അറ്റ്ലാൻ്റ: ആരോഗ്യ ജാഗ്രത പ്രധാനമാണ്. കളിക്കാർക്കും പരിശീലകർക്കും. ഒരു മാസത്തിലധികം ദീർഘിക്കുന്ന മെഗാചാമ്പ്യൻഷിപ്പിൽ ആരോഗ്യത്തോടെ അതിജീവനം നടത്തുക എന്നതാണ് പ്രധാനം. കാലാവസ്ഥയാണ് വില്ലൻ. അമേരിക്കൻ വേദികളിൽ കഠിനമായ ചൂടാണ്. ഫിഫ മൽസരത്തിൻ്റെ ഇടവേളകളിൽ നിർജലീകരണം ഒഴിവാക്കാൻ രണ്ട് മിനുട്ട് ഇടവേള ഇതാദ്യമായി നൽകിയപ്പോഴും പരീശിലകർ നിർദ്ദേശിക്കുന്നത് ആരോഗ്യ ജാഗ്രതയിലാണ്. ലിയോ മെസി അൾജിരിയക്കെതിരെ ഹാട്രിക്കുമായി മിന്നിയപ്പോഴും കോച്ച് സ്കലോനി നായകനെ പിൻവലിച്ചത് ആരോഗ്യ ജാഗ്രതയുടെ ഭാഗമായിട്ടായിരുന്നു. കാബോ വെർദ്ദേയേ നേരിട്ട സ്പാനിഷ് സംഘത്തിൻ്റെ ജാഗ്രതാ സമീപനം പ്രകടമായിരുന്നു. സ്പാനിഷ് ലാലീഗ സീസൺ സമാപനത്തിലാണ് ലമീൻ യമാലിൻ്റെ സേവനം സ്പെയിനിന് നഷ്ടമായത്. യമാലിനെ കേന്ദ്രികരിച്ചാണ് സ്പാനിഷ് കോച്ച് തന്ത്രങ്ങൾ ആവിഷ്‌കരിച്ചത്. പെദ്രി, റോഡ്രി എന്നിവരെല്ലാം പരുക്കിൽ നിന്ന് മുക്തരായി എത്തിയവരാണ്. എങ്കിലും ആദ്യ മൽസരത്തിൽ കാബോ വെർദേക്കെതിരെ ഒരു തവണയെങ്കിലും പന്ത് വലയിലാക്കാൻ സ്പാനിഷ് താരങ്ങളിൽ ആർക്കും കഴിയാതിരുന്നത് ലോക റാങ്കിംഗിലെ മൂന്നാം സ്ഥാനക്കാർക്ക് വലിയ ആഘാതമാണ്. ബ്രസീൽ ക്യാമ്പിൽ നെയ്മറിൻ്റെ പരുക്ക് തലവേദനയാണ്. മൊറോക്കോയെ നേരിട്ട ബ്രസീൽ സംഘത്തിൽ 34-കാരൻ കളിച്ചിരുന്നില്ല. അർജൻറീനയുടെ നായകൻ ലിയോ മെസിയുടെ കാര്യത്തിലും ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. കുഞ്ഞൻ ടീമുകൾക്ക് അത്തരം പ്രശ്‌നങ്ങളില്ല. കുറസാവോ ജർമനിയെ നേരിട്ടത് കൂൾ മൈൻഡുമായാണ്. അത് കൊണ്ട് തന്നെയാണ് അവർക്കൊരു ഗോൾ നേടാനായത്. കാബോ വെർദേ ശക്തരായ സ്പെയിനുമായി പന്ത് തട്ടിയപ്പോൾ ടെൻഷൻ തെല്ലുമുണ്ടായിരുന്നില്ല. മെസിയും എംബാപ്പേയും നന്നായി തുടങ്ങി. സൂപ്പർ താരങ്ങളുടെ ആരോഗ്യമാണ് സംരക്ഷിണ്ടേത്