News

ബ്രസീലിനെ സമനിലയില്‍ തളച്ച് മൊറോക്കോ

By webdesk17

June 14, 2026

ലോകകപ്പിലെ ആദ്യ മത്സരത്തില്‍ വമ്പന്മാരായ ബ്രസീലിനെ സമനിലയില്‍ തളച്ച് മൊറോക്കോ. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി പിരിഞ്ഞു. മൊറോക്കോയ്ക്കായി ഇസ്മായേല്‍ സൈബീരിയും ബ്രസീലിനായി വിനീഷ്യസ് ജൂനിയറുമാണ് ഗോളുകള്‍ നേടിയത്. 1978-ന് ശേഷം ഇതാദ്യമായാണ് ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ബ്രസീലിന് വിജയിക്കാന്‍ ആവാതെ പോകുന്നത്.

ന്യൂജേഴ്സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ തുടക്കം മുതല്‍ മൊറോക്കോയ്ക്കാണ് മേല്‍ക്കൈയുണ്ടായത്. മത്സരത്തിലെ ആദ്യ ഗോള്‍ 21-ാം മിനിറ്റില്‍ മൊറോക്കോ സ്വന്തമാക്കി. പിച്ചിന്റെ മധ്യഭാഗത്തുനിന്ന് ബ്രാഹീം ഡയസ് നല്‍കിയ തകര്‍പ്പന്‍ ത്രൂ പാസിലേക്ക് ഓടിയെത്തിയ സൈബീരി, ബ്രസീല്‍ ഗോള്‍കീപ്പര്‍ അലിസണ് മുകളിലൂടെ പന്ത് ചിപ്പ് ചെയ്ത് വലയിലെത്തിച്ചു. ഇതിന് മറുപടിയായി 32-ാം മിനിറ്റില്‍ ബ്രൂണോ ഗുമേയറസുമായി ചേര്‍ന്ന് ഒരു ‘വണ്‍-ടു-വണ്‍’ പാസിംഗിലൂടെ മുന്നേറിയ വിനീഷ്യസ് ജൂനിയര്‍, ഒരു കിടിലന്‍ ഷോട്ടിലൂടെ ബ്രസീലിന് സമനില സമ്മാനിച്ചു.

ആദ്യ പകുതിയില്‍ ഇരു ടീമുകളും ലീഡുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും കൂടുതല്‍ ഗോളുകളൊന്നും ഉണ്ടായില്ല. ജൂണ്‍ 20-ന് നടക്കുന്ന അടുത്ത മത്സരത്തില്‍ ബ്രസീല്‍ ഹെയ്ത്തിയെ നേരിടും. സ്‌കോട്ട്ലന്‍ഡുമായാണ് മൊറോക്കോയുടെ അടുത്ത മത്സരം.