Connect with us

Culture

മികച്ച കെട്ടിടങ്ങളുടെ പട്ടികയില്‍ ഇടം നേടി ദോഹയിലെ മുഷൈരിബ് മ്യൂസിയങ്ങള്‍

Published

on

ദോഹ: ഖത്തറിന്റെ ചരിത്രവും സംസ്‌കാരവും അനാവരണം ചെയ്യുന്ന മുഷൈരിബ് ഡൗണ്‍ടൗണ്‍ ദോഹയിലെ മ്യൂസിയങ്ങള്‍ക്ക് രാജ്യാന്തര അംഗീകാരം. റോയല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബ്രിട്ടീഷ് ആര്‍ക്കിടെക്റ്റ്‌സ് ഇന്‍ ലണ്ടന്‍(റിബ) പുറത്തുവിട്ട ലോകത്തെ മികച്ച കെട്ടിടങ്ങളുടെ പട്ടികയില്‍ മുഷൈരിബ് മ്യൂസിയങ്ങളും ഇടംനേടി. 2018ലെ ലോകത്തെ ഏറ്റവും മികച്ച കെട്ടിടത്തിനുള്ള സാധ്യതാപട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്. ഈ വര്‍ഷം ഡിസംബറിലാണ് മികച്ച കെട്ടിടത്തിനുള്ള റിബ രാജ്യാന്തര പുരസ്‌കാരം പ്രഖ്യാപിക്കുന്നത്.
28 രാജ്യങ്ങളില്‍ നിന്നുള്ള 62 കെട്ടിടങ്ങളാണ് ആകെ ഇടംനേടിയിരിക്കുന്നത്. ഇതിലാണ് മുഷൈരിബ് മ്യൂസിയങ്ങളും സ്ഥാനം നേടിയത്. ഖത്തര്‍ ഫൗണ്ടേഷന്റെ കീഴിലുള്ള പ്രമുഖ റിയല്‍എസ്റ്റേറ്റ് വികസന കമ്പനിയായ മുഷൈരിബ് പ്രോപ്പര്‍ട്ടിസാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഏറ്റവും മികച്ച കെട്ടിട രൂപകല്‍പ്പനയ്ക്ക് ആഗോളതലത്തില്‍ ലഭിക്കുന്ന ഉന്നത പുരസ്‌കാരങ്ങളിലൊന്നാണ് റിബയുടേത്. ഓരോ രണ്ടുവര്‍ഷം കൂടുമ്പോഴാണ് പുരസ്‌കാരനിര്‍ണയം.
പൊതു കെട്ടിടങ്ങള്‍, സ്വകാര്യ ഓഫീസുകള്‍, തീര്‍ഥാടകസ്ഥലങ്ങള്‍, വീടുകള്‍, മ്യൂസിയങ്ങള്‍, റസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍, പ്രകൃതി ദുരന്തങ്ങളോടു പ്രതികരിക്കുന്ന ഡിസൈനുകള്‍ എന്നീ എട്ടുവിഭാഗങ്ങളിലായാണ് പുരസ്‌കാരം. മുഷൈരിബ് ഡൗണ്‍ടൗണ്‍ ദോഹയിലെ നാലു പൈതൃക വീടുകള്‍ അടങ്ങിയ മ്യൂസിയത്തിന് ഈ നേട്ടം സ്വന്തമാക്കാനായതില്‍ അഭിമാനമുണ്ടെന്ന് മുഷൈരിബ് പ്രോപ്പര്‍ട്ടീസ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അബ്ദുല്ല അല്‍മെഹ്ഷദി പറഞ്ഞു.
വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിന്റെയും രൂപകല്‍പ്പന, എന്‍ജിനിയറിങ് പഠനങ്ങളുടെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്ഥാപനങ്ങളുടെയും പങ്കാളിത്തത്താല്‍ ഭൂതകാലത്തിനിന്നുള്ള ആശയങ്ങളെ ഇന്നത്തെ കാലത്തെ സങ്കേതങ്ങള്‍ക്കും ചിന്തകള്‍ക്കുമൊപ്പം കൂട്ടിയിണക്കി പുതിയ ഖത്തരി വാസ്തുകലാഭാഷ രൂപപ്പെടുത്തുകയാണ് ചെയ്തതെന്നും അദ്ദേഹം വിശദീകരിച്ചു. നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള നാലു കെട്ടിടങ്ങളാണ് മ്യൂസിയങ്ങളായി നവീകരിച്ചിരിക്കുന്നത്. ബിന്‍ ജെല്‍മൂദ് ഹൗസ്, കമ്പനി ഹൗസ്, മുഹമ്മദ് ബിന്‍ ജാസിം ഹൗസ്, റദ്വാനി ഹൗസ് എന്നിവയാണ് മ്യൂസിയങ്ങളാക്കി മാറ്റിയിരിക്കുന്നത്. എണ്ണപ്പണത്തിനു മുമ്പുള്ള ഖത്തറിന്റെ സമ്പന്നമായ പൈതൃകം പ്രതിഫലിപ്പിക്കുന്നതാണ് ഈ മ്യൂസിയങ്ങള്‍. മുഷൈരിബ് പ്രോപ്പര്‍ട്ടീസ് 2,000 കോടി റിയാല്‍ ചെലവഴിച്ച് മുഷൈരിബിലെ 3.10 ചതുരശ്രമീറ്റര്‍ സ്ഥലം ആധുനിക രീതിയില്‍ വികസിപ്പിക്കുകയാണ്.
ഈ വികസനങ്ങള്‍ക്കിടയിലാണ് പാരമ്പര്യവും പൈതൃകവും ഒട്ടുംചോരാതെ നൂറുവര്‍ഷം പഴക്കമുള്ള നാലു വീടുകള്‍ നവീകരിച്ചെടുത്ത് മ്യൂസിയമാക്കി മാറ്റിയിരിക്കുന്നത്. ഈ നാലു കെട്ടിടങ്ങള്‍ക്കും ഒരുപാട് കഥകള്‍ പറയാനുണ്ട്. ബിന്‍ ജല്‍മൂദ് ഹൗസ് ലോകത്ത് നൂറ്റാണ്ടുകളോളം നിലനിന്ന അടിമവ്യാപാരത്തിന്റെ ചരിത്രമാണ് സന്ദര്‍ശകര്‍ക്കുമുന്നില്‍ അനാവരണം ചെയ്യുന്നത്. ഖത്തറിലെ ആദ്യപെട്രോളിയം കമ്പനിയുടെ ഓഫിസായിരുന്നു കമ്പനി ഹൗസ്. ഇവിടെ ഖത്തറിലെ എണ്ണവ്യവസായവുമായി ബന്ധപ്പെട്ട ചരിത്രമാണ് വെളിവാകുന്നത്. മൊഹമ്മദ് ബിന്‍ ജാസിം ഹൗസില്‍ ഇടുങ്ങിയ വഴികളോടുകൂടിയ പഴയ മുഷൈരിബ് എങ്ങനെയാണ് വലിയൊരു നഗരചത്വരമായി മാറിയതെന്നാണ് വിശദീകരിക്കുന്നത്. ആധുനിക ഖത്തറിന്റെ സ്ഥാപകനായ ശൈഖ്് ജാസിമിന്റെ പുത്രനാണ് മൊഹമ്മദ് ബിന്‍ ജാസിം ഹൗസ് സ്ഥാപിച്ചത്. 1920ല്‍ നിര്‍മിച്ച റദ്വാനി ഹൗസില്‍ ഖത്തറിലെ കുടുംബജീവിതത്തില്‍ നൂറ്റാണ്ടുകളിലൂടെ വന്ന മാറ്റവും എണ്ണകണ്ടെത്തിയതും ആദ്യമായി വൈദ്യുതിയെത്തിയതും ചിത്രീകരിച്ചിരിക്കുന്നു.
രാജ്യാന്തര വിദഗ്ധരുടെ സഹായത്തോടെ നാലുവീടുകളും പഴമയുടെ തനിമ ചോരാതെ സംരക്ഷിക്കാന്‍ 2011ലാണ് ഖത്തര്‍ ഫൗണ്ടേഷന്‍ തീരുമാനമെടുത്തത്. ഉരുളന്‍ മരക്കമ്പുകള്‍ പാകി കോണ്‍ക്രീറ്റ് തോല്‍ക്കുന്ന രീതിയില്‍ മേല്‍ക്കൂരവാര്‍ക്കുന്ന അതേ നിര്‍മാണവിദ്യയിലാണ് ഈ കെട്ടിടങ്ങള്‍ പുനര്‍നിര്‍മിച്ചത്.

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

Film

സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല

പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

Published

on

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.

പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.

പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.

സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.

‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.

രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.

Continue Reading

Art

ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Published

on

ആരാധകരെ ആവേശത്തിലാഴ്ത്താൻ വേടൻ വീണ്ടുമെത്തുന്നു. ഇത്തവണ തെരുവിന്റെ മോൻ എന്ന ഗാനത്തിന്റെ മ്യൂസിക്ക് വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. വേടന്റെ തന്നെ ഏറെ ജനപ്രിയമായ ‘കരയല്ലേ നെഞ്ചേ കരയല്ലേ, ഇന്നു വീണ മുറിവ് നാളെ അറിവല്ലേ…’ എന്ന ഗാനമാണ് സംവിധായകൻ ജാഫർ അലിയും സൈന മ്യൂസിക്ക് ഇന്റിയുടെ ബാനറിൽ ആഷിഖ് ബാവയും ചേർന്ന് ഇപ്പോൾ മ്യൂസിക് വീഡിയോയായി ഇറക്കിയിരിക്കുന്നത്.
വേടന്റെ മറ്റ് ഗാനങ്ങളെപ്പോലെത്തന്നെ ഏറെ ആരാധകരുള്ള ഗാനമാണ് ‘തെരുവിന്റെ മോൻ’. റാപ്പ് സംഗീതാസ്വാധകരുടെ പ്ലേലിസ്റ്റിൽ ഉള്ള ഗാനമാണിത്. അതിനാണ് ഇപ്പോൾ ദൃശ്യഭാഷ്യം വന്നിരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ ഇതിന്റെ ടീസറിന് ഊഷ്മളമായ പ്രതികരണമായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചത് എന്ന് അണിയറപ്രവർത്തകർ. ‘തെരുവിന്റെ മോന്റെ’ മ്യൂസിക്ക് പ്രൊഡ്യൂസർ ഋഷിയാണ്. വേടന്റേയും ഋഷിയുടേയും കൂടെ ഒരു നായയും പാട്ടിൽ കഥാപാത്രമായി വരുന്നുണ്ട്.
ഹൃധ്വിക്ക് ശശികുമാർ ആണ് ഛായാഗ്രഹണം. എഡിറ്റർ- കശ്യപ് ഭാസ്ക്കർ. മലയാളത്തിൽ ഈയിടെയായി ഉയർന്നു വരുന്ന സ്വതന്ത്ര സംഗീത മുന്നേറ്റത്തിന് പ്രധാന വേദി നൽകിവരുന്ന പ്ലാറ്റ്ഫോം ആണ് സൈന മ്യൂസിക് ഇൻഡി. അതിലൂടെയാണ് നേരത്തെ വേടന്റെ തന്നെ ‘ഉറങ്ങട്ടെ’ എന്ന ജനപ്രിയ ഗാനവും പുറത്തിറക്കിയിരുന്നത്.
Continue Reading

Trending