ന്യൂഡൽഹി: ഒഡിഷയിലെ സംഭൽപൂർ ജില്ലയിൽ ബംഗ്ലാദേശ് സ്വദേശികളെന്ന് ആരോപിച്ച് നടന്ന ആൾക്കൂട്ട ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പശ്ചിമ ബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് ആക്രമണത്തിനിരയായത്. കൊല്ലപ്പെട്ടത് ജുവൽ ശൈഖ് ആണ്.
വ്യാഴാഴ്ച്ച രാത്രി തൊഴിലാളി സംഘം ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് സംഭവം. ആറ് പേർ ചേർന്ന് ഇവരെ തടഞ്ഞ് നിർത്തി ബീഡി ആവശ്യപ്പെടുകയും തുടർന്ന് ആധാർ കാർഡ് കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ബീഡി നൽകാത്തതിനെ തുടർന്നാണ് ആക്രമണമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ജുവൽ ശൈഖിന് തലക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് മരണം സംഭവിച്ചു. മറ്റ് രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെന്ന് സംശയിക്കുന്ന ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ടവരും പരിക്കേറ്റവരും കഴിഞ്ഞ ഏഴ് വർഷമായി സംഭൽപൂരിൽ താമസിക്കുന്നവരാണെന്നും ആക്രമികൾക്ക് ഇവരെ പരിചയമുണ്ടായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.
സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ബംഗാളികൾക്കെതിരായ ബി.ജെ.പിയുടെ വിദ്വേഷ പ്രചാരണങ്ങളാണ് ഇത്തരമൊരു ആക്രമണത്തിലേക്ക് നയിച്ചതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്താണ് ഇങ്ങനെ ഒരു സംഭവം നടന്നതെന്നും ബംഗാളികളെ നുഴഞ്ഞുകയറ്റക്കാരായി ചിത്രീകരിക്കുന്ന രാഷ്ട്രീയമാണ് തെരുവുകളിലെ അക്രമങ്ങൾക്ക് കാരണമാകുന്നതെന്നും പാർട്ടി നേതാക്കൾ പറഞ്ഞു.