More
ഗുജറാത്തില്‍ ഇന്ന് മോദിയും രാഹുലും മുഖാമുഖം

സൂറത്ത്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ന് വീണ്ടും ഗുജറാത്തില്‍. ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും പ്രചാരണത്തില്‍ മുഖാമുഖം വരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന റാലികളില്‍ ജനപങ്കാളിത്വം കുറവായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മോദി ഗുജറാത്തിലെത്തുന്നത്. സൌരാഷ്ട്രയിലും സൂറത്തിലുമായി നാല് റാലികളില്‍ പ്രധാനമന്ത്രിയും രണ്ട് ദിവസങ്ങളിലായി മൂന്ന് ജില്ലകളില്‍ രാഹുല്‍ ഗാന്ധിയും പ്രചാരണം നടത്തും.
ഈ സാഹചര്യത്തില്‍ ഇന്നത്തെ റാലികളില്‍ പരമാവധി ആളെക്കൂട്ടാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. ഇതിനായി ഗുജറാത്തിന്റെ മകനെ കാണാനെത്തൂ എന്ന പേരില്‍ പ്രത്യേക പ്രചാരണം സാമൂഹ്യ മാധ്യമങ്ങളിലൂടെ ബിജെപി നടത്തുന്നുണ്ട്. തിങ്കളാഴ്ച നടന്ന റാലികളില്‍ ഗുജറാത്തി പ്രാദേശിക വികാരം ഉണര്‍ത്തിയായിരുന്നു പ്രധാനമന്ത്രി സംസാരിച്ചത്.
ഇന്നും നാളെയുമായി രണ്ടുദിവസമാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഗുജറാത്തില്‍ പര്യടനംനടത്തുക. ഗിര്‍, സോമനാഥ്, ജുനാഗഡ്, അംരേലി, ഭാവ്‌നഗര്‍ എന്നിവിടങ്ങളിലാണ് പ്രചാരണപരിപാടികള്‍. സമ്മേനങ്ങളും, റോഡ് ഷോയും മാത്രമല്ല, സോമനാഥ് ക്ഷേത്രമുള്‍പ്പെടെ ആരാധനാലയങ്ങളിലും സന്ദര്‍ശനമുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷമുള്ള രാഹുലിന്റെ ആറാമത്തെ ഗുജറാത്ത് സന്ദര്‍ശനമാണിത്.
അതേ സമയം ഗുജറാത്തി വികാരം ആളിക്കത്തിക്കാന്‍ ശ്രമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നിശിത വിമര്‍ശവുമായി മുന്‍ ധനകാര്യ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം ഇന്നലെ രംഗത്തെത്തിയിരുന്നു. പൂര്‍ണമായും വ്യക്തി കേന്ദ്രീകൃതമായ പ്രചാരണമാണ് മോദി കഴിഞ്ഞ ദിവസം നടത്തിയത്. എന്നാല്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് വ്യക്തിയെ ചൊല്ലിയുള്ള തെരഞ്ഞെടുപ്പല്ലെന്നും വാഗ്ദാനം ചെയ്തിട്ടും 42 മാസം കഴിഞ്ഞിട്ടും എത്താത്ത നല്ല നാളുകള്‍ ചോദിച്ചു കൊണ്ടുള്ളതാണെന്നും ചിദംബരം പറഞ്ഞു. മണ്ണിന്റെ മകന്‍ വികാരം ആളിക്കത്തിക്കാന്‍ ശ്രമിച്ച മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്ന കാര്യം മറന്നോ എന്നും അദ്ദേഹം ചോദിച്ചു. മോദിയുടെ പ്രചാരണം തന്നെ കുറിച്ചും തന്റെ ഭൂത കാലത്തെ കുറിച്ചും ഗുജറാത്തിനോടും ഗുജറാത്തികളോടുമുള്ള അവഗണനയെ കുറിച്ചുമായിരുന്നു.
അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്ന കാര്യം മറന്നു പോയോ? രാജ്യത്തെ തൊഴിലില്ലായ്മയെ കുറിച്ച്, നിക്ഷേപത്തെ കുറിച്ച്, ചെറുകിട വ്യവസായങ്ങളുടെ തകര്‍ച്ച, പണപ്പെരുപ്പം, കയറ്റുമതി മുരടിപ്പ് എന്നീ വിഷയങ്ങളെ കുറിച്ച് എന്തു കൊണ്ട് അദ്ദേഹം സംസാരിക്കുന്നില്ലെന്നും ചിദംബരം കുറ്റപ്പെടുത്തി.
ഗാന്ധിജി ഗുജറാത്തിന്റെ പുത്രനും ഇന്ത്യക്കാരനുമായിരുന്നെന്നത് മോദി മറന്നു. അദ്ദേഹത്തെ രാഷ്ട്രപിതാവായാണ് ആദരിച്ചത്. സ്വാതന്ത്ര്യ പോരാട്ടത്തിന് മാര്‍ഗമായി അദ്ദേഹം കോണ്‍ഗ്രസിനെയാണ് കണ്ടതെന്നും ചിദംബരം ഓര്‍മിപ്പിച്ചു. നിരാശ ബാധിച്ച ബി.ജെ.പിയും മോദിയും ഇപ്പോള്‍ സര്‍ദാര്‍ വല്ലഭായി പട്ടേലിനെ മുറുകെ പിടിക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ഇതേ സര്‍ദാര്‍ പട്ടേല്‍ ആര്‍.എസ്.എസ് മുന്നോട്ടു വെച്ച ഭിന്നിപ്പിന്റെ ആശയത്തെ തള്ളിക്കളഞ്ഞിട്ടുണ്ടെന്നും ചിദംബരം പറഞ്ഞു.
kerala
ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച കൊട്ടാരക്കര ജയിലിലെ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍
ഗോവിന്ദ ചാമി ജയില്‍ ചാടുമെന്ന് നേരത്തെ അറിയിച്ചിരുന്നു എന്നായിരുന്നു സത്താറിന്റെ പ്രതികരണം

തിരുവനന്തപുരം: ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തില്‍ മാധ്യമങ്ങളോട് സംസാരിച്ച കൊട്ടാരക്കര ജയിലിലെ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ അബ്ദുല്‍ സത്താറിന് എതിരെയാണ് നടപടി.
ഗോവിന്ദ ചാമി ജയില്‍ ചാടുമെന്ന് നേരത്തെ അറിയിച്ചിരുന്നു എന്നായിരുന്നു സത്താറിന്റെ പ്രതികരണം. മാധ്യമ പ്രതികരണങ്ങളിലൂടെ വകുപ്പിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയെന്ന് കാണിച്ചാണ് നടപടി. സൗത്ത് സോണ്‍ ജയില്‍ ഡിഐജിയുടേതാണ് ഉത്തരവ്.
kerala
ട്രെയിൻ ഇറങ്ങി പാളം മുറിച്ചുകടക്കവേ മറ്റൊരു ട്രെയിനിടിച്ചു; കടലുണ്ടിയിൽ ബി.ടെക് വിദ്യാർഥിനിക്ക് ദാരുണാന്ത്യം
കടലുണ്ടി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി നടക്കുന്നതിനിടെ മറ്റൊരു ട്രെയിൻ തട്ടിയാണ് മരിച്ചത്

കോഴിക്കോട് കടലുണ്ടിയിൽ ട്രെയിൻ തട്ടി ബി.ടെക് വിദ്യാർഥിനി മരിച്ചു. മലപ്പുറം വള്ളിക്കുന്ന് ആനയറങ്ങാടി ഒഴുകിൽ തട്ടയൂർമന രാജേഷ് നമ്പൂതിരി മകൾ ഒ.ടി സൂര്യയാണ് (20) മരിച്ചത്. കൂറ്റനാട് വാവന്നൂർ ശ്രീപതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് ടെക്നോളജി കോളേജ് വിദ്യാർഥിനിയാണ്.
ശനിയാഴ്ച വൈകിട്ട് അഞ്ചേമുക്കാലോടെയാണ് സംഭവം. കടലുണ്ടി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി നടക്കുന്നതിനിടെ മറ്റൊരു ട്രെയിൻ തട്ടിയാണ് മരിച്ചത്. കോയമ്പത്തൂർ ഫാസ്‌റ്റ് പാസഞ്ചർ വണ്ടിയിൽ വന്നിറങ്ങിയ സൂര്യ കടലുണ്ടി സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിൻ്റെ ഭാഗത്തേക്ക് നടക്കുന്നതിനിടെ കോഴിക്കോട് ഭാഗത്തുനിന്ന് എത്തിയ ചെന്നൈ മെയിൽ ഇടിക്കുകയായിരുന്നു.
ട്രെയിനിന്റെ ഹോൺ കേട്ട് പരിഭ്രാന്തയായി പാളം മാറിക്കയറിയതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സ്റ്റോപ്പില്ലാത്തതിനാൽ വേഗത്തിലെത്തിയ ട്രെയിൻ ഇടിച്ച് തെറിപ്പിച്ച് കടന്നുപോകുകയായിരുന്നു.
എയ്‌ഡ് പോസ്റ്റ് പൊലീസും റെയിൽവേ അധികൃതരും നാട്ടുകാരും ചേർന്ന് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചു. പിതാവ്: ആനയറങ്ങാടി തട്ടയൂർ മന രാജേഷ് നമ്പൂതിരി. അമ്മ: പ്രതിഭ (മണ്ണൂർ സി.എം.എച്ച്.എസ് ഹയർ സെക്കൻഡറി വിഭാഗം കംപ്യൂട്ടർ സയൻസ് അധ്യാപിക), സഹോദരൻ: ആദിത്യൻ (രാമനാട്ടുകര സേവാമന്ദിരം പി.ബി.എച്ച്.എസ്.എസ് പ്ലസ് വൺ വിദ്യാർഥി).
kerala
കൊല്ലത്ത് ദമ്പതികള്‍ വീട്ടില്‍ മരിച്ചനിലയില്‍; ഭാര്യയെ കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയതെന്ന് സൂചന
കുടുംബ പ്രശ്നങ്ങളാണ് മരണത്തിന് പിന്നിലെ കാരണമെന്നാണ് പൊലീസ് നിഗമനം

കൊല്ലം: എരൂരിൽ ഭാര്യയേയും ഭർത്താവിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. എരൂർ ചാഴിക്കുളം ആഴാത്തിപ്പാറ സ്വദേശികളായ റജി (56), പ്രശോഭ (48) എന്നിവരാണ് മരിച്ചത്. റജിയുടെ മൃതദേഹം വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. നിലത്ത് ചുമരിനോട് ചേർന്ന് തലയിൽ നിന്നും ചോര വാർന്ന നിലയിലാണ് പ്രശോഭയുടെ മൃതദേഹം കിടന്നിരുന്നത്.
ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തതതെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് ഏരൂർ പൊലീസ് എത്തി തുടർ നടപടികൾ സ്വീകരിച്ചു. കുടുംബ പ്രശ്നങ്ങളാണ് മരണത്തിന് പിന്നിലെ കാരണമെന്നാണ് പൊലീസ് നിഗമനം. കഴിഞ്ഞദിവസം ഇരുവരും തമ്മിൽ വീട്ടിൽ വെച്ച് വഴക്കുണ്ടായിരുന്നു എന്നാണ് വിവരം.
-
kerala1 day ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
News3 days ago
ഡബ്ല്യുഡബ്ല്യുഇ ഇതിഹാസ താരം ഹള്‍ക്ക് ഹോഗന് അന്തരിച്ചു
-
india3 days ago
വാഗമണ്‍ റോഡില്‍ വിനോദ സഞ്ചാരി കാല്‍വഴുതി കൊക്കയില്‍ വീണ് മരിച്ചു
-
kerala3 days ago
ഗോവിന്ദച്ചാമി ജയില്‍ ചാടി; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഗുരുതര സുരക്ഷാ വീഴ്ച
-
News2 days ago
പലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഫ്രാന്‍സ്
-
india2 days ago
ലീഗ് സംഘം ആസാമിൽ: കുടിയിറക്കപ്പെട്ടവരെ കണ്ടു; നിയമപോരാട്ടം നടത്തുമെന്ന് നേതാക്കൾ
-
india2 days ago
രാജസ്ഥാനില്‍ പ്രൈമറി സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് നാല് വിദ്യാര്‍ഥികള്‍ മരിച്ചു
-
kerala2 days ago
വോട്ടര്‍ പട്ടിക അബദ്ധ പഞ്ചാംഗം, പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംവിധാനമൊരുക്കണം; മുസ്ലിംലീഗ്