india

നീലഗിരി ജില്ലയുടെ ചുമതലയുള്ള മന്ത്രി എസ്. കമലിക്ക് ഊട്ടിയില്‍ ഊഷ്മള സ്വീകരണം; ഗൂഡല്ലൂര്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് സഖ്യകക്ഷി നേതാക്കള്‍ നിവേദനം നല്‍കി

By nazmiya nazreen

June 27, 2026

തമിഴ്‌നാട് സര്‍ക്കാരിന്റെ മൃഗസംരക്ഷണ വകുപ്പ് മന്ത്രിയും നീലഗിരി ജില്ലയുടെ ചുമതലയുമുള്ള എസ്. കമലി, ചുമതലയേറ്റ ശേഷം ആദ്യമായി ഊട്ടിയിലെത്തിയപ്പോള്‍ സഖ്യകക്ഷി നേതാക്കള്‍ ഊഷ്മള സ്വീകരണം നല്‍കി. ഊട്ടി മാംഗോ ഹില്‍സ് ഹാളില്‍ നടന്ന സ്വീകരണച്ചടങ്ങില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്, കോണ്‍ഗ്രസ്, വിടുതലൈ ശിരുത്തൈകള്‍ കക്ഷി (വി.സി.കെ) ഉള്‍പ്പെടെയുള്ള സഖ്യകക്ഷി നേതാക്കള്‍ പൊന്നാട അണിയിച്ചും പൂച്ചെണ്ടുകള്‍ നല്‍കിയും മന്ത്രിയെ ആദരിച്ചു.

തുടര്‍ന്ന് ഗൂഡല്ലൂര്‍ മേഖലയിലെ ജനങ്ങള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് നീലഗിരി ജില്ലാ ഭാരവാഹികള്‍ മന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചു.

നിവേദനത്തില്‍ ഗൂഡല്ലൂര്‍ മേഖലയിലെ ദീര്‍ഘകാല ഭൂമി പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുക, മനുഷ്യ-വന്യജീവി സംഘര്‍ഷം തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുക, ചെറുകിട തേയില കര്‍ഷകരെ സംരക്ഷിക്കുന്നതിനായി പച്ചത്തേയിലയ്ക്ക് കിലോയ്ക്ക് കുറഞ്ഞത് 40 രൂപ താങ്ങുവില നിശ്ചയിക്കുക, വൈദ്യുതി സൗകര്യമില്ലാത്ത വീടുകള്‍ കണ്ടെത്തി അടിയന്തരമായി വൈദ്യുതി കണക്ഷന്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു.

ചടങ്ങില്‍ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി വി.കെ. വട്ടക്കളരി അനീഫ, എസ്.ടി.യു ദേശീയ ട്രഷറര്‍ എന്‍.ആര്‍. അബ്ദുള്‍ മജീദ് (എരുമാട്), പ്രവാസിleague സംസ്ഥാന സെക്രട്ടറി നാസര്‍ ഫസ്റ്റ് മൈല്‍, കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് ബഷീര്‍ നെലാക്കോട്ട, യുവജന സംഘം ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.പി. ഫൈസല്‍, ഊട്ടി നഗര പ്രസിഡന്റ് അന്‍വറുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നിവേദനം സ്വീകരിച്ച മന്ത്രി എസ്. കമലി, ഗൂഡല്ലൂര്‍ മേഖലയിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി നീലഗിരി ജില്ലയിലെ ജനക്ഷേമം മുന്‍നിര്‍ത്തി എത്രയും വേഗം പരിഹാരനടപടികള്‍ സ്വീകരിക്കാന്‍ ശ്രമിക്കുമെന്നും ഉറപ്പുനല്‍കി.