kerala

എസ്ഐആർ വിഷയത്തിൽ ഇന്ന് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം

By nazmiya nazreen

December 15, 2025

ഡൽഹി: എസ്ഐആറുമായി (സ്പെഷ്യൽ ഇൻറൻസീവ് റിവിഷൻ) ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ വിളിച്ചുചേർത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ഇന്ന് നടക്കും. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം യോഗം വിളിക്കണമെന്ന് രാഷ്ട്രീയ പാർട്ടികൾ മുൻ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വീണ്ടും യോഗം ചേരുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പ് പൂർത്തിയായ സാഹചര്യത്തിൽ എസ്ഐആർ നടപടിക്രമങ്ങൾക്ക് കൂടുതൽ സഹകരണം നൽകണമെന്ന് രാഷ്ട്രീയ പാർട്ടികളോട് കമ്മീഷൻ ആവശ്യപ്പെടും. അതേസമയം, നടപടിക്രമങ്ങൾക്ക് കൂടുതൽ സമയം നീട്ടി നൽകണമെന്ന ആവശ്യം രാഷ്ട്രീയ പാർട്ടികൾ വീണ്ടും ഉന്നയിക്കുമെന്നാണ് സൂചന.

രാവിലെ 11ന് തിരുവനന്തപുരത്തെ ഹൈസെന്ത് ഹോട്ടലിലാണ് യോഗം നടക്കുക. ഇതുവരെ 99.71 ശതമാനം ഫോമുകളുടെ ഡിജിറ്റൈസേഷൻ പൂർത്തിയാക്കിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ശേഖരിക്കാനാകാത്ത ഫോമുകളുടെ എണ്ണം 24,92,578 ആയി ഉയർന്നതായും കമ്മീഷൻ വ്യക്തമാക്കി.

അതേസമയം, പാർലമെന്റിന്റെ ശീതകാല സമ്മേളനം പുരോഗമിക്കുകയാണ്. വോട്ടർ പട്ടികയിലെ തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട ചർച്ചകൾ ഇന്നും തുടരും. രാജ്യസഭയിലെ ചർച്ച ഇതുവരെ പൂർത്തിയായിട്ടില്ല. ജയറാം രമേശ്, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ജോൺ ബ്രിട്ടാസ് എന്നിവരടക്കമുള്ള നേതാക്കൾ ഇന്ന് രാജ്യസഭയിൽ സംസാരിക്കും.

ശബരിമല സ്വർണക്കൊള്ള (സ്വർണപ്പാളി) വിഷയം പാർലമെന്റിൽ സജീവമായി ഉന്നയിക്കാൻ യുഡിഎഫ് എംപിമാർ രംഗത്തുണ്ട്. രാവിലെ 10.30ന് പാർലമെന്റ് കവാടത്തിന് മുന്നിൽ യുഡിഎഫ് എംപിമാർ പ്രതിഷേധം സംഘടിപ്പിക്കും. കഴിഞ്ഞ ദിവസം ലോക്സഭയിൽ സ്വർണക്കൊള്ള വിഷയം ഉൾപ്പെടെ കോൺഗ്രസ് നേതാക്കൾ ഉയർത്തിയിരുന്നു. ശബരിമല സ്വർണക്കൊള്ളയിൽ സംസ്ഥാന സർക്കാരിന് പങ്കുണ്ടെന്ന ആരോപണത്തിൽ ബിജെപി മൗനം പാലിക്കുകയാണെന്നുമാണ് കോൺഗ്രസിന്റെ വിമർശനം.