crime

‘കൂടെ വന്നതിന് 2000 രൂപ നൽകാമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു’; സൈനബയെ കൊന്നത് ഷാൾ കഴുത്തിൽ മുറുക്കിയെന്ന് പ്രതി സമദ്

By webdesk14

November 13, 2023

മലപ്പുറം: കോഴിക്കോട് നിന്നും കാണാതായ കുറ്റിക്കാട്ടൂര്‍ സ്വദേശിനി സൈനബ (57)യെ കൊലപ്പെടുത്തിയത് കഴുത്തില്‍ ഷാള്‍ മുറുക്കിയാണെന്ന് പ്രതി സമദ് പൊലീസിനോട് പറഞ്ഞു. വര്‍ഷങ്ങളായി പ്രതി സമദിന് സൈനബയുമായി പരിചയമുണ്ടെന്നും പൊലീസ് പറഞ്ഞു. ഡ്രൈവറായ സുഹൃത്ത് സുലൈമാന്റെ സഹായത്തോടെ കഴുത്തില്‍ ഷാള്‍ മുറുക്കിയാണ് സൈനബയെ കൊലപ്പെടുത്തുന്നത്. ഒപ്പം വരുന്നതിന് 2000 രൂപ നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സമദും സുഹൃത്തും കൂടി സൈനബയെ കാറില്‍ കയറ്റി കൊണ്ടുപോയതെന്നും പൊലീസിന്റെ കണ്ടെത്തല്‍.

സ്ത്രീയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം നാടുകാണി ചുരത്തിലെ കൊക്കയില്‍ തള്ളിയെന്നാണ് മൊഴി. ഇതേതുടര്‍ന്നാണ് കസബ പൊലീസ് നാടുകാണി ചുരത്തില്‍ തിരച്ചില്‍ നടത്തിയത്. സംഭവം നടക്കുമ്പോള്‍ 17 പവന്റെ സ്വര്‍ണാഭരണങ്ങള്‍ ഇവര്‍ അണിഞ്ഞിരുന്നു.

ഈ മാസം ഏഴിന് മുക്കത്തിനടുത്ത് വെച്ചാണ് കൊല നടത്തിയത്. സൈനബക്ക് പരിചയത്തിലുള്ള സമദിനൊപ്പം കോഴിക്കോട് ബസ് സ്റ്റാന്‍ഡിനടുത്തുവെച്ച് കാറില്‍ പോവുകയായിരുന്നുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

മുക്കത്തിന് സമീപത്തുവെച്ച് കാറില്‍ നിന്നും കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം നാടുകാണി ചുരത്തിലെ കൊക്കയില്‍ തള്ളുകയായിരുന്നു. കൊലപാതകം പൂര്‍ണമായും ആസൂത്രിതമായാണ് കൊലപാതകം നടത്തിയത്. സൈനബയെ കാണാതായെന്ന് കാണിച്ച് നേരത്തെ കോഴിക്കോട് കസബ പൊലീസിന് പരാതി ലഭിച്ചിരുന്നു.