kerala

മെഡിക്കൽ കോളേജ് പൂർണ്ണ തോതിലാക്കണം,എയിംസ് കാസർകോടിന് നൽകണം: നിയമസഭയിൽ ശബ്ദ മുയർത്തി കല്ലട്ര മാഹിൻ എംഎൽഎ

By webdesk17

June 24, 2026

തിരുവനന്തപുരം: കന്നിപ്രസംഗത്തിൽ കാസർകോട് മണ്ഡലത്തിന്റെ ജനകീയ ആവശ്യങ്ങൾ കല്ലട്ര മാഹിൻ എംഎൽഎ നിയമസഭയുടെ ശ്രദ്ധയിൽപ്പെടുത്തി.

മണ്ഡലത്തിലെ അതിതീവ്രമായ ആരോഗ്യ-യാത്രാ- വിദ്യാഭ്യാസ പ്രതിസന്ധികൾ അടിയന്തിരമായി പരിഹരിക്കണം. ഉമ്മൻ ചാണ്ടി സർക്കാർ അനുവദിച്ച കാസർകോട് മെഡിക്കൽ കോളേജ് അടിയന്തിരമായി പൂർണ്ണതോതിൽ യാഥാർത്ഥ്യമാക്കണമെന്നും നഴ്സിംഗ് കോളേജിന് ഹോസ്റ്റൽ കെട്ടിടം അനുവദിക്കണമെന്നും, എയിംസ് (AIIMS) കാസർകോടിന് നൽകണമെന്നും ആവശ്യപ്പെട്ടു. ആരോഗ്യ രംഗത്തെ പിന്നോക്കാവസ്ഥയും എൻഡോസൾഫാൻ ബാധിതരുടെ ദുരിതവും കണക്കിലെടു ത്ത് കേരളത്തിന് അർഹതപ്പെട്ട എയിംസ് കാസർകോട് സ്ഥാപിക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണം. ഇതിനായി ഏറ്റവും കൂടുതൽ സർക്കാർ ഭൂമിയും യാത്രാ സൗകര്യവുമുള്ളത് കാസർകോടാണ് അദ്ദഹം കൂട്ടിച്ചേർത്തു.

എൻഡോസൾഫാൻ പാക്കേജിൽ ഉൾപ്പെടുത്തി നബാർഡ് സഹായത്തോടെ പണിത് വരുന്ന എട്ട് നില കെട്ടിടത്തിന്റെ പ്രവർത്തി പൂർത്തീകരി ക്കാൻ പ്രത്യേക ഫണ്ട് അനുവദിക്കണം. ചെർക്കള- കല്ലടുക്ക അന്തർ സംസ്ഥാന പാതയിലെ അപകടാവസ്ഥയിലായ പള്ളത്തടുക്ക പാലം പുനർനിർമ്മിക്കണം. വീതി കുറഞ്ഞ് അപകട ഭീഷണിയുയർത്തുന്ന ബെളിഞ്ച- നാട്ടക്കൽ റോഡ് വീതി കൂട്ടണം. തെരുവത്ത്- തളങ്കര റോഡിന്റെ അവശേഷിക്കുന്ന പ്രവൃത്തി പൂർത്തിയാക്കണം. കാസർകോട് ഗവൺമെന്റ് കോളേജിൽ ഫോറൻസിക് സയൻസ്, എ.ഐ, ലോജിസ്റ്റിക്സ്, സ്പേസ് & പ്ലാനറ്ററി സയൻസ് തുടങ്ങിയ പുത്തൻ തൊഴിൽ സാധ്യതയുള്ള കോഴ്സുകൾ ആരംഭിക്കണം.

2024-2027 കാലയളവിലേക്ക് വൈദ്യുതി സ്പെഷ്യൽ പാക്കേജിൽ അനുവദിച്ച 394.15 കോടി രൂപയുടെ പ്രവൃത്തികൾ ടെൻഡർ കുരുക്കഴിക്കണം അല്ലെങ്കിൽ കെ.എസ്.ഇ.ബി നേരിട്ട് പ്രവൃത്തികൾ നടത്തണം. ട്രാൻസ്മിഷൻ നെറ്റ്‌വർക്ക് സമഗ്ര പദ്ധതി വേഗത്തിലാക്കണം. കാസർകോട് നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാനും, ടൗൺ വികസനത്തിനുമായി സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള പ്രവർത്തിക്കായി പാക്കേജ് പ്രഖ്യാപിക്കണം. അടക്കാ കർഷകർക്കായി പ്രത്യേക പാക്കേജ് അനുവദിക്കുകയും, കുഡ്ലു, ചെങ്കള വില്ലേജ് ഓഫീസുകൾ വിഭജിക്കുകയും വേണംഎം.എൽ.എആവശ്യപ്പെട്ടു. സപ്തഭാഷകളുടെ സംഗമ ഭൂമിയും മഹാകവി പി. കുഞ്ഞിരാമൻ നായരും ടി. ഉബൈദും, കയ്യാർ കിഞ്ഞണ്ണ റൈയും,സായിറാം ഗോപാല കൃഷ്ണ ഭട്ടും അടക്കമുള്ള പ്രഗത്ഭർ ജീവിച്ച കാസർകോടിന്റെ ശാപമോക്ഷത്തിനായി സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് എം.എൽ.എ പ്രസംഗം ഉപസംഹരിച്ചത്.