tech

33 വര്‍ഷം മുമ്പ് ലോകത്തെ മാറ്റിയ ‘മെറി ക്രിസ്മസ്’; ആദ്യ എസ്എംഎസിന് ഇന്ന് ജന്മദിനം

By webdesk18

December 04, 2025

വാഷിങ്ടണ്‍: ആഗോള ആശയവിനിമയത്തില്‍ വിപ്ലവം സൃഷ്ടിച്ച ആദ്യത്തെ ടെക്സ്റ്റ് മെസേജിന് ഇന്ന് 33 വര്‍ഷം. 1992 ഡിസംബര്‍ 3ന് വോഡഫോണ്‍ എഞ്ചിനിയര്‍ നീല്‍ പാപ്വോര്‍ത്ത് തന്റെ കമ്പ്യൂട്ടറില്‍ നിന്ന് സഹപ്രവര്‍ത്തകനായ റിച്ചാര്‍ഡ് ജാര്‍വീസിന്റെ ഓര്‍ബിറ്റല്‍ 901 മൊബൈല്‍ ഫോണിലേക്ക് അയച്ച ‘Merry Christmas’ ആയിരുന്നു ലോകത്തെ ആദ്യ എസ്എംഎസ് സന്ദേശം. അതുവരെ മൊബൈല്‍ ഫോണിലൂടെ എഴുത്ത് സന്ദേശങ്ങള്‍ അയയ്ക്കാനുള്ള സംവിധാനം ഇല്ലാതിരുന്നതിനാല്‍ ഈ ചെറുസന്ദേശം തന്നെ ആശയവിനിമയരംഗത്ത് വലിയ വഴിത്തിരിവായി.

160 അക്ഷരപരിധിയുള്ള ലഘു മെസേജായിരുന്നെങ്കിലും ഈ സാങ്കേതിക പരീക്ഷണം പിന്നീട് ലോകമൊട്ടുക്കും ആശയവിനിമയത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയ സംഭവമായി. ഈ ആദ്യ സന്ദേശം അയച്ചതോടെ ആശയവിനിമയ രംഗത്ത് പുതിയ അധ്യായം തുടങ്ങിയതും തുടര്‍ന്ന് എസ്എംഎസ് ആഗോള നിലവാരമായി മാറുകയും ചെയ്തു. ഇന്ന് വാട്ട്സ്ആപ്പ്, ഫേസ്ബുക്ക് മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം ഡി.എം., ഇമോജികള്‍, ഏകഎകള്‍, ഗ്രൂപ്പ് ചാറ്റുകള്‍ തുടങ്ങി അനവധി സംവിധാനങ്ങളിലൂടെ ഓരോ സെക്കന്‍ഡിലും ദശലക്ഷക്കണക്കിന് സന്ദേശങ്ങള്‍ ലോകമെമ്പാടും കൈമാറുന്നു.

സോഷ്യല്‍ മീഡിയയില്‍ ഇന്ന് ആദ്യ എസ്എംഎസിനെ കുറിച്ച് രസകരമായ പ്രതികരണങ്ങളും ഉയരുന്നുണ്ട്. ‘ക്രിസ്മസിന് മുന്‍പേ ‘മെറി ക്രിസ്മസ്’ അയച്ചത് എന്തിനു?’ എന്ന പരിഹാസത്തിനൊപ്പം, ഒരു ലളിതമായ രണ്ട് വാക്കുകളുടെ സന്ദേശം ലോകത്തെ സാങ്കേതിക പുരോഗതിയുടെ വഴി തുറന്ന മഹത്തായ നിമിഷമാണെന്ന് പലരും ഓര്‍മ്മിപ്പിക്കുന്നു. 33 വര്‍ഷം മുമ്പ് ആരംഭിച്ച ഈ ചെറുസന്ദേശത്തിന്റെ യാത്ര ഇന്ന് കോടിക്കണക്കിന് ആശയങ്ങള്‍ കൈമാറ്റം ചെയ്യുന്ന അതിവേഗ ഡിജിറ്റല്‍ ലോകത്തിന്റെയും അടിസ്ഥാനം തന്നെയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു