതുകൊണ്ട് തന്നെ ജനങ്ങളെ നിയന്ത്രിക്കാനൊ മറ്റോ ശേഷിയുള്ള രണ്ടാം നിര നേതാക്കള്‍ പാര്‍ട്ടിയില്‍ തുലോം കുറവാണ്. കരൂര്‍ ദുരന്തം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം കണ്ണീര്‍ വീഡിയോ പുറത്തിറക്കിയതു കൊണ്ട് മാത്രം ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും അദ്ദേഹത്തിന് ഒഴിയാനാവില്ല. രാഷ്ട്രീയപരമായ മാനങ്ങള്‍ എത്ര ചമച്ചാലും ഈ മരണങ്ങള്‍ക്ക് വിജയ് ഉത്തരവാദിത്തം പറയേണ്ടിവരും.
തമിഴ്‌നാട്ടിലെ കരൂരില്‍ നടന്‍ വിജയ്‌യുടെ പര്യടനത്തിനിടെ പിഞ്ചുകുട്ടികളുള്‍പ്പെടെ നാല്‍പ്പത് പേരുടെ ജീവന്‍ നഷ്ടമായ സംഭവത്തെ വിളിച്ചുവരുത്തിയ വിന എന്നുമാത്രമേ വിശേഷിപ്പിക്കാനാകൂ. ജനക്കൂട്ടം ഒഴുകിയെത്തുമെന്ന കൃത്യമായ ധാരണയുണ്ടായിട്ടും ഒരു മുന്‍കരുതലുമെടുത്തില്ലെന്നു മാത്രമല്ല, അധികൃതരുടെ നിര്‍ദേശങ്ങളെല്ലാം കാറ്റില്‍പറത്തുകയും ചെയ്ത പരിപാടിയുടെ സംഘാടകരായ വെട്രി കഴകം പാര്‍ട്ടിക്കോ അതിന്റെ സംസ്ഥാന അധ്യക്ഷനായ നടന്‍ വിജയിക്കോ ഈ ദുരന്തത്തിന്റെ ഉ ത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഒരിക്കലും സാധ്യമല്ല. എം.ജി.ആറിന്റെയും ജയലളിതയുടെയും ചുവടു പിടിച്ച്, അഭ്രപാളിയില്‍ കത്തിനില്‍ക്കുമ്പോള്‍ തന്നെ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിപദം ലക്ഷ്യംവെക്കുകയും അത് ഉറക്കെ പറയുകയും ചെയ്ത് രാഷ്ട്രീയ പ്രവേശം നടത്തിയ ഇളയദളപതി പക്ഷേ അതിനുവേണ്ടത്ര ഗൃഹപാഠങ്ങളൊന്നും ചെയ്തിട്ടില്ലെന്നതാണ് ശനിയാഴ്ച്ചയുണ്ടായ ധാരുണ സംഭവങ്ങള്‍ തെളിയിക്കുന്നത്. രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങളും ആള്‍ക്കൂട്ടത്തിന്റെ മനശാസത്രവുമൊ ന്നും മനസ്സിലാക്കാതെയുള്ള വിജയ്‌യുടെ യാത്രയില്‍ ഇങ്ങനയൊരു ദുരന്തം ഒളിഞ്ഞിരിപ്പുണ്ടെന്നതിനുള്ള സൂചനകള്‍ നേരത്തെതന്നെ പ്രകടമായതാണ്. അത് എപ്പോള്‍ എവിടെ വെച്ച് എന്നുള്ളതിനുള്ള ഉത്തരമാണ് ശനിയാഴ്ച്ച കരൂരിലെ വേലുച്ചാമിപുരത്തുനിന്നുണ്ടായിരിക്കുന്നത്.
ഈ മാസം 13 നാണ് വിജയ്‌യുടെ സംസ്ഥാന പര്യടനം ആരംഭിച്ചത്. ശനിയാഴ്ച നാമക്കലിലും കരൂരിലുമായിരുന്നു റാലി. അരലക്ഷത്തോളം പേരാണ് കരൂര്‍ വേലുച്ചാമി പുരത്ത് വിജയെ കാണാനായി തടിച്ചുകൂടിയത്. പകല്‍ 1.45 ഓടെ വിജയ് കരൂരില്‍ എത്തുമെന്നാണ് അറിയിച്ചത് എന്നാല്‍ അഞ്ചുമണിക്കൂറോളം വൈകി രാത്രി 7.20 ഓടെയാണ് വിജയ് എത്തിയത്. വിജയയെ കാത്ത് രാവിലെ മുതല്‍ സ്ത്രീകളും കുട്ടികളും വയോധികരുമടക്കമുള്ള ജനങ്ങള്‍ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. പരിപാടിക്ക് 10,000 പേര്‍ മാത്രമേ എത്തിച്ചേരുള്ളൂ എന്നാണ് ടിവികെ നേതൃത്വം കരുതിയിരുന്നത്. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് അനിയന്ത്രിതമായി പ്രദേശത്തേക്ക് ജനമൊഴുകിയെത്തി. രാവിലെ മുതല്‍ കാത്തിരുന്ന പലരും തിരക്ക് അനിയന്ത്രിതമായതോടെ തളര്‍ന്നുവീണു. പ്രദേശത്ത് പന്തലോ മറ്റ് സൗകര്യങ്ങളോ ഒരുക്കിയിരുന്നില്ല. കുടിവെള്ളവും ലഭ്യമാക്കിയിരുന്നില്ല. കനത്ത ചൂടും മണിക്കൂറുകളുടെ കാത്തിരിപ്പും തിരക്കും ആയതോടെ ആളുകള്‍ തളര്‍ന്നുവീണുതുടങ്ങി. പ്രചരണവാഹനത്തിനു മുകളില്‍ നിന്നാണ് വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്. വാഹന ത്തിനടുത്തേക്ക് ആളുകള്‍ എത്താന്‍ ശ്രമിച്ചതോടെ തിര ക്കില്‍പ്പെട്ട് പലരും ശ്വാസം മുട്ടി വീണു. വാഹനത്തിനു മുകളില്‍ നിന്ന് വിജയ് വെള്ളക്കുപ്പികള്‍ ജനങ്ങള്‍ക്ക് എറിഞ്ഞു നല്‍കുകയുമുണ്ടായി. ഈ വെള്ളക്കുപ്പികള്‍ക്കായി ആളുകള്‍ തിരക്കുകൂട്ടിയതും ദുരന്തത്തിന് കാരണമായെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
അപകടമുണ്ടായതിന് പിന്നാലെ കാരവനില്‍ കയറി ദുരന്തമുഖത്ത് നിന്നും സ്ഥലം വിട്ട വിജയയെ പിന്നീട് കാണുന്നത് എസ്.യുവി വാഹനത്തില്‍ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലാണ്. ഇവിടെവെച്ചുപോലും മാധ്യമങ്ങള്‍ക്ക് മുഖം നല്‍കാതെ അദ്ദേഹം ചെന്നൈയിലേക്ക് പോകുകയായിരുന്നു. ഇതിനൊക്കെ ശേഷമാണ് എക്‌സില്‍ താരത്തിന്റെതായ ഒരു കുറിപ്പ് ദുരന്തം സംബന്ധിച്ച് ആദ്യമായി പുറത്തുവരുന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് പറഞ്ഞ നേതാവ്, അടുത്ത മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞ, ആറ് മാസത്തിനകം അധികാരം മാറുമെന്ന് പൊലീസിനെ താക്കീത് ചെയ്ത വിജയ് ആളുകള്‍ കുഴഞ്ഞുവീഴുന്നത് കണ്ടിട്ടും തന്റെ പ്രസംഗം തുടര്‍ന്ന് പിന്നീട് അപകടം വലിയ ദുരന്തത്തിലേക്കെത്തിയപ്പോള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിയത് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന ചോദ്യം തമിഴ്‌നാട്ടില്‍ വ്യാപകമായി ഉയരുകയാണ്.
രാജ്യത്ത് ആള്‍ക്കൂട്ട ദുരന്തങ്ങള്‍ അടിക്കടി ആവര്‍ത്തിക്കപ്പെടുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് ജൂണ്‍ നാലിന് ബെംഗളൂരു നഗരവും സമാനമായ ദുരന്തത്തിന് സാക്ഷ്യം വഹിക്കുകയുണ്ടായി. 18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയതിലുള്ള റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ആഘോഷമായിരുന്നു അന്ന് ദുരന്തത്തില്‍ കലാശിച്ചത്. ടീമിന്റെ വിക്ടറി പരേഡിനിടെ 11 പേരാണ് തിക്കിലും തിരക്കിലും ജീവന്‍ വെടിഞ്ഞത്. ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലുണ്ടായ തിരക്കില്‍ 18 പേരുടെയും മഹാകുംഭമേളക്കിടെ 25 ഓളം പോരുടെയും ജീവന്‍ നഷ്ടമായതിന് രാജ്യം സാക്ഷ്യംവഹിച്ചിട്ട് അധിക കാലമായിട്ടില്ല. സാമൂഹ്യ മാധ്യമങ്ങള്‍ തരങ്കംതീര്‍ക്കുന്ന പുതിയ കാലത്ത് രാഷ്ട്രീയം, കല, സാംസ്‌കാരി കം എന്നിങ്ങനെ എന്തിന്റെ പേരിലും ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. അതുകൊണ്ടുതന്നെ ഇത്തര ത്തിലുള്ള ഏതു കൂടിച്ചേരലുകളും യുവാക്കളുടെയും കു ട്ടികളുടെയുമെല്ലാം അനസ്യൂതമായ ഒഴുക്കിന് വേദിയായി ക്കൊണ്ടിരിക്കുന്നുണ്ട്. ആള്‍ക്കൂട്ടത്തെ വിളിച്ചുവരുത്തു കയെന്നത് വളരെ എളുപ്പമാണെങ്കിലും അതിനെ നിയന്ത്രി ക്കുകയെന്നത് ഏറെ ശ്രമകരമായ കാര്യമാണ്. ഈ മുന്നറി യിപ്പുകൂടിയാണ് ഇത്തരം ദുരന്തങ്ങള്‍ നല്‍കുന്നു പാഠം
കൊട്ടിഘോഷിച്ച് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ജി.എസ്.ടി നിരക്കിളവ് ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് സര്‍ക്കാറിന്റെ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്തിരുന്നതെങ്കിലും അതിന്റെ ആനുകൂല്യങ്ങള്‍ അവരിലേക്കെത്താന്‍ കടമ്പകള്‍ ഏറെയുണ്ടെന്നതാണ്, നിയമം പ്രായോഗികപദത്തിലെത്തിയപ്പോഴുള്ള വിലയിരുത്തല്‍. നാല് സ്ലാബുകളുണ്ടായിരുന്ന ജി.എസ്.ടി രണ്ടു സ്ലാബുകളായി പുനസംഘടിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. 5, 12, 18, 28 എന്നിങ്ങനെയായിരുന്നു നേരത്തെ എങ്കില്‍ ഇനി മുതല്‍ ഇതില്‍ 12, 28 സ്ലാബുകള്‍ ക്ക് പകരം നാല്, 18 സ്ലാബുകളിലായിരിക്കും നികുതി കണക്കാക്കുക. ഭൂരിഭാഗം പാക് ചെയ്ത ഭക്ഷ്യോത്പന്നങ്ങളുടെയും തീരുവ അഞ്ചു ശതമാനമാവുമെന്നതാണ് വിപണിയില്‍ വലിയ ചലനമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. നെയ്യ്, പനീര്‍, ഭട്ടര്‍, കെച്ചപ്പ്, ജാം, ഡ്രൈ ഫ്രൂട്ട്‌സ്, കോഫി, ഐസ്‌ക്രീം എന്നിവ ഈ പട്ടികയില്‍ വരും. കൂടാതെ ടി.വി, എ.സി, വാഷിങ് മെഷീന്‍ തുടങ്ങി ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്‌സുകള്‍ക്കും (എഫ്.എം.സി.ജി) വില കുറയുമെന്നായിരുന്നു സര്‍ക്കാറിന്റെ അവകാശവാദം. മരുന്നുകുള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ എന്നിവയുടെ തീരുവയും കുറയുന്നുണ്ട്. കാറുകളുടെ ജി.എസ്.ടി 28ല്‍ നിന്ന് 18 ശതമാനമായാണ് കുറച്ചത്. അതേസമയം ആഢംബര ഉത്പന്നങ്ങള്‍ക്ക് 40 ശതമാനം എന്ന പ്രത്യേക സ്ലാബ് നിശ്ചയിച്ചിട്ടുണ്ട്. ആഢംബര ഉത്പന്നങ്ങള്‍ക്ക് നേരത്തെ 28 ശതമാനം ജി.എസ്.ടിക്കു പുറമെ പ്രത്യേക സെസ് ആണ് ഏര്‍പ്പെടുത്തിയിരുന്നത്.
നിരക്കിളവ് ജനങ്ങളിലേക്കെത്തുമോയെന്ന ആശങ്കകള്‍ക്ക് അടിവരയിടുന്നതാണ് തുടക്കത്തില്‍ തന്നെ വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചന. വിലകുറയുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന അവശ്യ സാധനങ്ങളില്‍ പലതിനും ഇപ്പോഴും വിലയില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ല. ബേക്കറി ഉല്‍പന്നങ്ങള്‍, മസാല സാധനങ്ങള്‍, പാദരക്ഷകള്‍, തുണിത്തരങ്ങള്‍, ഇരുമ്പു സാധനങ്ങള്‍ തുടങ്ങിയവക്കെല്ലാം പഴയ വിലതന്നെയാണ് നിലവിലുള്ളത്. മരുന്നുകള്‍ക്കും വിലക്കുറവ് അനുഭവപ്പെട്ടുതുടങ്ങിയിട്ടില്ല. തങ്ങളുടെ കൈവശമുള്ള സ്‌റ്റോക്കുകള്‍ പഴയ നിരക്കില്‍ വാങ്ങിയതാണെന്നും ഇത് കമ്പനികള്‍ തിരിച്ചെടുക്കാത്തതിനാലാണ് വിലയില്‍ മാറ്റംവരുത്താന്‍ കഴിയാത്തതെന്നുമാണ് വ്യാപാരികളുടെ പക്ഷം. പഴയ സംവിധാനത്തില്‍ 12, 18 ശതമാനം നികുതി ഒടുക്കി വാങ്ങിയ സാധനങ്ങള്‍ പുതിയ രീതിയനുസരിച്ച് അഞ്ചുശതമാനം നിരക്കില്‍ വിറ്റയിക്കുമ്പോള്‍ തങ്ങള്‍ക്കുണ്ടാകുന്ന ഭീമമായ നഷ്ടം ആരു നികത്തുമെന്ന ചോദ്യം ന്യായവും ഭരണകൂടം ഉത്തരം നല്‍കേണ്ടതുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ നേരത്തെയുള്ള സ്‌റ്റോക്കുകള്‍ കമ്പനികളിലേക്ക് തിരിച്ചയക്കണമെന്നും പകരം പുതിയ നികുതി നിരക്കില്‍ സാധന ങ്ങള്‍ ഇറക്കണമെന്നുമാണ് ഇതിനുള്ള അധികൃതരുടെ മറുപടി. അപ്പോള്‍ കമ്പനികള്‍ക്ക് വരുന്ന നഷ്ടം ആരു നികത്തുമെന്ന ചോദ്യത്തിന് സര്‍ക്കാറിന് ഉത്തരമില്ലാത്ത അവസ്ഥയാണ്. നിത്യോപയോഗ സാധനങ്ങളും വീട്ടുപകരണങ്ങളുമുള്‍പ്പെടെ ഏകദേശം 99 ശതമാനം വസ്തുക്കളും അഞ്ച്, 18 ശതമാനം നികുതിയിലേക്ക് മാറിയിട്ടും അതിന്റെ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങിയിട്ടില്ലെന്നത് ഇതുമായ ബന്ധപ്പെട്ട് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ച ആശങ്കക്ക് അടിവരയിടുകയാണ്.
രാജ്യത്ത് ജി.എസ്.ടി കൊണ്ടുവന്ന ഘട്ടത്തില്‍ രൂപപ്പെട്ട അതേ അവ്യക്തത പുതിയ പരിശ്കാരത്തിലും തുടരുന്നുവെന്നത് വ്യക്തമാവുകയാണ്. ബീഹാര്‍ തിരഞ്ഞെടുപ്പുമുന്നില്‍ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ നാടകമാണിതെന്ന ആരോപണത്തെ സര്‍ക്കാര്‍ സമീപനം തന്നെ അടി വരയിടുന്നുണ്ട്. വേണ്ടത്ര പഠനങ്ങളോ ആലോചനകളോ ഇല്ലാത്തതിന്റെ പ്രയാസങ്ങള്‍ തുടക്കത്തില്‍ തന്നെ മുഴച്ചുനില്‍ക്കുകയാണ്. 500 ഓളം സാധനങ്ങളിലാണ് നിരക്കിളവ് ഉണ്ടാകേണ്ടത്. നാലുകോടിയോളം വരുന്ന ചില്ലറ വ്യാപാരികളിലൂടെയാണ് ഈ ഇളവ് ജനങ്ങളിലേക്കെത്തേണ്ടത്. അതുകൊണ്ടുതന്നെ ശക്തമായ നിരീക്ഷണം ഉണ്ടായിട്ടില്ലെങ്കില്‍ നേട്ടം ജനങ്ങളിലേക്കെത്തില്ലെന്നുറപ്പാണ്. തുടക്കത്തില്‍ തന്നെ ഇതാണ് അവസ്ഥയെങ്കില്‍ ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ കാര്യങ്ങളെല്ലാം പഴയപടിയില്‍ തന്നെയായിരിക്കുമെന്നകാര്യത്തില്‍ സംശയത്തിനുപോലും ഇടയില്ല. കമ്പനികളും ഇടനിലക്കാരുമെല്ലാം ആനുകൂല്യങ്ങളുടെ പങ്ക് മുഴുവന്‍ പറ്റുന്ന അവസ്ഥയായിരിക്കും ഉണ്ടാവുക. സംസ്ഥാനങ്ങള്‍ക്ക് കിട്ടേണ്ട വരുമാനവും വലിയതോതില്‍ കുറയുമെന്നതാണ് ഈ പരിഷ്‌കരണത്തിന്റെ മറ്റൊരുവശം. 2017ല്‍ അവതരിപ്പിച്ച ജി.എസ്.ടി യുടെ സ്ലാബ് സ്ട്രക്ചര്‍ തന്നെ വലിയ ആശയക്കുഴപ്പത്തിനും അനീതിക്കും ഇടയാക്കിയിരുന്നു. 5%, 12%, 18%, 28% എന്നിങ്ങനെ വിഭജിച്ച നിരക്കുകള്‍, ആദ്യം തന്നെ ധനികര്‍ക്കു സൗകര്യവും സാധാരണക്കാര്‍ക്ക് ഭാരവും നല്‍കുന്ന രീതിയിലായിരുന്നു. ദിവസേന ആവശ്യമായ പല സാധനങ്ങളും 18% സ്ലാബിലേക്ക് കയറി. 28% വരെ എത്തിച്ച ചില ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മാണ മേഖലയെയും അടിസ്ഥാന സൗകര്യ വികസനത്തെയും ബാധിച്ചു. എട്ട് വര്‍ഷമായി നികുതി കൊള്ളയിലൂടെ സമാഹരിച്ച പണം എവിടെ പോയി എന്ന ചോദ്യവും ഇവിടെ ഉയരുകയാണ്.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala1 day ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News1 day agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories9 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
